സുധാ ഭാരത്
നമ്മുടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന ആളുകൾ ട്രെയിനിൽ അവധിക്കു നാട്ടിലേക്കുവരുന്ന സമയത്ത്, ഷോളയാർ ഭാഗത്ത് കേരളത്തിന്റെ അതിർത്തി കടക്കുമ്പോൾതന്നെ അറിയാൻ കഴിഞ്ഞിരുന്ന ഒരു സംഗതിയുണ്ട്; കേരളം അതിന്റെ പച്ചപുതച്ചുനിൽക്കുന്ന പ്രകൃതിഭംഗിയാൽ സ്വാഗതംചെയ്യുന്ന ഒരനുഭൂതി. പലപ്പോഴും ഇതുകണ്ട് അത്ഭുതപ്പെട്ടിട്ടുമുണ്ട്, അഭിമാനിച്ചിട്ടുണ്ട്.
ഈശ്വരൻ കനിഞ്ഞുനല്കിയ വരദാനങ്ങളായ വർഷംതോറും ശരാശരി 3000 മില്ലീമീറ്റർ മഴ, നാടെങ്ങും ഫലഭൂയിഷ്ഠമാക്കിക്കൊണ്ട് കളകളാരവം മുഴക്കി ഒഴുകുന്ന നാല്പത്തിനാലു നദികൾ, അനേകം കൈതോടുകൾ, പച്ചപിടിച്ചുനിൽക്കുന്ന പ്രകൃതിരമണീയമായ നെൽപ്പാടങ്ങൾ, ഇഷ്ടംപോലെ തണ്ണീർത്തടങ്ങൾ, പ്രകൃതിയെ അപ്പാടെ സംരക്ഷിച്ചുകൊണ്ടുള്ള വീടുവീടാന്തരമുള്ള കാവുകൾ, കുളങ്ങൾ, കിണറുകൾ… കേരളമെന്ന നമ്മുടെ സംസ്ഥാനത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു തീർച്ചയായും വിളിക്കാമായിരുന്ന ഒരു കാലം. ഇന്നോ; സ്വന്തം നഷ്ടബോധങ്ങളെക്കുറിച്ചോർത്ത്, സ്വയം വരുത്തിവച്ച ദുരിതങ്ങളെയോർത്ത് നെടുവീർപ്പിടുന്ന ഒരു ജനവിഭാഗമായി മാറി നമ്മുടെ നാട്; അങ്ങനെ വിഷമിക്കുന്നവർതന്നെ അതീവ വിരളം.
വികസനമെന്ന പേരും പറഞ്ഞ് രാഷ്ട്രീയമേലാളന്മാരും അവരുടെ ശിങ്കിടികളും അവർക്ക് കൈയ്യയച്ചു സഹായം നല്കുകവഴി അവരുടെ പ്രീതിക്കു പ്രാപ്തരായി നമ്മുടെ മനോഹരമായ ഭൂമിയെ സർവ്വയിടവും തകർത്തുതരിപ്പണമാക്കി “പിശാചിന്റെ സ്വന്തം നാട്” എന്ന പേര് ചാർത്തിനൽകിയ പ്രമാണിമാരും അവർക്കാവുംവിധം അവരുടെ “ധർമ്മം” ചെയ്തു. ഇന്ന് ഒരു പുഴ ശരിക്കും കാണണമെങ്കിൽ ദൂരദർശിനി വച്ചുനോക്കണം, അഥവാ കുറച്ചൊക്കെ ജലമുള്ള നദികളാണെങ്കിൽക്കൂടി അവയിലൂടെ ഒഴുകുന്ന വെള്ളം നോക്കിയാൽ ബോധംകെട്ടുവീഴുന്ന സ്ഥിതി; ഇരുട്ടിന്റെ മറവിലും മറ്റും വെട്ടിയരിഞ്ഞുതള്ളിയ മാംസാവശിഷ്ടങ്ങൾ സംഭരിക്കുന്ന ഒരിടം, വ്യവസായശാലകളുടെ മാലിന്യങ്ങൾ തള്ളാനുള്ള ഒരു ഗോഡൗൺ…. ഒരു ക്ഷേത്രത്തിന്റെ, ഒരു പള്ളിയുടെ ഓരോടൊന്നുപൊട്ടിയാൽ അലമുറയിട്ട് നാടുമുഴുവൻ വിപ്ലവാത്മകമാക്കുന്ന ജനം, ഒരു നദി, ഒരു പുഴ, ഒരു ജലാശയം ഹൃദയംപൊട്ടിമരിക്കുമ്പോൾ, അതിന്റെ വേദന കാണാനോ അതിനെ വിഷലിപ്തമാക്കിയ ആസുരീകാവർഗ്ഗത്തിനെതിരെ ഒരു വിരലനക്കാനോ ധൈര്യപ്പെടുകയോ അവർക്കെതിരെ പ്രതികരിക്കുകയോ ചെയ്യുന്നില്ല. നമ്മുടെ സാംസ്കാരികനായകന്മാർക്ക് നമ്മുടെ ഭാവിതലമുറയെത്തന്നെ ഇല്ലായ്മചെയ്യാൻ ശേഷിയുള്ള ഈ കൊടുംപാപത്തിനെതിരെ ഒരു വാക്കെഴുതാനുള്ള ത്രാണിയില്ല; അവരുടെ കൈകൾ തളയ്ക്കപ്പെട്ടിരിക്കുന്നു, അവരുടെ മനസ്സുകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. അവർക്ക് ഉത്തരേന്ത്യയിൽ എന്തൊക്കെ നടക്കുന്നു; ഊതിവീർപ്പിച്ചുവിട്ടിരിക്കുന്ന “മതേതരത്വം” സംരക്ഷിക്കപ്പെടുന്നുണ്ടോ, പാലസ്റ്റീനിലും അങ്ങ് ക്യൂബയിലും വെനിസ്വേലയിലും എന്തൊക്കെയാണ് നടക്കുന്നത്… ഇതൊക്കെയാണ് ഈ ബുദ്ധിനശിച്ച സാംസ്കാരികനായകർക്ക് നോക്കാനുള്ളത്. പ്രകൃതിയെ സ്വന്തം മാതാവിനെപ്പോലെ കരുതുന്ന സുഗതകുമാരിയെപ്പോലുള്ള വിരലിലെണ്ണാവുന്ന ചുരുക്കംചിലരുടെ കണ്ണീർച്ചാലുകൾ ആരു ശ്രദ്ധിക്കാൻ! സ്വാർത്ഥത കൈമുതലാക്കിയ ഒരു ജനത്തിൽനിന്നും ഇതിൽക്കൂടുതൽ എന്താണ് പ്രതീക്ഷിക്കാനുള്ളത്?
ദേശം മുഴുവൻ സമനിരപ്പാക്കുക എന്ന ലക്ഷ്യമാണെന്നുതോന്നുന്നു ബന്ധപ്പെട്ട സർക്കാരുകളും പാർട്ടികളും കേരളത്തിനായി കരുതിവച്ചിരിക്കുന്നത്. മലകളും കുന്നുകളും ഇടിച്ചുനിരത്തി ആ മണ്ണുപയോഗിച്ച് പാടങ്ങൾ നിരത്തുക; കാടുകത്തിച്ച് നാടാക്കുക. കാടോ വെള്ളമോ പുഴയോ കൃഷിയോ ഒന്നും പ്രധാനമല്ല; അവയ്ക്കുപകരം മണിമാളികകൾ കെട്ടിപ്പൊക്കുകയും സ്വന്തം കീശ വീർപ്പിക്കുകയും ചെയ്യുക. കേരളമെന്ന കൊച്ചു സംസ്ഥാനം, ബീഹാർ പോലുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപ്പോലെ പൂർണ്ണമായും മാഫിയകളുടെ കൈകളിലകപ്പെട്ടു കഴിഞ്ഞു. കാടുകളും മലയോരങ്ങളും ഇപ്പോൾതന്നെ മാഫിയകളുടെ കൈക്കലായിക്കഴിഞ്ഞു; സർക്കാർ വക ഭൂമി പള്ളിപണിയാനും മറ്റും തോന്നിയപോലെ വീതിച്ചുനൽകുന്നു. ഇതേ സമയം വീടും കൂടുമില്ലാത്ത പട്ടിണിപ്പാവങ്ങൾക്ക് ജീവിക്കാൻ കാടുപോലും ഇല്ലാത്ത വാസ്ത. ഇല്ലാത്തവൻ എക്കാലത്തും ഇല്ലായ്മ അനുഭവിക്കുന്നു; ഉള്ളവൻ കൂടുതൽ കൂടുതൽ തടിച്ചുകൊഴുക്കുന്നു.
വർഷത്തിൽ ഏതാണ്ട് ആറുമാസത്തോളം സമൃദ്ധമായി മഴ ലഭിച്ചിരുന്ന കേരളത്തിൽ നിന്നും മഴ പിൻവാങ്ങുകയാണോ? ഇതു യാഥാർഥ്യമെന്നു ബോധ്യപ്പെടാൻ കഴിഞ്ഞ കുറച്ചുവർഷങ്ങളായി പെയ്യുന്ന മഴയുടെ കണക്കെടുത്തുനോക്കിയാൽമാത്രം മതി. വർഷം തോറും മഴ കുറഞ്ഞുവരുന്നു; പെയ്യുന്ന ജലം തന്നെ ഒരു ഫലവുമില്ലാതെ വെറുതെ അറബിക്കടലിലേക്കൊഴുക്കിവിടുകയും ചെയ്യുകയാണ്. പെയ്യുന്ന മഴ സ്വന്തം ഭൂമിയിൽതന്നെ കെട്ടിനിർത്താനുള്ള യാതൊരു ഉപാധികളുമില്ല; മഴവെള്ളത്തെ സ്വന്തം വേരുകൾ ഉപയോഗിച്ച് തടഞ്ഞുനിർത്തി ഭൂമിക്കടിയിലേക്ക് ഫിൽറ്റർ കണക്കെ കടത്തിവിടുന്ന മരങ്ങൾ ഇല്ല, ഭൂമിക്ക് മേൽ ഒരു പുതപ്പുപോലെ ആവരണം തീർത്തുകൊണ്ടിരുന്ന ഇലകളും ചവറുകളുമെല്ലാം തീയ്യിട്ടു നശിപ്പിക്കയും ചെയ്തു. വെള്ളം ഭൂമിക്കടിയിലേക്കൊഴുകാത്തതിനാൽ ജലസമൃദ്ധമായിരുന്ന കിണറുകളും കുളങ്ങളും വറ്റിവരണ്ടു; ജനങ്ങൾ കുടിവെള്ളത്തിനായി എങ്ങും നെട്ടോട്ടമോടുന്ന അവസ്ഥ. വർഷക്കാലമായാൽ എങ്ങും കനത്ത വെള്ളപ്പൊക്കവും നാശനഷ്ടവും, മഴയൊന്നു മാറിയാൽ ചൂടിന്റെ രംഗപ്രവേശം, ഒപ്പം കുടിവെള്ള ദൗർലഭ്യവും. സമൃദ്ധമായി ലഭിച്ചിരുന്ന ജലത്തെ ഇതുപോലെ വീണ്ടുവിചാരമില്ലാത്ത നശിപ്പിച്ചുകളയുന്ന വേറേതൊരു ജനവിഭാഗമുണ്ട് ഈ ഭൂലോകത്തിൽ? സ്വന്തം നാശത്തെ സ്വയം ഉണ്ടാക്കിയെടുത്ത ഒരു ജനതയും അവർ തിരഞ്ഞെടുത്ത് അവരെ ഭരിക്കുന്ന വീണ്ടുവിചാരമില്ലാത്ത മാറിമാറിവരുന്ന സർക്കാരുകളും. സാക്ഷരതയിൽ മുൻപന്തിയിലെന്നു നാഴികയ്ക്ക് നാൽപ്പതുവട്ടം വിളിച്ചുകൂവുന്നവർ വീണ്ടുവിചാരത്തിന്റെ കാര്യത്തിൽ നഴ്സറിക്കുട്ടികളുടെ ബുദ്ധിപോലും പ്രയോഗിക്കുന്നില്ല. നാടെങ്ങും അക്രമവും, മദ്യപാനവും, സ്ത്രീപീഡനവും, കൊള്ളയും കൊള്ളിവയ്പ്പും… ഇതല്ലാതെ വേറെന്തുണ്ട് നമ്മുടെ നാടിന്നഭിമാനിക്കാൻ!
ഇനിയും എല്ലാം അവസാനിച്ചിട്ടില്ല എല്ലാം അവസാനിച്ചു എന്നുപറയാറായിട്ടില്ല; പ്രതീക്ഷയുടെ പൊൻകിരണം നമുക്ക് മുന്നിലുണ്ട്. ഒട്ടും സമയം നഷ്ടപ്പെടാനില്ലെന്ന വീണ്ടുവിചാരത്തോടെ സടകുടഞ്ഞെഴുന്നേൽക്കുക; ഓരോ വീട്ടിലും വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് പഴയ പച്ചപ്പ് തിരികെ കൊണ്ടുവരുക (വിദ്യാഭ്യാസത്തിന്റെ ആവശ്യംവേണ്ട ഭാഗമെന്ന നിലയിൽ സ്കൂളുകളെയും വിദ്യാർത്ഥികളെയും പ്രഥമ പരിഗണന നൽകി ഇതിന്റെ ഭാഗവാക്കാക്കി മാറ്റണം), വേണ്ട ഭക്ഷ്യവസ്തുക്കൾ സ്വന്തമായി കൃഷിചെയ്തുണ്ടാക്കുക, പെയ്യുന്ന മഴവെള്ളം വെറുതെ റോഡിലേക്കൊഴുക്കിക്കളയാതെ സ്വന്തം പുരയിടത്തിൽത്തന്നെ ഭൂമിയിലേക്കിറങ്ങാനനുവദിക്കുകയും അങ്ങനെ കിണറുകളിൽ ജലലഭ്യത ഉറപ്പുവരുത്തുക, പ്ലാസ്റ്റിക് മുതലായവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക, ജലത്തിന്റെ ഉപഭോഗം പരിമിതപ്പെടുത്തുക, ഒരിക്കലും ജലം മലിനപ്പെടുത്താതിരിക്കുക, ജലചൂഷണവും ജലമലിനീകരണവും നടത്തുന്നവരെ സംഘടിതശക്തിയുപയോഗിച്ച് എതിർത്ത് പരാജയപ്പെടുത്തുക, കുളങ്ങൾ കുത്തുകയും കാവുകളെ തിരിച്ചുകൊണ്ടുവരുകയും ചെയ്യുക…ഇവയെല്ലാം ഓരോ മനുഷ്യന്റെയും കടമയും കർത്തവ്യവുമാണെന്നു സ്വയം മനസ്സിലാക്കി എല്ലാറ്റിനും സർക്കാരുകളെയും ബന്ധപ്പെട്ട വകുപ്പുകളെയും ആശ്രയിക്കുക എന്ന പൊതു പ്രവണത അവസാനിപ്പിക്കുക. ഇവയ്ക്കൊക്കെ മേൽനോട്ടം വഹിച്ചുകൊണ്ട്, ജലലഭ്യത ഉറപ്പുവരുത്താനുള്ള വഴികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയും, ജലചൂഷണത്തിനും ജലമലിനീകരണത്തിനുമെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുകയും, പ്രകൃതിസംരക്ഷണംതന്നെ മുഖ്യലക്ഷ്യമെന്ന കാഴ്ചപ്പാടോടെ മാത്രം വികസനം എന്ന കാഴ്ചപ്പാടോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ആർജ്ജവവും സത്യസന്ധതയുമുള്ള ഒരു ഭരണകേന്ദ്രം ഇതാണ് കേരളത്തിന്റെ ഇന്നത്തെ ആവശ്യം. അങ്ങനെയെങ്കിൽ മാത്രമേ നാശത്തിന്റെ വക്കിൽ കിടക്കുന്ന നമ്മുടെ സംസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ എന്തെങ്കിലും സാധ്യത കാണുന്നുള്ളൂ.
Discussion about this post