ഡല്‍ഹി: കോണ്‍ഗ്രസ്സിലെ ആറ് ലോക്സഭാ അംഗങ്ങളെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. സഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയതിനാണ് സ്പീക്കര്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തത്. അഞ്ച് ദിവസത്തേക്കാണ് സസ്പെന്ഷന്.
നടപടി നേരിടേണ്ടി വന്നവരില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ കൊടിക്കുന്നില്‍ സുരേഷും, എം.കെ രാഘവനും ഉള്‍പ്പെടും.
ദലിത്– ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ അടിയന്തരപ്രമേയത്തിൽ ചർച്ചവേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാൽ, സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന്, ലോക്സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഖെയും കേന്ദ്ര പാർലമെന്ററികാര്യമന്ത്രി അനന്ത് കുമാറും തമ്മിൽ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. ഇതിനിടെ ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
പ്രതിഷേധത്തിനിടെ ചില കോൺഗ്രസ് എംപിമാർ കടലാസുകൾ കീറി സ്പീക്കറുടെ കസേരയ്ക്കു നേരെ എറിഞ്ഞിരുന്നു. ഈ നടപടി സ്പീക്കറോടുള്ള അവഹേളനമാണെന്ന് ഭരണകക്ഷി അംഗങ്ങൾ ആരോപിച്ചു. തുടർന്ന് കാര്യങ്ങൾ പരിശോധിച്ചപ്പോൾ ആറ് കോൺഗ്രസ് അംഗങ്ങളുടെ ഭാഗത്തുനിന്നും അച്ചടക്ക ലംഘനമുണ്ടായെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടിയെടുത്ത്.
സഭാ നടപടികൾ അലങ്കോലപ്പെടുത്തുകയും അച്ചടക്കം ലംഘിക്കുകയും ചെയ്തുവെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
Discussion about this post