ലഖ്‌നൗ: രാജ്യത്താകമാനം സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിക്കെതിരെ പ്രതിഷേധം മുറുകുന്നതിനിടെ ഉത്തര്‍ പ്രദേശ് സര്‍ക്കാറും ചിത്രത്തിനെതിരെ രംഗത്ത്. ജനവികാരം കണക്കിലെടുത്ത് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് യു.പി സര്‍ക്കാര്‍ കത്തയച്ചു. ചരിത്രത്തെ സിനിമ വളച്ചൊടിക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. കേന്ദ്ര വാര്‍ത്താ വിതരണ സെക്രട്ടറിക്കാണ് യു.പി സര്‍ക്കാര്‍ കത്തയച്ചത്.
പ്രദര്‍ശനാനുമതി നല്‍കുന്നതിന് മുമ്പ് ചിത്രം ചരിത്രത്തെ വികലമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിനയിച്ച കത്തില്‍ പറയുന്നത്. ചിത്രത്തിനെതിരെ യു.പിയില്‍ ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിനെതിരെ റാലികള്‍, പോസ്റ്റര്‍ നശിപ്പിക്കുക, കോലം കത്തിക്കുക തുടങ്ങിയ അക്രമപ്രവര്‍ത്തനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് യു.പിയിലെ മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ക്ക് ഭീഷണിയും നിലനില്‍ക്കുന്നുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് യു.പി സര്‍ക്കാറിന്റെ ആവശ്യം.
പത്മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് രജ്പുത് സംഘടനകള്‍ ആരോപണമുന്നയിക്കുന്നു. റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയിലെ രംഗങ്ങളെന്നും ഇവര്‍ ആരോപിക്കുന്നു.
അതിനിടെ, രാജസ്ഥാനിലെ കോട്ടയില്‍ പത്മാവതിയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ രജപുത് കര്‍ണിസേന അടിച്ചു തകര്‍ത്തിരുന്നു. ബംഗ്ലൂരിലെ രജപുത് സംഘടനകളും ചിത്രത്തിനെതിരെ രംഗത്തുവന്നു. ഡിസംബര്‍ ഒന്നിനാണ് പത്മാവതിയുടെ റിലീസ്.
14-ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
Discussion about this post