കൊല്ലം: കുണ്ടറയില്‍ പീഡനത്തിനിരയായി പത്തു വയസുകാരി ആത്മഹത്യ ചെയ്ത കേസില്‍ ദുരൂഹതയേറുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന സംശയമാണ് ഉയരുന്നത്. ആത്മഹത്യാ കുറിപ്പിലെ കൈപ്പട പെണ്‍കുട്ടിയുടെ അല്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. സംശയത്തെ തുടര്‍ന്ന് കുറിപ്പ് പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
ജനുവരി പതിനഞ്ചിനാണ് പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്നത്തിലാണ് തൂങ്ങിമരിക്കുന്നത് എന്ന രീതിയിലായിരുന്നു ആത്മഹത്യാ കുറിപ്പ്. മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരുന്നത്. തീയതിയും ഒപ്പും സഹിതമായിരുന്നു കുറിപ്പ്.
കുട്ടിയുടെ മൃതദേഹത്തില്‍ 22 മുറിവുകളുണ്ടെന്നും ലൈംഗീക പീഡനം നടന്നിട്ടുണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കുട്ടിയെ പിതാവ് പീഡിപ്പിച്ചെന്ന കേസ് പുനരന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പിതാവിനെ വ്യാജമായി പ്രതി ചേര്‍ത്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാഹ്യസമ്മര്‍ദ്ദമാണ് പിതാവിനെതിരെ കോടതിയില്‍ മൊഴി നല്കാന് കുട്ടിയെ പ്രേരിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. മൂത്ത കുട്ടിയെ വീണ്ടും കൗണ്‍സിലിങ്ങിന് വിധേയമാക്കാനും തീരുമാനിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കുട്ടി മരിച്ച് ഏഴാമത്തെ ദിവസം തന്നെ കുണ്ടറ സിഐ അടക്കമുള്ളവര്‍ക്ക് കൈമാറിയെങ്കിലും പ്രതികളെ പിടിച്ചില്ലെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ സഹകരിക്കാത്തത് കൊണ്ടാണ് കേസുമായി മുന്നോട്ടു പോകാന്‍ കഴിയാത്തതെന്നായിരുന്നു പൊലീസിന്റെ മറുപടി. പൊലീസിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ കേസന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ കുണ്ടറ സിഐ ആര് സാബുവിനെ സസ്പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തിട്ടുണ്ട്. പൊലീസ് വീഴ്ച ഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. ഡിഎംഒയും ശിശുക്ഷേമ സമിതിയും റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് പൊലീസിനോട് കമ്മീഷന് നിര്‍ദേശിച്ചിരിക്കുന്നത്.
കേസില്‍ കുട്ടിയുടെ ബന്ധുവടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Discussion about this post