അബുജ: നൈജീരിയയിലെ ബോണോയിൽ ഭീകരാക്രമണം. ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. മൂന്നിടങ്ങളിൽ ഏകദേശം ഒരേ സമയത്തായിരുന്നു ആക്രമണമെന്ന് നൈജീരിയൻ സർക്കാർ അറിയിച്ചു. വിവാഹാഘോഷം നടക്കുന്നയിടത്തും മരണവീട്ടിലും ആശുപത്രിയിലും എത്തിയ ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. വനിതാ ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. വിവാഹ വീട്ടിൽ പൊട്ടിത്തെറിച്ച ചാവേറിന്റെ ചുമലിൽ ഒരു കുട്ടിയുമുണ്ടായിരുന്നു.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഗർഭിണികളും ഉൾപ്പെടുന്നു. സ്ഫോടനം നടന്ന സ്ഥലങ്ങളിൽ മനുഷ്യ ശരീരാവശിഷ്ടങ്ങൾ ചിതറി കിടക്കുകയാണ്. കുടൽമാല പുറത്ത് വന്നവരുടെയും തലയോട്ടി തകർന്നവരുടെയും കൈകാലുകൾ ഛിന്നഭിന്നമായവരുടെയും ദയനീയ ചിത്രങ്ങളാണ് വാർത്താ ഏജൻസി പുറത്ത് വിട്ടിരിക്കുന്നത്.
ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്നീ ഭീകര സംഘടനകൾക്ക് വലിയ തോതിൽ വേരോട്ടമുള്ള സംസ്ഥാനമാണ് ബോണോ. എന്നാൽ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇവരാരും തന്നെ ഇതുവരെ ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബോണോ പോലീസ് അറിയിച്ചു.
Discussion about this post