തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിന് വീണ്ടും നോട്ടീസ് നൽകി ഇഡി. ചോദ്യം ചെയ്യലിന് നാളെ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയത്. കേസിൽ ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹജരാകാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തിരക്കിലാണെന്നും ഈ മാസം 26 ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലെ വർഗ്ഗീസ് ഒഴിഞ്ഞുമാറിയത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ഇഡി വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് നൽകിയത്.
എംഎം വർഗ്ഗീസ് സ്ഥാനാർത്ഥിയോ ഔദ്യോഗിക ചുമതല വഹിക്കുന്ന ആളോ അല്ലെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇതേ തുടർന്നാണ് ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്. കേസിൽ അന്വേഷണ സമിതി റിപ്പോർട്ട് ഇഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കൈമാറാനും വർഗ്ഗീസ് തയ്യാറായിട്ടില്ല. ഇതിന് പുറമേ കേസിലെ പ്രധാന പ്രതിയായ സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായും വ്യക്തമാകുകയായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം ഇന്ന് സിപിഎം നേതാക്കളായ പി.കെ ബിജുവും, പി.കെ ഷാജനും ചോദ്യം ചെയ്യലിനായി ഇന്ന് ഇഡിയ്ക്ക് മുൻപിൽ ഹാജരായേക്കും. ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച സമിതിയിലെ അംഗങ്ങളാണ് ഇരുവരും. ഇതേ തുടർന്നാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
Discussion about this post