കണ്ണൂർ: കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയെ ജയിലിൽ അടച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ആകാശിനെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. ആകാശിനൊപ്പം കൂട്ടാളി ജിജോ തില്ലങ്കേരിയെയും അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
ജയിലിൽ ആറ് മാസം ഇവരെ കരുതൽ തടങ്കലിൽ പാർപ്പിയ്ക്കും. ഇതിന് ശേഷാമാകും നാട് കടത്തുക. ആകാശും ജിജോയും സ്ഥിരം കുറ്റവാളികളാണെന്ന പോലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് കാപ്പ ചുമത്തി ആകാശിനെ അറസ്റ്റ് ചെയ്തത്. രണ്ട് കൊലക്കേസ് ഉൾപ്പെടെ ആകാശ് തില്ലങ്കേരിയ്‌ക്കെതിരെ 14 ക്രിമിനൽ കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജിജോ തില്ലങ്കേരിയ്‌ക്കെതിരെ 23 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഷുഹൈബ് കൊലക്കേസിൽ ജാമ്യം ലഭിച്ച ആകാശ് തില്ലങ്കേരി അടുത്തിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ചില നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതോടെയാണ് ആകാശിനെ പൂട്ടാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചത്. പാർട്ടിയുടെ നിർദ്ദേശ പ്രകാരമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിനെ വധിച്ചത് എന്നായിരുന്നു ആകാശ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ഇത് വലിയ വിവാദമായതോടെ ആകാശിന് മേൽ കാപ്പ ചുമത്താനുള്ള നീക്കങ്ങൾ ആരംഭിക്കുകയായിരുന്നു.
Discussion about this post