എറണാകുളം: സുമനസ്സുകളുടെ സഹായത്താൽ കുഞ്ഞ് നിർവ്വാൺ ജീവിതത്തിലേക്ക് പിച്ചവയ്ക്കുന്നു. ഗുരുതര ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അസ്ട്രോഫി (എസ്എംഎ) ബാധിച്ച് ചികിത്സയിൽ തുടരുന്ന നിർവ്വാൺ സുഖം പ്രാപിച്ചുവരികയാണ്. പരസഹായം കൂടാതെ ഇരിയ്ക്കാൻ കുട്ടിയ്ക്ക് കഴിയുന്നുണ്ടെന്നാണ് വിവരം.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കുട്ടിയ്ക്ക് 17 കോടിയോളം രൂപ വിലവരുന്ന മരുന്ന് കുത്തിവച്ചത്. മാസങ്ങൾ പിന്നിടുമ്പോൾ പരസഹായം കൂടാതെ ഇരിക്കാൻ കഴിയുന്ന തരത്തിലേക്ക് കുട്ടിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ ലിവർ പ്രൊഫൈലിൽ വേരിയേഷൻസ് ഉണ്ട്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചികിത്സയുടെ ഭാഗമായി ഉണ്ടാകുന്നതാണ് ഇതെന്നും ഡോക്ടർമാർ അറിയിക്കുന്നു.
മരുന്നിന്റെ ഫലം അറിയാൻ സാധാരണയായി മൂന്ന് മുതൽ ആറ് മാസം വരെയാണ് എടുക്കുക. ഇതിനിടെ കുട്ടിയ്ക്കുണ്ടായ മാറ്റങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്.
കുഞ്ഞ് നിർവ്വാണ് വേണ്ടി സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും സഹായമഭ്യർത്ഥിച്ച് രംഗത്ത് എത്തിയ ശ്രീജിത് എന്ന വ്യക്തിയാണ് കുട്ടിയുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. എല്ലാവരും കുഞ്ഞിന്റെ ആദ്യത്തെ ചുവടിനായി കാത്തിരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഈ അവസരത്തിൽ കൂടെ നിന്നവർക്കും സഹായിച്ചവർക്കും നന്ദി പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post