കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അസ്വാഭാവിക മരണത്തിന് കേസെടുത്തു. എറണാകുളം സി.ജെ.എം കോടതിയിൽ സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആറിൽ ആരുടേയും പേര് പരാമർശിച്ചിട്ടില്ല. ഈ മാസം 18നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.
2,229 പേജുള്ള കേസ് ഫയൽ പൊലീസ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് സി.ബി.ഐ കൊച്ചി യൂണിറ്റ് ഡിവൈ.എസ്.പി: ജോർജ് ജയിംസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
മണിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയതിന്റെയും പ്രതികളെ ചോദ്യം ചെയ്തതിന്റെയും വീഡിയോ സി.ഡികളും സി.ബി.ഐ പരിശോധിച്ചിട്ടുണ്ട്. ഏപ്രിൽ 12 ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആയിരത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ മരണത്തിൽ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്.
മാർച്ച് ഏഴിന് മണിയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നിമ്മിയും സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനും ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്നാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
Discussion about this post