ന്യൂഡൽഹി: യുവ ഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനന്ദയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിഡെ ലോകകപ്പിലെ മികച്ച പ്രകടനത്തിൽ അഭിമാനം തോന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസണുമായുള്ള ഫൈനൽ മത്സരത്തിൽ പ്രജ്ഞാനന്ദ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രജ്ഞാനന്ദയെ പ്രകീർത്തിച്ചും ആശ്വസിപ്പിച്ചും പ്രധാനമന്ത്രി രംഗത്ത് എത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫിഡെ ലോകകപ്പിലെ മികച്ച പ്രകടനം അഭിമാനകരമാണ്. പ്രജ്ഞാനന്ദ തന്റെ അസാമാന്യ കഴിവുപയോഗിച്ചാണ് ഫൈനൽ മത്സരത്തിൽ മാഗ്നസ് കാൾസനെതിരെ പോരാടിയത്. ഇത് ചെറിയ കാര്യമല്ല. വരും ടൂർണമെന്റുകളിൽ വിജയിക്കാൻ പ്രജ്ഞാനന്ദയ്ക്ക് കഴിയട്ടെ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രണ്ട് ടൈബ്രേക്കിന് ശേഷമായിരുന്നു കാൾസനോട് പ്രജ്ഞാനന്ദ പരാജയപ്പെട്ടത്. ഫൈനലിൽ ആദ്യ രണ്ട് മത്സരങ്ങളും സമനിലയിൽ ആയിരുന്നു. ഇതോടെയായിരുന്നു ടൈബ്രേക്കിലേക്ക് മത്സരം മാറിയത്. ഗ്രാന്റ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന് ശേഷം ലോകകപ്പ് ഫൈനലിൽ എത്തുന്ന ഇന്ത്യൻ താരമാണ് 18 വയസ്സുള്ള പ്രജ്ഞാനന്ദ. സെമിയിൽ ലോക മൂന്നാം നമ്പർ താരമായ ഫാബിയാനോ കരുവാനെയെ തോൽപ്പിച്ചായിരുന്നു പ്രജ്ഞാനന്ദ ഫൈനലിൽ പ്രവേശിച്ചത്.
Discussion about this post