കൊച്ചി: 2015 ജൂലൈ 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യ 50 മണിക്കൂര്‍ സൗജന്യ ചികിത്സ സ്വന്തം പദ്ധതിയായി അവതരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ‘ട്രോമ കെയര്‍’ എന്ന പേരില്‍ പദ്ധതി നടപ്പാക്കാന്‍ തിരുമാനിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ 48 മണിക്കൂര്‍ നേരത്തേക്ക് രോഗിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പണമൊന്നും ഈടാക്കാതെ തന്നെ ചികിത്സ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് പരിഗണിക്കുന്നത്.
ആകാശവാണിയിലെ മന് കീ ബാത്തിന്റെ പത്താം പതിപ്പില്‍ നടത്തിയ പ്രഭാഷണത്തിലാണ് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതു കണക്കിലെടുത്ത് പുതിയ റോഡ് ഗതാഗത സുരക്ഷാ ബില്ലിനു രൂപം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അപകടവിവരം വിളിച്ചറിയിക്കാന്‍ 1033 എന്ന ടോള്‍ഫ്രീ നമ്പറും ആംബുലന്‍സ് സൗകര്യവും ഉറപ്പാക്കും. റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ 50 മണിക്കൂറിലെ ചികിത്സ സൗജന്യചികിത്സ നിര്‍ദിഷ്ട ബില്ലില്‍ ഉറപ്പു വരുത്തം. ഗുഡ്ഗാവ്, ജയ്പൂര്‍, വഡോദര മുതല്‍ മുംബയ്, റാഞ്ചി, റാണാഗഡ്, മാണ്ടിയ എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന്റെ പൈലറ്റ് പ്രോജക്ട് 2014 ഡിസംബര്‍ മൂന്നിന് ഹൈവേകളില്‍ നടത്തിയിരുന്നു.
പണമുണ്ടെങ്കിലും ഇല്ലെങ്കിലും അപകടത്തില്‍ പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കും. അപകടത്തില്‍ പെട്ടയാള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നതിന് പണം തടസ്സമാകരുത്. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രികളിലെത്തിക്കുന്നതിനായി 1033 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാണ്. ഇതുപയോഗിച്ച് ജീവന് രക്ഷിക്കുന്നതിന് മറ്റൊന്നും തടസ്സമാകരുത് ഇതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ റോഡ് സുരക്ഷാ പദ്ധതി. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം പദ്ധതിയായി നടപ്പാക്കുന്നത്.
48 മണിക്കൂറിനകം നടത്തുന്ന അടിയന്തര ചികിത്സയ്ക്കുളള പണം സര്‍ക്കാര്‍ നല്‍കും. ഈ തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് തിരിച്ചുവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയ ശേഷം ഇതിന്റെ വിശദരൂപം തയ്യാറാക്കും. യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തു.
അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണം. സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുളള ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് സര്‍ക്കാര്‍ വഹിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ‘ട്രോമ കെയര്‍’ സജ്ജീകരണമുണ്ടാക്കാനാണ് ഉദേശിക്കുന്നത്. അപകടത്തില്‍പ്പെടുന്നവരെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ ലഭിക്കുന്ന തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിന് പ്രത്യേക ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും.
ആംബുലന്‍സില്‍ ആധുനിക സജ്ജീകരണങ്ങളുണ്ടായിരിക്കും. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് ഇതിന് വേണ്ടി അപേക്ഷ ക്ഷണിക്കാനാണ് ഉദേശിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ആംബുലന്‍സ് ലഭ്യമാക്കുന്നതിനും ആശുപത്രി തെരഞ്ഞെടുക്കുന്നതിനും പ്രത്യേക സോഫ്റ്റ് വെയര്‍ തയ്യാറാക്കും. ഒരു കേന്ദ്രീകൃത കോള്‍ സെന്ററില്‍ ഇവയെല്ലാം സോഫ്റ്റ് വെയര്‍ സഹായത്തോടെ നിയന്ത്രിക്കും.
കേരള റോഡ് സുരക്ഷാ ഫണ്ട്, കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ടിന്റെ (കെ.എസ്.ടി.പി) സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് എന്നിവയും സര്‍ക്കാരിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ച് ‘ട്രോമ കെയര്‍’ പദ്ധതി നടപ്പാക്കാനാണ് ഉദേശിക്കുന്നത്. സമയബന്ധിതമായി ഇതു പ്രാവര്‍ത്തികമാക്കുന്നതിന് ആരോഗ്യം, ആഭ്യന്തരം, ധനകാര്യം, ഗതാഗതം, പി.ഡബ്ല്യു.ഡി എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഈ സെക്രട്ടറിമാര്‍ യോഗം ചേര്‍ന്ന് പദ്ധതിക്ക് പ്രായോഗിക രൂപം നല്കി നടപ്പാക്കണം.
Discussion about this post