തൃശ്ശൂർ: തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കുവൈറ്റിൽ കൊല്ലപ്പെട്ട ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സഹായ വാഗ്ദാനങ്ങളുമായി സംസ്ഥാന സർക്കാർ. കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ വീടും, മകന് സർക്കാർ ജോലിയും നൽകുമെന്ന് മന്ത്രിമാർ അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് വീട് വച്ചു നൽകുമെന്ന് എംപി സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വാഗ്ദാനങ്ങളുമായി മന്ത്രിമാർ രംഗത്ത് എത്തിയത്.
ബിനോയ് തോമസിന്റെ കുടുംബത്തിന് ലൈഫ് പദ്ധതിയിൽ വീട് നൽകുമെന്ന് മന്ത്രി കെ.രാജനാണ് അറിയിച്ചത്. ഈ മാസം 20 ചാവക്കാട് നഗരസഭ യോഗം ചേരും. ഇതിൽ വീട് നൽകുന്നതിനുള്ള അജണ്ട അംഗീകരിക്കുമെന്ന് രാജൻ പറഞ്ഞു. ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്ന വാഗ്ദാനം മന്ത്രി ആർ ബിന്ദുവിന്റേതാണ്.
ബിനോയ് തോമസിന്റെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി എത്തിച്ച വേളയിൽ ആയിരുന്നു കുടുംബത്തിന് വീട് നൽകുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചത്. നിലവിൽ ഭാര്യയും മക്കളും താത്കാലിക ഷെഡ്ഡിലാണ് താമസം. ഇത് അറിഞ്ഞതോടെയായിരുന്നു സ്വന്തം നിലയ്ക്ക് വീടുവച്ച് നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചത്. വാടക വീട്ടിൽ കഴിഞ്ഞിരുന്ന ബിനോയ് തോമസിന്റെ കുടുംബം അടുത്തിടെയാണ് താത്കാലിക ഷെഡ്ഡ് നിർമ്മിച്ച് അതിൽ താമസം ആരംഭിച്ചത്. വീടെന്ന സ്വപ്നം യാഥാർത്ഥ്യം ആക്കാൻ വേണ്ടിയായിരുന്നു ബിനോയ് തോമസ് കുവൈറ്റിലേക്ക് പോയത്. കഴിഞ്ഞ ആഴ്ചയായിരുന്നു ജോലി ലഭിച്ചതിനെ തുടർന്ന് ബിനോയ് തോമസ് കുവൈറ്റിലെത്തിയത്.
Discussion about this post