ഡൽഹി: അന്താരാഷ്ട്രാ യോഗാദിനമായ ഇന്ന് ഡൽഹിയിൽ ഭീകരാക്രമണത്തിനു സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ലണ്ടൻ ഭീകരാക്രമണത്തിന്റെ മാതൃകയിൽ ഭീകരർ ഡൽഹി കൊണാട്ട് പ്ലേസിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണു ഡൽഹി പൊലീസിനു ലഭിച്ച വിവരം. ഇതേത്തുടർന്നു യോഗാദിന ആഘോഷങ്ങൾ നടന്ന കൊണാട്ട് പ്ലേസ് ഉൾപ്പെടെ ഡൽഹിയിൽ അതീവജാഗ്രത പ്രഖ്യാപിച്ചു.
ഡൽഹിയിൽ വാഹനങ്ങൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾ നടക്കുന്നതും ആൾക്കൂട്ടമുള്ളതുമായ പ്രദേശങ്ങളിലേക്കു വാഹനങ്ങളൊന്നും പൊലീസ് കടത്തിവിടുന്നില്ല. ബാരിക്കേഡ് സ്ഥാപിച്ചു പലയിടത്തും ഗതാഗതം തടഞ്ഞിരിക്കുകയാണ്. കാൽനട യാത്രക്കാരെ മാത്രമെ കടത്തിവിടുന്നുള്ളൂ. ത്രിതല സുരക്ഷാസംവിധാനമാണു ഡൽഹിയിൽ നടപ്പാക്കിയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി റാം നാഥ് കോവിന്ദ് ഉൾപ്പെടെയുള്ള പ്രമുഖർ ഡൽഹിയിലെ യോഗാദിനാഘോഷത്തിൽ പങ്കെടുത്തിരുന്നു. ആയിരക്കണക്കിനു പേരാണു ഇവർക്കൊപ്പം യോഗ ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു ലണ്ടനിൽ ഭീകരാക്രമണം നടന്നത്. പള്ളിയിൽനിന്നു പ്രാർഥന കഴിഞ്ഞു പുറത്തിറങ്ങിയ മുസ്ലിം വിശ്വാസികൾക്കിടയിലേക്കു വാൻ ഓടിച്ചുകയറ്റിയായിരുന്നു ആക്രമണം. ഡാരെൻ ഓസ്ബോൺ എന്നയാൾ നടത്തിയ അക്രമത്തിൽ രണ്ടുപേർ മരിച്ചു. 11 പേർക്കു പരുക്കേറ്റിരുന്നു. ഇതേമാതൃകയിൽ യോഗാദിനാഘോഷത്തിനായി കൂടിയ ആളുകൾക്കിടയിൽ ഭീകരാക്രമണം നടത്തുമെന്നാണു ഭീഷണി.
Discussion about this post