മണി രത്‌നത്തിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ട് ചിത്രങ്ങളെ ഗംഭീരമാക്കിയ നായകന്മാരാണ് മോഹന്‍ലാലും കമല്‍ഹാസനും. മണിരത്‌നത്തിന്റെ മികച്ച ചിത്രങ്ങളായ 1987-ല്‍ പുറത്തിറങ്ങിയ ‘നായകനി’ല്‍ കമല്‍ഹാസനും 1997-ല്‍ പുറത്തിറങ്ങിയ ‘ഇരുവറി’ല്‍ മോഹന്‍ലാലും നായകന്മാരായി. കരിയറിലെ സ്വപ്‌നങ്ങളിലൊന്നായ ‘പൊന്നിയിന്‍ സെല്‍വനി’ലേക്ക് ഇതില്‍ ആരെയാവും പരിഗണിക്കുകയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മണി രത്‌നം. സംവിധായകന്‍ ഗൗതം മേനോന്‍ നടത്തിയ ‘ഉരൈയാടല്‍ ആന്റ് സ്റ്റഫ്’ എന്ന അഭിമുഖപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മണി രത്‌നം.
കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ബൃഹദ് നോവലായ ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുപാട് കാലമായി താന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ അതിന് കുറെ പ്രായോഗിക വൈഷമ്യങ്ങളുണ്ടെന്നും മണി രത്‌നം പറയുന്നു. ‘ഉയര്‍ന്ന ബജറ്റും ഒരുപാട് കഥാപാത്രങ്ങളുമുള്ള സിനിമയാണത്. കാസ്റ്റിംഗ് നന്നായില്ലെങ്കില്‍ സിനിമ നന്നാവില്ല. മള്‍ട്ടിസ്റ്റാര്‍ സിനിമയില്‍ അഭിനയിക്കാന്‍ സൂപ്പര്‍താരങ്ങളില്‍ ആരൊക്കെ തയ്യാറാവുമെന്ന് അറിയില്ല’, ‘പൊന്നിയില്‍ സെല്‍വന്‍’ സിനിമയാവുന്നപക്ഷം കമല്‍ഹാസന്‍, മോഹന്‍ലാല്‍ ഇവരിലൊരാളെ സ്വീകരിക്കുമെങ്കില്‍ അതാരാവുമെന്ന ഗൗതം മേനോന്റെ ചോദ്യത്തിന് ‘ഞാന്‍ രണ്ട് പേരെയും സ്വീകരിക്കു’മെന്നാണ് മണി രത്‌നത്തിന്റെ മറുപടി. ‘കാരണം രണ്ടുപേരും എന്നെ അമ്പരപ്പിച്ച നടന്മാരാണ്’. മണിരത്‌നം പറയുന്നു.
‘മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഗംഭീരമായ അനുഭവമാണ്. ലാലിനെപ്പോലൊരു നടനെ ക്യാമറയ്ക്ക് മുന്നില്‍ ലഭിക്കുന്നത് ഒരു സംവിധായകന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു. സാങ്കേതികതയെക്കുറിച്ചൊന്നും കൂടുതല്‍ ആലോചിച്ച് തല പുണ്ണാക്കേണ്ടിവരില്ല. മറിച്ച് അവരുടെ പ്രകടനത്തെ സ്വസ്ഥമായി പകര്‍ത്തിയാല്‍ മാത്രം മതിയാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ കൂട്ടിച്ചേര്‍ക്കുന്ന ചില സൂക്ഷ്മാംശങ്ങളുണ്ട്. ഇരുവറില്‍ വളരെ സങ്കീര്‍ണമായി ചിത്രീകരിക്കേണ്ട കുറേ ഷോട്ടുകളുണ്ടായിരുന്നു. ആള്‍ക്കൂട്ടമൊക്കെ ഭാഗഭാക്കാവുന്ന ചില രംഗങ്ങള്‍. ആക്ഷന്‍ പറയുന്നതിന് മുന്‍പ് ക്യാമറയുടെ മൂവ്‌മെന്റിനായി ചില അടയാളങ്ങള്‍ ഇട്ടുവെക്കുമായിരുന്നു തങ്ങളെന്നും അദ്ദേഹം പറയുന്നു. പക്ഷേ കാര്യങ്ങള്‍ 100 ശതമാനവും അങ്ങനെ മുന്‍കൂട്ടി തീരുമാനിക്കരുതെന്ന് ലാല്‍ പറയുമായിരുന്നു. വന്നുവീഴുന്ന അപ്രതീക്ഷിതത്വങ്ങളെ പ്രകടനത്തിലെ തിളക്കങ്ങളാക്കി മാറ്റുകയാണ് അദ്ദേഹത്തിന്റെ രീതി. ഉദാഹരണത്തിന് പ്ലാന്‍ ചെയ്തിരുന്ന രീതിയിലല്ലാതെ മറ്റൊരു നടനോ നടിയോ വഴി മുടക്കി മുന്നില്‍വന്നു നില്‍ക്കുന്നുവെന്ന് കരുതുക, മുന്‍കൂട്ടി പ്രതീക്ഷിക്കാതെയുള്ള ഇത്തരം സന്ദര്‍ഭങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സംഭാഷണത്തിന്റെ ഒഴുക്കിനെ മുറിച്ചേക്കാമെങ്കിലും രംഗങ്ങളുടെ സ്വാഭാവികതയ്ക്ക് അത് ഗുണം ചെയ്യുമെന്നായിരുന്നു ലാലിന്റെ അഭിപ്രായം. അത് പലപ്പോഴുമദ്ദേഹം പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്തുവെന്നും മണിരത്‌നം പറയുന്നു
Discussion about this post