ഇടുക്കി: കയ്യേറിത്തീരുന്ന മൂന്നാറിനെ രക്ഷിക്കാനായി അവതരിച്ച മാലാഖയായി ശ്രീറാം വെങ്കിട്ടരാമനെന്ന സബ്കളക്ടറെ നവമാധ്യമങ്ങളില്‍ പലരും ചിത്രീകരിക്കാനാരംഭിച്ചിട്ട് ആഴ്ചകളായി. അതേസമയം ക്രൂരനായ രക്തരക്ഷസിനെ കാണുംപോലെയാണ് സബ്കളക്ടറെ കാണുന്നതെന്ന് ജനപ്രതിനിധികളുള്‍പ്പെടെയുള്ള പല രാഷ്ട്രീയക്കാരും വ്യക്തമാക്കുന്നു. പാപ്പാത്തിച്ചോലയിലെ കുടിയേറ്റമൊഴിപ്പിക്കലിന് നേതൃത്വം നല്കിയ സബ്കളക്ടര്‍ സംഘിയാണെന്നാണ് അദ്ദേഹം ഇപ്പോള്‍ നേരിടുന്ന പ്രധാന ആരോപണം. ദേശാഭിമാനിക്ക് പിന്നാലെ സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണിയും ശ്രീറാം സംഘിയെന്നാണ് പറയുന്നത്.
ഡോക്ടറുദ്യോഗം ഒഴിവാക്കി, സാമൂഹ്യ സേവനത്തിന് ഇറങ്ങിയയാളാണ് കൊച്ചിക്കാരനായ ശ്രീറാം. അദ്ദേഹം സംഘിയാണോ എന്ന് മനസ് ചൂഴ്ന്ന് നോക്കാനൊന്നും കഴിയില്ല ആര്‍ക്കും. കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ കണ്ട് വിലയിരുത്താനിപ്പോള് സാധ്യവുമല്ല. എങ്കിലും ശ്രീറാമിന് സംഘിസമുണ്ടോയെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെ പഴയ പോസ്റ്റിലൂടെ ഒന്ന് കണ്ണോടിച്ച് നമുക്ക് നോക്കാം. 2013-ല്‍ ഐഎഎസ് കിട്ടിയതിനാല്‍, അതിനുശേഷം അദ്ദേഹത്തിന് ഫേസ്ബുക്കില്‍ കാര്യമായ ഇടപെടലുകളില്ല. 2013-ന് മുന്‍പുള്ള പോസ്റ്റുകളില്‍ നിന്ന് ഒരു പുരോഗമനവാദിയെയാകും വായിക്കാനാകുക.
ചില്ലറക്കാരനല്ല ഈ ശ്രീറാം. 2013-ല്‍ ഹരിതയ്ക്ക് പിന്നില്‍ രണ്ടാം റാങ്കോടെ ഐഎഎസ് പാസായ ആളാണ്. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പഠിച്ച് ഡോക്ടറായ ആളാണ്. സ്റ്റൈലിഷാണ്, സിനിമ കാണുന്നയാളാണ്. ശ്രീറാമിന്റെ ഫേസ്ബുക്കില്‍ ചെഗുവരയും നെരൂദയും കേജ്രിവാളുമെല്ലാമുണ്ട്. കട്ടക്കിലെ വാസമാണ് ശ്രീറാമിനെ താടിക്കാരനാക്കി മാറ്റിയത്. അതിനുമുന്‍പ് ഒരു കൊച്ച് മീശയുള്ള പയ്യന്. ഐഎഎസ് ലഭിക്കുന്നതിനുമുന്പാണ് സജീവമായി അദ്ദേഹം ഫെയ്സ്ബുക്കിലിടപെടുന്നത്. ആ വിശേഷങ്ങള്‍ ഒരു സംഘിക്ക് ചേര്‍ന്നതുമല്ലെന്ന് ആര്‍ക്കും ബോധ്യപ്പെടും.
ചെഗുവര തനിക്ക് പ്രചോദനമാണെന്ന് ശ്രീറാം ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. ചെ സ്മരണകള്‍ എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ‘താന്‍ വീണുപോയാലും, മറ്റാരെങ്കിലും എന്റെ തോക്കെടുത്ത് വെടിവെച്ച് പോരാടുക തന്നെ ചെയ്യും, അതുകൊണ്ട് എനിക്കൊരു ഭയവുമില്ല’ എന്ന ചെഗുവരയുടെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് ശ്രീറാം ചെഗുവരയെന്ന തന്റെ മാതൃകാപുരുഷനെ അവതരിപ്പിക്കുന്നത്. നാലഞ്ച് വര്‍ഷം മുന്‍പ് പോസ്റ്റ് ചെയ്തനിലയിലാണ് ഇത് പ്രൊഫൈലില്‍ കാണപ്പെടുന്നത്. ‘ഞാന്‍ എന്നെത്തന്നെ സ്നേഹിച്ചപ്പോള്‍ ലോകം എന്നെ വിളിച്ചു സ്വാര്‍ത്ഥന്‍, ഞാന്‍ എന്നേക്കാളും മറ്റൊരാളെ സ്നേഹിച്ചപ്പോള്‍ ലോകം എന്നെ വിളിച്ചു കാമുകന്, ഞാന്‍ എന്നെപ്പോലെ എന്റെ സമൂഹത്തെയും സ്നേഹിച്ചപ്പോള്‍ ലോകം എന്നെവിളിച്ചു കമ്യൂണിസ്റ്റ്’ എന്നും ചെഗുവരയുടെ ഫോട്ടോയുള്ള മറ്റൊരു പോസ്റ്റില്‍ ശ്രീറാം പറയുന്നു. ഈ ചെഗുവര ആരാധകനാണ് സംഘിയെന്ന് ഇന്ന് വിളി കേള്‍ക്കപ്പെടുന്നത്.
യാത്ര വളരെയേറെ ഇഷ്ടപ്പെടുന്ന ശ്രീറാമിന്റെ നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെങ്ങും. കഥകളി വേഷവും കൂട്ടുകാരോടുള്ള ചിത്രങ്ങളും ഐഎഎസ് പരിശീലനദൃശ്യങ്ങളുമെല്ലാമുണ്ട് പ്രൊഫൈലില്‍. സിനിമയെ ഇഷ്ടപ്പെടുകയും നിരൂപണം നടത്തുകയുമെല്ലാം ചെയ്യുന്ന ശീലവും ഈ സബ്കളക്ടര്ക്കുണ്ടായിരുന്നു. നെരൂദയെന്ന ചിത്രത്തെ നിരൂപണം നടത്തി അദ്ദേഹമെഴുതിയ ലേഖനം പ്രമുഖ പത്രങ്ങളിലൊന്നില്‍ വന്നതും പ്രൊഫൈലില്‍ കാണാം. നെരൂദയെ സസൂക്ഷ്മം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തയാളാണ് താനെന്ന പ്രഖ്യാപനം വാക്കുകളിലെ ആ ആധികാരികതയില്‍ നിന്ന് വായിച്ചെടുക്കാനാകും. നെരൂദയെ സംബന്ധനിച്ച ചില അഭിപ്രായങ്ങളും അദ്ദേഹം മുന്നോട്ടുവെക്കുന്നു. ചലച്ചിത്രോത്സവത്തിലെ കൂട്ടുകൂടലും സിനിമ കാണലെന്ന ‘പാഷനുമെല്ലാം’ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അനുഭവിക്കാനാകും. മമ്മൂട്ടിയുടെയും കമലഹാസന്റെയും അഭിനയത്തെ അഭിനന്ദിക്കുന്ന പോസ്റ്റുകളുമുണ്ട് കാണാന്‍, ഒരു ആറേഴ് വര്‍ഷം പിറകിലേക്ക് പോയാല്‍ അദ്ദേഹത്തിന്റെ പ്രൊഫൈലില്‍. ദില്ലിയില്‍ ജീവിച്ചിരുന്ന ശ്രീറാം ആ നഗരത്തെ വിശേഷിപ്പിച്ചത് അസമത്വങ്ങളുടെ തലസ്ഥാനമെന്നാണ്. അരവിന്ദ് കേജ്രിവാളിന്റെ ചില വാക്കുകളും അദ്ദേഹത്തിന്റെ പ്രൊഫൈലിലുണ്ട്. ഗാന്ധിജിയുടെ വിവിധ വചനങ്ങളും ശ്രീറാം പങ്കുവെച്ചിട്ടുണ്ട്.
Discussion about this post