കൊച്ചി: തലസ്ഥാന മാറ്റ വിവാദത്തിൽ ഹൈബി ഈഡന്റെ വിശദീകരണ പോസ്റ്റിൽ കോൺഗ്രസ് നേതാക്കൾക്കും വിമർശനം. സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടിയുടെ അനുവാദം വാങ്ങണം എന്നൊരു വ്യവസ്ഥ, ലോക്സഭയിലെയോ കേരള നിയമസഭയിലെയോ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിലവിലുണ്ടായിരുന്നില്ലെന്ന് ഹൈബി പറയുന്നു. ഇക്കാര്യം ഈ രണ്ടു സഭകളിലും അംഗമായി പ്രവർത്തിച്ചിരുന്ന എനിക്ക് നേരിട്ട് ബോധ്യമുള്ളതാണെന്നും അതിനാലാണ് സംഘടനാപരമായി ഒരു അനുവാദം ചോദിക്കാതെ തന്നെ ഈ ബിൽ ലോക്സഭയിൽ സമർപ്പിച്ചതെന്നും ഹൈബി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വിഷയം സ്വകാര്യ ബില്ലായി അവതരിപ്പിക്കുന്നതിന് മുൻപ് ഹൈബി പാർട്ടിയുടെ അനുമതി തേടിയില്ലെന്ന് കോൺഗ്രസ് നേതാക്കൾ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഹൈബിയുടെ വാക്കുകൾ. പുതിയ സാഹചര്യത്തിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് അനുവാദം വാങ്ങണമെന്ന പാർട്ടി നിർദേശം അനുസരിക്കാൻ ഒരു മടിയുമില്ലെന്നും കാരണം പാർട്ടി തന്നെയാണ് തനിയ്ക്ക് എല്ലാമെന്നും പാർട്ടി നിലപാടിനൊപ്പമാണ് എന്നും നില കൊണ്ടിട്ടുള്ളതെന്നും ഹൈബി കൂട്ടിച്ചേർത്തു.
രണ്ടു ദിവസമായി നടക്കുന്ന വാദപ്രതിവാദങ്ങളിൽ വാചാലനാകാതിരുന്നത് തന്റെ ദൗർബല്യമല്ല. അനുചിതമായ ഇടങ്ങളിൽ അനാവശ്യമായ പ്രസ്താവനകൾ നടത്തുന്നതിനുമപ്പുറം സാർത്ഥകമായ ഇടപെടലുകൾ ജനങ്ങൾക്കും നാടിനും വേണ്ടി നിരന്തരം നടത്തുക എന്നതാണ് ഒരു ജനപ്രതിനിധിയുടെ കർത്തവ്യമായി കാണുന്നത്. വിദേശ പര്യടനത്തിലായിരുന്ന, തന്റെ മൗനം തന്നെ പുതിയൊരു ചർച്ചാ വിഷയമായി രൂപാന്തരം പ്രാപിച്ചതിനാലാണ് ഇപ്പോൾ ഇത്രയും അറിയിക്കേണ്ടി വന്നതെന്നും ഹൈബി വിശദീകരിക്കുന്നു.
ഹൈബിയുടെ നീക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ളവർ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിയിൽ നിന്നുയർന്ന വിമർശനങ്ങളിലും ഹൈബി മറുപടി പറഞ്ഞത്.
Discussion about this post