ആലപ്പുഴ : 27 വയസ്സുകാരനായ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ.
ആലപ്പുഴ തോട്ടപ്പള്ളിയിൽ ആണ് സംഭവം നടന്നത്. തോട്ടപ്പള്ളി സ്വദേശിയായ ആനന്ദ് ഭവനിൽ നന്ദു ശിവാനന്ദ് എന്ന യുവാവാണ് ഹെൽമെറ്റ് കൊണ്ടുള്ള അടിയേറ്റ് മരണപ്പെട്ടത്. പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിന് തലയ്ക്ക് അടിയേറ്റത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകൻ ജഗത് അടക്കം അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഉത്സവത്തിനിടയിൽ നന്ദുവും ജഗത്തും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നീട് ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നന്ദുവിനെ ജഗത്തും കൂടെയുള്ളവരും ചേർന്ന് തടഞ്ഞു നിർത്തുകയും ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ആയിരുന്നു.
ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ ആദ്യം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു നന്ദു മരണപ്പെട്ടത്. ഡിവൈഎഫ്ഐ പ്രവർത്തകരായ ജഗത്, അർജുൻ, ഇന്ദ്രജിത്ത്, സജിത്ത് സജി എന്നിവരാണ് കേസിൽ അറസ്റ്റിൽ ആയിട്ടുള്ളത്.
Discussion about this post