ലക്നൗ: ഉത്തര്‍പ്രദേശിലെ താകുര്‍ഗഞ്ചില്‍ വീട്ടില്‍ ഒളിഞ്ഞിരുന്ന ഭീകരനെ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഭീകരവിരുദ്ധ സേന വധിച്ചു. എന്നാല്‍ ഒരാളുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. പിസ്റ്റള്‍, റിവോള്‍വര്‍, കത്തി തുടങ്ങിയവ വീടിനുള്ളില്‍നിന്നും കണ്ടെത്തി. താകുര്‍ഗഞ്ചില്‍ ഹാജി കോളനിയിലെ വീട്ടിലാണ് ഭീകരന് ഒളിച്ചിരുന്ന് ആക്രമണം നടത്തിയത്.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് താക്കൂര്‍ഗഞ്ചിലെ വീട്ടില്‍നിന്ന് പൊലീസുകാര്‍ക്കെതിരെ വെടിവയ്പ്പുണ്ടായത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയായിരുന്നു വെടിവയ്പ്. ഭീകരനെ ജീവനോടെ പിടികൂടുന്നതിനാണ് ശ്രമിച്ചതെങ്കിലും നീണ്ട പന്ത്രണ്ടു മണിക്കൂറുകള്‍ക്കുശേഷം അയാളെ വധിക്കുകയായിരുന്നു.
ഇയാള്‍ക്ക് ചൊവ്വാഴ്ച നടന്ന ഭോപാല്‍ ഉജ്ജൈന്‍ ട്രെയിനപകടത്തില്‍ പങ്കുണ്ടെന്നും ഐ.എസ് ബന്ധമുള്ളതായും യു.പി എ.ഡി.ജി.പി ദല്‍ജിത് ചൗധരി പറഞ്ഞു. ഭീകരന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് മേധാവി ദല്‍ജിത് ചൗധരി ഇന്നലെ പറഞ്ഞിരുന്നു. മുളക് ബോംബ് പ്രയോഗിക്കുകയും പുക കടത്തിവിടുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തെങ്കിലും ഭീകരന് കീഴടങ്ങാന്‍ തയാറായിരുന്നില്ല.
Discussion about this post