ബ്രിട്ടൺ: ഇസ്രായേൽ ഹമാസ് അംഗങ്ങളെ വധിക്കുകയോ തടവിലാക്കുകയോ ചെയ്താൽ മാത്രമെ പ്രശ്നങ്ങൾ അവസാനിക്കുകയുള്ളൂ എന്ന് ടെസ്ല മേധാവി എലോൺ മസ്ക്. ഹമാസ് അംഗങ്ങളെ ഇസ്രായേൽ പൂർണ്ണമായും ഇല്ലാതാക്കിയില്ലെങ്കിൽ അവർ വീണ്ടും തിരിച്ചെത്തുമെന്നും എലോൺ മസ്ക് അഭിപ്രായപ്പെട്ടു. യുഎസ് ആസ്ഥാനമായുള്ള പോഡ്കാസ്റ്റർ ലെക്സ് ഫ്രീഡ്മാനുമായുള്ള അഭിമുഖത്തിലായിരുന്നു എലോൺ മസ്ക് അഭിപ്രായം പങ്കുവെച്ചത്.
“ഇസ്രായേൽ ഹമാസ് അംഗങ്ങളെ കണ്ടെത്തി വധിക്കുകയോ തടവിലാക്കുകയോ ചെയ്യുന്നതാണ് ഉചിതമെന്ന് ഞാൻ കരുതുന്നു, അത് ചെയ്യേണ്ട കാര്യമാണ്, അതല്ല എങ്കിൽ അവർ ഇതുപോലെ വീണ്ടും വന്നുകൊണ്ടിരിക്കും,” മസ്ക് പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ കാരണം ഇസ്രായേലും ഗാസയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് എളുപ്പത്തിൽ ഉത്തരം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഇതിന് വേണ്ടിയാണ് ഹമാസ് ഇപ്പോൾ ആക്രമണത്തിന് മുതിർന്നതെന്നും മസ്ക് പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതെന്ന് മസ്ക് ആവർത്തിച്ചു.”… ഇസ്രയേലിൻറെ ഭാഗത്ത് നിന്ന് വലിയ പ്രതികരണം ഉണ്ടാക്കുക എന്നതായിരുന്നു ഹമാസിന്റെ ലക്ഷ്യം എന്നാണ് എന്റെ അഭിപ്രായം. ഒരു സൈനിക വിജയം ഹമാസ് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. മറിച്ച് ഇസ്രായേലിനെ പ്രകോപിപ്പിക്കാൻ തങ്ങളാൽ കഴിയുന്ന ഏറ്റവും മോശമായ ക്രൂരതകൾ ചെയ്യണമെന്ന് മാത്രമെ ഹമാസ് ആഗ്രഹിക്കുന്നുള്ളൂ. ഇസ്രയേലിൽ നിന്ന് സാധ്യമായ ഏറ്റവും വലിയ തിരിച്ചടി ഉണ്ടാവണം. ഇതിലൂടെ, ഗാസയുടെയും ഫലസ്തീനിന്റെയും ലക്ഷ്യത്തിനായി ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ അണിനിരത്തി പ്രതികരണം പ്രയോജനപ്പെടുത്തണം, ” എലോൺ മസ്ക് പറഞ്ഞു.
ഈ വെല്ലുവിളികൾക്കിടയിലും, സാധ്യമായ എല്ലാ മാനുഷിക കാരുണ്യ പ്രവർത്തികളിലും ഇസ്രായേൽ ഏർപ്പെടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. “ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കിലും ഈ സമയത്തും ചെയ്യേണ്ടത് വിപരീതമായ കാര്യങ്ങളാണ്. ഇസ്രായേൽ സാധ്യമായ ഏറ്റവും പ്രകടമായ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടണം,” മസ്ക് കൂട്ടിച്ചേർത്തു. ഗാസയ്ക്ക് മാനുഷിക സഹായം നൽകേണ്ടതിന്റെ പ്രാധാന്യവും മസ്ക് ഊന്നിപ്പറഞ്ഞു, ഗാസയിൽ ഒരു മൊബൈൽ ആശുപത്രി സ്ഥാപിക്കണമെന്നും മസ്ക് നിർദ്ദേശിച്ചു.
Discussion about this post