ചെന്നൈ: സർക്കാർ ബസുകളിലെ കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് കർണാടകത്തിനും ഉപയോഗിക്കാമെന്ന വിധിയുമായി മദ്രാസ് ഹൈക്കോടതി. പേര് ഉപയോഗിക്കാനുള്ള അവകാശം കേരളത്തിന് മാത്രം നൽകിയ ട്രേഡ് മാർക്ക് രജിസ്റ്ററി ഉത്തരവ് കോടതി റദ്ദാക്കി. കേരളം നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്. മലയാളം അടക്കം ഭാഷകളിൽ സ്ഥലപ്പേര് എഴുതുന്നതിനാൽ പൊതുജനത്തിന് ആശയക്കുഴപ്പം ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു.
2014 ലാണ് കെഎസ്ആർടിസിയ്ക്കായുള്ള തർക്കം നിയമപോരാട്ടത്തിലേക്ക് മാറിയത്. കെഎസ്ആർടിസി കേരളത്തിന്റേതാണെന്നും കേരളം അത് ഉപയോഗിക്കരുതെന്നും കാട്ടി കർണാടക നോട്ടീസ് അയക്കുകയായിരുന്നു. പിന്നാലെ അന്നത്തെ കെഎസ്ആർടിസി സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിൽ കേരളത്തിന് വേണ്ടി അപേക്ഷിച്ചു.
വർഷങ്ങളായി തുടർന്ന നിയപോരാട്ടത്തിനൊടുവിൽ കെഎസ്ആർടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താൻ സാധിച്ചതോടെ ഈ പേര് കേരളത്തിന് സ്വന്തമാണെന്ന് 2021ൽ ഉത്തരവ് വന്നു. ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും,എംബ്ലവും, ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച് ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കുകയായിരുന്നു.
2021ൽ കേരളത്തിന് അനുകൂലമായി രജിസ്ട്രി വിധിച്ച ശേഷവും കർണാടകം കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കുന്നുണ്ടായിരുന്നു. പുതിയ ഉത്തരവ് കേരള ആർടിസിക്ക് സാമ്പത്തികപരമായി തിരിച്ചടിയാകും. കെഎസ്ആർടിസി എന്ന ഡോമെയിൻ പേര് കർണാടകം കൈവശം വച്ചിരിക്കുന്നതിനാൽ ഓൺലൈൻ ബുക്കിങ് കേരളത്തിന് നഷ്ടമാകുന്ന സാഹചര്യം ഉണ്ടായിരുന്നു.
Discussion about this post