കൊച്ചി: എംഎ യൂസഫലിക്ക് അപകീർത്തിക്കേസിൽ 10 കോടി രൂപ നൽകാൻ മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് ഉൾപ്പെടുത്തി വ്യാജ ഫോട്ടോഷോപ്പ് കാർഡ് ചമച്ച് സമൂഹമാദ്ധ്യമങ്ങളിൽ തട്ടിപ്പിന് നീക്കം. അപകീർത്തികരമായ വാർത്ത നൽകിയതിന്റെ പേരിൽ 10 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യവസായി എംഎ യൂസഫലി ഷാജൻ സ്‌കറിയയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ പേരിലാണ് വ്യാജ ഫോട്ടോഷോപ്പ് കാർഡ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.
പണം പിരിച്ചുനൽകാൻ ഹിന്ദുക്കൾ ഒരുമിക്കണമെന്ന ആഹ്വാനത്തോടെയാണ് ഫോട്ടോഷോപ്പ് കാർഡ് പ്രചരിപ്പിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ടാണ് കാർഡിൽ നൽകിയിരിക്കുന്നത്. അക്കൗണ്ട് ഉടമയുടെ പേര് പെട്ടന്ന് മനസിലാകാത്ത രീതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ചുരുക്കരൂപം സിഎംഡിആർഎഫ് എന്നാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കാർഡ് പ്രചരിപ്പിക്കുന്നതിന് പിന്നിൽ വ്യക്തമായ തട്ടിപ്പ് ലക്ഷ്യം വെക്കുന്നുണ്ടെന്ന സംശയം ഉയർന്നുകഴിഞ്ഞു.
മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിൽ ഉൾപ്പെടെ ദുരിതാശ്വാസ നിധി അക്കൗണ്ടിന്റെ വിവരങ്ങൾ ഉണ്ട്. ഇതിലെ ഒരു അക്കൗണ്ടാണ് ഐഎഫ്എസ്‌സി കോഡ് സഹിതം കൃത്യമായി കാർഡിൽ ഉൾപ്പെടുത്തിയത്. ക്യൂആർ കോഡും നൽകിയിട്ടുണ്ട്.നിരവധി ഗ്രൂപ്പുകളിൽ ഇതിനോടകം കാർഡ് പ്രചരിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിക്കാനുളള ആസൂത്രിതമായ നീക്കമാണിതിന് പിന്നിലെന്നും സംശയിക്കുന്നു.
മുസ്ലീം വ്യക്തിഗത നിയമം അനുസരിച്ച് പെൺമക്കളാണെങ്കിൽ സ്വത്തുക്കളുടെ അവകാശം അവർക്ക് പൂർണമായി ലഭിക്കണമെന്നില്ല. ഇതുമായി ബന്ധപ്പെടുത്തി എംഎ യൂസഫലിയെയും കുടുംബത്തെയും പരാമർശിക്കുന്ന വീഡിയോയുടെ പേരിലാണ് നോട്ടീസ്. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട വീഡിയോയിലായിരുന്നു യൂസഫലിയുടെ കാര്യം പരാമർശിച്ചത്.
നോട്ടീസ് ലഭിച്ച് ഏഴ് ദിവസങ്ങൾക്കുളളിൽ സ്വന്തം മാദ്ധ്യമത്തിലൂടെയും മറ്റ് അച്ചടി മാദ്ധ്യമങ്ങളിലൂടെയും മാപ്പ് പറയണമെന്നും പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം തുടർ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ പറയുന്നു.
മറുനാടനിൽ പോസ്റ്റ് ചെയ്ത വീഡിയോ യൂസഫലിയുടെ മതവികാരത്തെ ഹനിച്ചുവെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. വീഡിയോയിൽ പറയുന്ന കാര്യങ്ങൾ മതനിന്ദാ പരാമർശമാണെന്നും പൊതുജനങ്ങൾക്കിടയിൽ ഇസ്ലാമോഫോബിയ വളർത്താൻ ലക്ഷ്യമിട്ടാണ് മറുനാടൻ വീഡിയോ ചമച്ചതെന്നും നോട്ടീസിൽ ആരോപിക്കുന്നു.
Discussion about this post