ഡല്‍ഹി: പാകിസ്ഥാന്റെ തടവില്‍ നിന്ന് ജയില്‍ ചാടിയ ഇന്ത്യന്‍ പൈലറ്റുമാരുടെ സാഹസിക കഥ സിനിമയായി തീയറ്ററുകളിലേക്ക് എത്തുന്നു. ജയില്‍മുറിയുടെ ഭിത്തി തുരന്നുള്ള അതിസാഹസികമായ ഈ ജയില്‍ചാട്ടത്തിന്റെ കഥ പറയുന്ന ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ എസ്കേപ്’ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കായി കഴിഞ്ഞയാഴ്ച പ്രദര്‍ശിപ്പിച്ചപ്പോള്‍ മടങ്ങിയെത്തിയതു വെടിയൊച്ച നിറഞ്ഞ ഓര്‍മകള്‍.
1971 ഡിസംബര്‍ പത്തിനു സുഖോയ്-7 വിമാനത്തില്‍ ലഹോറിനു കിഴക്കുള്ള ഒരു റഡാര്‍ സ്റ്റേഷനുനേരെ ബോംബാക്രമണം നടത്തുകയായിരുന്നു ഫ്ലൈറ്റ് ലഫ്. ദിലീപ് പരുല്‍ക്കര്‍. പെട്ടെന്നാണു വിമാനത്തിനു വെടിയേറ്റതും നിലത്തുവീണതും. പരുല്ക്കര്ക്ക് അന്നു പ്രായം 29 വയസ്സ്. പിടിയിലായി ആറു ദിവസത്തിനുള്ളില്‍ യുദ്ധം തീര്‍ന്നെങ്കിലും പരുല്ക്കറുടെയും സംഘത്തിന്റെയും ജയില്‍വാസം മാസങ്ങളോളം നീണ്ടു.
പാക്ക് വ്യോമസേനയിലെ ഒരു പൈലറ്റിനെ പിടിച്ചു തോക്കു കൈക്കലാക്കുക. അവനു നേരെ അതു ചൂണ്ടി വിമാനം ഡല്‍ഹിയിലേക്കു പറത്താന്‍ ആവശ്യപ്പെടുക! 1971-ലെ മഞ്ഞുകാലത്ത്, പാക്ക് തടവില്‍നിന്നു രക്ഷപ്പെടാന്‍ ഫ്ലൈറ്റ് ലഫ്. ദിലീപ് പരുല്ക്കര്ക്ക് ആദ്യം തോന്നിയ ആശയം ഇതായിരുന്നു.
വീണ്ടുവിചാരത്തില്‍ അതു മണ്ടത്തരമാകുമെന്നു തോന്നി. ആ കോര്പറലിനെയും തന്നെയും വെടിവച്ചുകൊന്നു പദ്ധതി തകര്‍ക്കാതിരിക്കാന്‍ മാത്രം മനുഷ്യപ്പറ്റുള്ളവരല്ല ശത്രുക്കള്‍. പിന്നെ കൂടുതല്‍ ചിന്തിച്ചില്ല: സഹതടവുകാരായ എം.എസ്.ഗ്രേവാളിനും ഹരീഷ് സിന്ഹ്ജിക്കുമൊപ്പം ജയില്‍ചാടി!പണിപ്പെട്ടു ഭിത്തിതുരന്ന്, 18 ഇഷ്ടിക നീക്കാന്‍തന്നെ വേണ്ടിവന്നു രണ്ടു മാസം. തുടര്‍ന്ന്, 1972 ഓഗസ്റ് 13ന്, പെരുമഴയ്ക്കിടെ മൂവര്‍സംഘം ജയില്‍ ചാടി. ഒളിയാത്രയ്ക്കിടെ ആറിടങ്ങളിലെ സുരക്ഷാ പരിശോധനകള്‍ അതിജീവിച്ചെങ്കിലും അക്കിടി പറ്റിയത് ഒരു ചോദ്യത്തിലായിരുന്നു.
ലണ്ടി ഖാന എന്ന റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ഏതാണ്? നാട്ടുകാര്‍ക്കു സംശയമായി. 1932-ല്‍ അടച്ചു പൂട്ടിയ റെയില്‍വേ സ്റ്റേഷന് അന്വേഷിക്കുന്നവര്‍ പാക്കിസ്ഥാന്കാരല്ലല്ലോ!അങ്ങനെ, ജംറൂദ് വരെ എത്തിയപ്പോഴേയ്ക്കും പരുല്ക്കറും സംഘവും പാക്ക് സേനയുടെ പിടിയിലായി. പാക്ക്–അഫ്ഗാന് അതിര്‍ത്തിയായ ജംറൂദില് നിന്ന് അവരെ തിരികെ കൊണ്ടുപോയതു പെഷാവറിലേക്ക്. ഒടുവില്‍ 1972 ഡിസംബര്‍ ഒന്നിനു വാഗ അതിര്‍ത്തിയില്‍വച്ച് ഇന്ത്യയ്ക്കു കൈമാറിയപ്പോള്‍ ജീവിതത്തിലും സിനിമയിലും ശുഭാന്ത്യം!
തരന്ജിയത് സിങ് സംവിധാനം ചെയ്ത ചിത്രത്തില്‍ രാഘവ് റിഷിയാണു ദിലീപ് പരുല്ക്കറായി വേഷമിടുന്നത്. തിയറ്റര്‍ റിലീസ് ഉടനെയുണ്ടാകും.
Discussion about this post