ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ ത്വയ്ബ തലവനുമായ ഹഫീസ് സെയ്ദിന്റെ മോചനത്തെ ന്യായീകരിച്ച് പാകിസ്ഥാന്. യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരം വിടുതല്‍ അനുമതി ലഭിച്ച ഭീകരരുടെ പട്ടികയില്‍ ഹഫീസ് സെയ്ദിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും, ഇത് പാലിക്കാന്‍ തങ്ങള്‍ പ്രതിഞ്ജാബദ്ധമാണെന്നുമാണ് പാകിസ്ഥാന്റെ ന്യായീകരണം.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടുതടങ്കലിലായിരുന്ന ഹഫീസിനെ പാകിസ്ഥാന് മോചിപ്പിച്ചത്. സ്വതന്ത്രനായതിനു പിന്നാലെ ഇന്ത്യക്കെതിരെ പ്രസ്താവനയുമായി ഹഫീസ് രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഇന്ത്യ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. കാശ്മീരില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത് വരെ ഇന്ത്യയുമായി യതൊരുവിധ സമാധാന ചര്‍ച്ചകളും നടത്താന്‍ പാടില്ലെന്നും കാശ്മിരിന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ പോരാടുമെന്നുമായിരുന്നു ഹഫീസിന്റെ ഭീഷണി.
ഇന്ത്യയുമായി സൗഹൃദം സ്ഥാപിച്ചതിന്റെ പേരിലാണ് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് അധികാരം നഷ്ടമായതെന്നും ഇന്ത്യയുമായി സമാധാന ശ്രമങ്ങള്‍ നടത്താന്‍ മുതിര്‍ന്ന ഷെരീഫ് രാജ്യത്തെ വഞ്ചിക്കുകയായിരുന്നുവെന്നും സെയിദ് വിമര്‍ശിച്ചിരുന്നു.
അതേസമയം, ഹഫീസ് സെയ്ദിന്റെ മോചനത്തിലൂടെ പാകിസ്ഥാന്റെ ഇരട്ടത്താപ്പ് നയം വ്യക്തമായതായി ഇന്ത്യ പ്രതികരിച്ചു. ഭീകരവാദത്തിനു നേരെ കണ്ണടയ്ക്കുക മാത്രമല്ല ഭീകരവാദികളെ പരിപോഷിപ്പിക്കുന്നതാണ് അവരുടെ നയമെന്ന് വീണ്ടും വ്യക്തമായതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
Discussion about this post