തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിപിഎം നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഭരണസമിതി അംഗം. പ്രധാനപ്പെട്ട സിപിഎം നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഭരണസമിതി അംഗങ്ങളെ ബലിയാടാക്കിയെന്ന് മുൻ ഡയറക്ടർ ജോസ് ചക്രാംപിള്ളി ആരോപിച്ചു. ” കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇപ്പോൾ ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതാണ് ശരിയായ അന്വേഷണം. സിപിഎം നേതാക്കൾ കുടുങ്ങാതിരിക്കാൻ വേണ്ടി നൂറു ശതമാനം ഞങ്ങളെ ബലിയാടാക്കിയതാണ്.
പി.കെ.ബിജുവും പി.കെ.ഷാജനുമായിരുന്നുഅന്വേഷണ കമ്മീഷൻ. 2019 മെയ് 13ന് ജില്ലാ സെക്രട്ടറിയെ കാര്യങ്ങൾ വിളിച്ച് അറിയിച്ചിരുന്നു. അദ്ദേഹം ഇരിങ്ങാലക്കുട സെക്രട്ടറിയെ വിളിച്ച് അന്വേഷിച്ചു. ഏരിയ കമ്മിറ്റി കൂടി പരിഹാരം കാണാനുള്ള തയ്യാറെടുപ്പ് ഉണ്ടായി എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകഴിഞ്ഞ് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. പി.കെ.ബിജുവിനോടും ഷാജനോടും എല്ലാ കാര്യങ്ങളും പറഞ്ഞു. പി.കെ.ഷാജനുമായും ജില്ലാ സെക്രട്ടറി എം.എം.വർഗീസുമായും വ്യക്തിപരമായ ബന്ധമുണ്ട്. ഞങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നാണ് ജില്ലാ സെക്രട്ടറി വിശ്വസിപ്പിച്ചിരുന്നത്.
2021 സെപ്തംബർ 13ന് എന്നെ അറസ്റ്റ് ചെയ്തു. അതിന്റെ തലേദിവസവും സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. ഒരു കുഴപ്പവും ഉണ്ടാകില്ല, ജോസ് പൊയ്ക്കോളൂ എന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. പിറ്റേന്ന് കാലത്ത് തന്നെ അറസ്റ്റ് ചെയ്തു. മിനിറ്റ്സ് ബുക്കിൽ ഒപ്പിട്ടു എന്നത് മാത്രമാണ് ഞങ്ങൾക്കെതിരെയുള്ള ഏകപരാതി. ഇതിൽ ഒരു ലോൺ പോലും തങ്ങളുടെ കാലത്ത് കെടുത്തതല്ലെന്നും ജോസ് ചക്രാംപിള്ളി പറയുന്നു.
Discussion about this post