കൊച്ചി: സൗത്ത് ഏഷ്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾക്ക് വിസ നിഷേധിച്ചു. ഇൗ മാസം 23, 24 തീയതികളിൽ എറണാകുളം ബോൾഗാട്ടി പാലസിലാണ് സമ്മേളനം. സമ്മേളനത്തിലേക്ക് ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്കൊപ്പം പാകിസ്ഥാനിലെ പാർട്ടികളെയും ക്ഷണിച്ചിരുന്നു.
പാകിസ്ഥാനിൽ നിന്ന് കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് പാകിസ്ഥാൻ (യുനൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്), അവാമി വർക്കേഴ്സ് പാർട്ടി പാകിസ്ഥാൻ എന്നിവക്കായിരുന്നു ക്ഷണം. ഇരു പാർട്ടികളുടെയും പ്രതിനിധികൾ എത്താൻ സന്നദ്ധത അറിയിച്ചെങ്കിലും വിദേശകാര്യ മന്ത്രാലയം വിസ നിഷേധിക്കുകയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനമാണെന്നാണ് പറയുന്നതെങ്കിലും സി.പി.എം കേന്ദ്ര കമ്മിറ്റി ആതിഥ്യമരുളുന്ന സമ്മേളനത്തിലേക്ക് പുറത്തുനിന്ന് സി.പി.െഎക്ക് മാത്രമാണ് ക്ഷണം.
ആർ.എസ്.പി, എസ്.യു.സി.ഐ അടക്കം മറ്റ് ഇടതുപാർട്ടികളെയെല്ലാം ഒഴിവാക്കി. സമ്മേളനപരിപാടിയിൽ ഒരുസ്ഥലത്തും മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, പരിപാടി വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ വി.എസ് സമ്മേളനത്തിൽ പെങ്കടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Discussion about this post