തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലില്‍ ഭൂമി കയ്യേറിയ കേസില്‍ മന്ത്രി എം.എം. മണിയുടെ സഹോദരന് എം.എം. ലംബോദരനെതിരെ വിജിലന്‍സ് കുറ്റപത്രം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. 2012-ല്‍ ഇടുക്കിയിലെ വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന പി.ടി. കൃഷ്ണന്‍കുട്ടിയാണ് കുറ്റപത്രം നല്‍കിയത്. ഇതുവരെ തനിയ്ക്കെതിരെ ഭൂമി കയ്യേറ്റത്തിന് യാതൊരു കേസുമില്ലെന്ന വാദമായിരുന്നു ലംബോദരന് ഉയര്‍ത്തിയിരുന്നത്.
ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ ലംബോദരനെ രണ്ടാംപ്രതിയാക്കിയും ഇയാളുടെ ഭാര്യാസഹോദരന്‍ രാജേന്ദ്രന് മൂന്നാംപ്രതിയാക്കിയുമാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഗുരുതരമായ കുറ്റങ്ങളാണ് ലംബോദരന് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ വിജിലന്‍സ് ചുമത്തിയിരിക്കുന്നത്. ചിന്നക്കനാലിലെ വേണാട് താവളത്തില്‍ പ്രതികള്‍ വ്യാജ പട്ടയമുണ്ടാക്കി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാണ് കേസ്. റവന്യൂ, രജിസ്ട്രേഷന് വകുപ്പുകളുമായി ചേര്‍ന്നാണ് ഭൂമി സ്വന്തമാക്കിയിരിക്കുന്നതെന്നും കുറ്റപത്രം പറയുന്നു. ചിന്നക്കനാല്‍ വില്ലേജ് ഓഫീസറായിരുന്ന സ്റ്റുവര്‍ട്ട് ജേക്കബാണ് കേസിലെ ഒന്നാംപ്രതി. സ്റ്റുവര്‍ട്ട് അടുത്തിടെ മരണപ്പെട്ടു. വില്ലേജ് ഓഫീസര്‍മാരായിരുന്ന രാധാകൃഷ്ണന്, ഇഷാ ദേവി, വില്ലേജ് അസിസ്റ്റന്റായിരുന്ന എം.വി. സാബു, രാജകുമാരി സബ്രജിസ്ട്രാറായിരുന്ന മോഹന്‍ദാസ്, ഇവിടത്തെ ജീവനക്കാരന് സെബാസ്റ്റ്യന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
2007-ല്‍ വിഎസ് സര്‍ക്കാരിന്റെ മൂന്നാര്‍ ദൗത്യസംഘത്തില്‍ അംഗമായിരുന്ന സിബി മാത്യൂസ് ചിന്നക്കനാലില്‍ നേരിട്ടെത്തി വില്ലേജ് രേഖകള്‍ പരിശോധിച്ചിരുന്നു. രേഖകളില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറായിരുന്ന സിബി മാത്യൂസ് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ലംബോദരന് ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കാണിച്ച് 2012-ല്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കേസ് ഇതുവരെ വിചാരണയ്ക്ക് എടുത്തിട്ടില്ലെന്നത് ദുരൂഹത നിറയ്ക്കുന്നു.
Discussion about this post