ചൈനയ്ക്ക് വന്‍ തിരിച്ചടിയായി ആറു വര്‍ഷം മുന്‍പ് ബഹിരാകാശത്തേക്ക് അയച്ച സ്പേസ് സ്റ്റേഷന് ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നു. പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ചൈനയുടെ ടിയാന് ഗോങ് ബഹിരാകാശ നിലയം ആണ് ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നത്.
നിലവിലെ നിരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം യൂറോപ്യന്‍ രാജ്യങ്ങളില്‍ വീഴുമെന്നാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നത്. 2018 ആദ്യത്തിലായിരിക്കും ഇതു സംഭവിക്കുകയെന്നും ഇഎസ്എയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കുറിക്കുന്നു.
നിലയം വീഴുമ്പോഴുള്ള ദുരന്തം ഒഴിവാക്കാനായി രാജ്യാന്തര തലത്തിലുള്ള 13 സ്പേസ് ഏജന്‍സികള്‍ ഇഎസ്എയ്ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സികള്‍, ജക്സ, ഇന്ത്യയുടെ ഐഎസ്ആര്‍ഒ, കെഎആര്ഐ, റോസ്കോസ്മോസ്, ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയ്ക്ക് സമീപത്തു കൂടെയും ചൈനീസ് ബഹിരാകാശ നിലയം സഞ്ചരിക്കുന്നുണ്ട്. ഇതിന്റെ കൃത്യമായ നീക്കങ്ങള്‍ നിരീക്ഷിച്ച് ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട് ചെയ്യും.
ബഹിരാകാശ ഗവേഷകരെല്ലാം നിലയത്തിന്റെ സഞ്ചാര വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതിലൂടെ വന്‍ ദുരന്തം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെക്കന്റില്‍ ഏഴു കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ചൈനീസ് നിലയം ഇപ്പോള്‍ ഭൂമിയില്‍ നിന്ന് 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഓര്‍ബിറ്റിലാണ്.
അതേസമയം, എവിടെയായിരിക്കും വീഴുകയെന്നോ എപ്പോഴാണ് വീഴുകയെന്നോ എത്ര കിലോ അവശിഷ്ടങ്ങള്‍ വന്നു വീഴുമെന്നോയൊന്നും ഗവേഷകര്‍ക്ക് കൃത്യമായി കണക്കുകൂട്ടിയെടുക്കാനാകുന്നില്ല. ഒരുപക്ഷേ ഭൂമിയിലേക്ക് വീഴുന്നതിനും മണിക്കൂറുകള്‍ മുന്‍പു മാത്രമായിരിക്കും ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതു നിമിഷവും ഭൂമിയിലേക്കു പതിക്കാവുന്ന വിധത്തിലാണ് ടിയാന്‍ഗോങ് നിലയത്തിന്റെ ഭ്രമണമെന്നും ജനങ്ങള്‍ കരുതലോടെയിരിക്കണമെന്നും നേരത്തെ തന്നെ ചൈന മുന്നറിയിപ്പു നല്‍കിയിരുന്നു.
ടിയാന്‍ഗോങ്ങിന്റെ വലുപ്പം ഏകദേശം 8500 കിലോഗ്രാമാണ്. 100 കിലോഗ്രാം ഭാരം വീതമുള്ള ഭാഗങ്ങള്‍ ഭൂമിയിലേക്കു വന്നുവീഴാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദീര്‍ഘകാലം ബഹിരാകാശത്ത് നിലനില്ക്കേണ്ടതിനാല് ചൂടിനെയും റേഡിയേഷനുകളെയുമെല്ലാം പ്രതിരോധിക്കുന്ന തരം വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഭാഗങ്ങള്‍ ഭൂമിയിലേക്കെത്തുമ്പോള്‍ കത്തിത്തീരില്ലെന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയില്‍ (ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാന് ഗോങ്. ‘സ്വര്‍ഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനര്‍ഥം. ചൈനീസ് ശാസ്ത്രജ്ഞര്‍ക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ബഹിരാകാശത്തു സ്ഥാപിച്ച ടിയാന്‍ഗോങ് പരീക്ഷണ മൊഡ്യൂളുമായി ഷെന്‍ഷൂ 8 എന്ന ബഹിരാകാശ വാഹനം 2011ല്‍ വിജയകരമായി ബന്ധിപ്പിക്കാനും ചൈനയ്ക്കു കഴിഞ്ഞു. 2012ല്‍ ഷെന്‍ഷൂ 10വില്‍ ബഹിരാകാശ യാത്രികരും ടിയാന്‍ഗോങ്ങിലെത്തി. പല വര്‍ഷങ്ങളെടുക്കുന്ന ഒട്ടേറെ വിക്ഷേപണങ്ങളിലൂടെയാണു ലോകരാഷ്ട്രങ്ങളുടെ സഖ്യം രാജ്യാന്തര ബഹിരാകാശ നിലയം എന്ന ഭീമാകാരമായ സ്പേസ് ലാബ് യാഥാര്‍ഥ്യമാക്കിയത്. ഈ വിജയം ഒറ്റയ്ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം.
2018-ല്‍ വിക്ഷേപണങ്ങള്‍ ആരംഭിച്ചു 2022-ല്‍ നിലയം പ്രവര്‍ത്തനസജ്ജമാക്കാനും ചൈന പദ്ധതിയിട്ടു. ഐഎസ്എസിന്റെ വലിപ്പത്തിന്റെ അടുത്തെത്തില്ലെങ്കിലും സോവിയറ്റ് യൂണിയന്റെ പഴയ മിര്‍ സ്റ്റേഷന് പോലൊന്നു ചൈന യാഥാര്‍ഥ്യാമാക്കുമെന്നു ബഹിരാകാശ വിദഗ്ധരും കണക്കുകൂട്ടിയിരുന്നു. ഐഎസ്എസ് പിന്മാറുന്നതോടെ ബഹിരാകാശത്തെ ഏക പരീക്ഷണ കേന്ദ്രം ടിയാന്‍ഗോങ് ആയിമാറുമെന്നും കരുതിയിരുന്നു. അമേരിക്കയോ മറ്റു രാഷ്ട്രങ്ങളേതെങ്കിലുമോ മറ്റൊരു ബഹിരാകാശ നിലയം തയാറാക്കിയില്ലെങ്കില്‍ ബഹിരാകാശത്ത് ചൈനയുടെ ഏകാധിപത്യമായിരിക്കുമെന്നും നിഗമനങ്ങളുണ്ടായി. പക്ഷേ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എല്ലാ സ്വപ്നങ്ങളും തകര്‍ന്നു. ടിയാന്‍ഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമായെന്ന് രാജ്യം സമ്മതിച്ചു. മാത്രവുമല്ല വൈകാതെ തന്നെ അത് ഭൂമിയിലേക്കു പതിക്കുമെന്നും.
നിലയത്തിന്റെ ഭൂഭ്രമണപഥത്തില്‍ നിന്ന് ഭൂമിയില്‍നിന്നുള്ള അകലം കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തില്‍ 2017 ഒക്ടോബറിനും 2018 ഏപ്രിലിനും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ഭൂമിയിലേക്ക് ഈ കൂറ്റന്‍ ബഹിരാകാശ നിലയം പതിച്ചേക്കാം. 2016 സെപ്റ്റംബറില്‍ത്തന്നെ ഈ വാര്‍ത്ത വന്നിരുന്നെങ്കിലും ബഹിരാകാശ നിലയത്തിന്റെ യാത്ര എങ്ങോട്ടേക്കാണെന്നും എവിടെയാണു വീഴുന്നതെന്ന് മനസിലാകില്ലെന്നുമുള്ള ചൈനയുടെ ഏറ്റുപറച്ചിലാണ് ആശങ്ക കൂട്ടിയിരിക്കുന്നത്. വരും ആഴ്ചകളില്‍ ഭൂമിയിലേക്കുള്ള വരവിന്റെ വേഗം കൂടുമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. 2017 അവസാനമോ 2018 ആദ്യമോ ടിയാന്‍ഗോങ് ലോകത്തിനു മുന്നിലൊരു പേടിസ്വപ്നമാകുമെന്ന കാര്യത്തില്‍ ബഹിരാകാശ ഗവേഷകര്‍ക്കും ഒരേസ്വരമാണ്.
ഭൂമിയിലേക്ക് പതിക്കുന്നതിന്റെ അവസാന മിനിറ്റുകള്‍ വരെ കാത്തിരുന്നാലേ ടിയാന്‍ഗോങ്ങിന്റെ പതനം എവിടെയാണെന്നും എത്രമാത്രം ആഘാതം അത് ഭൂമിക്കുണ്ടാക്കുമെന്നും വ്യക്തമാകുകയുള്ളൂ. ഏതെങ്കിലും ജനവാസകേന്ദ്രത്തിലാണു പതനമെങ്കില്‍ വന്‍ദുരന്തമായിരിക്കും അതുണ്ടാക്കുക. കടലിലേക്കു വീഴാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നിലയത്തിന്റെ ഭൂരിഭാഗവും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോള്‍ കത്തിത്തീരുമെന്നും പ്രതീക്ഷിക്കുന്നു. പക്ഷേ ഇതെല്ലാം പ്രതീക്ഷകള്‍ മാത്രമാണ്. പ്രവചനാതീതമായ കാര്യങ്ങളാണ് സംഭവിക്കാനൊരുങ്ങുന്നതെന്ന മുന്നറിയിപ്പ് ഇപ്പോള്‍ത്തന്നെ ബഹിരാകാശ ഗവേഷകര്‍ നല്‍കുന്നുണ്ട്.
Discussion about this post