കൊച്ചി : ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇത്. അഡ്വക്കറ്റ് രാമൻ പിള്ളയാണ് കാവ്യക്കായി ജാമ്യാപേക്ഷ സമർപ്പിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിനുള്ള സാദ്ധ്യത കണ്ടാണ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കാവ്യയുടെ ഡ്രൈവറാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നും കേസിലില്ലാത്ത മാഡത്തെ കൊണ്ടുവരാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
പള്‍സര്‍ സുനിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് തന്നെ കേസിലുള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. കേസില്‍ ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു. പോലീസ് നിരവധി തവണ ഫോണില്‍ വിളിച്ചുവെന്നും പോലീസ് പല തരത്തിലുള്ള കഥകള്‍ സൃഷ്ടിക്കുകയും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്നും ജാമ്യാപേക്ഷയില്‍ കാവ്യ ആരോപിക്കുന്നു.
തിങ്കളാഴ്ച്ചയാണ് കാവ്യയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നടിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു.
കേസിലെ മാഡം കാവ്യയാണെന്നും എന്നാല്‍ ഗൂഢാലോചനയില്‍ കാവ്യയ്ക്ക് പങ്കില്ലെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. നിരവധി തവണ കാവ്യയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും സുനി വ്യക്തമാക്കിയിരുന്നു.
Discussion about this post