തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരളത്തിനും തമിഴ്നാട്ടിനും ലക്ഷദ്വീപിനും ആശങ്കകള്‍ സൃഷ്ടിച്ച് കടലില്‍ ശക്തി പ്രാപിക്കുന്നു. മണിക്കൂറില്‍ 91 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗത. 80-100 കിലോമീറ്റര്‍ വേഗത്തില്‍ കേരളത്തീരത്തും വീശും. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തു നിന്ന് 150 കിലോമീറ്റര്‍ അകലെയാണ്.
അതേസമയം കഴിഞ്ഞ ദിവസം കടലില്‍ പോയ 200ലേറെ ഓളം മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്താത്തതിനേത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ ആശങ്കയിലാണുള്ളത്. 71 പേരെ കാണാതായെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ട്.
ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തിലാണ് ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ പോയവരുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടത്. കന്നാസിലും മറ്റും പിടിച്ച് കടലില്‍ പലരും പൊങ്ങിക്കിടക്കാന് ശ്രമിക്കുന്നതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു.
കൊച്ചിയില്‍ നിന്നുപോയ 2000 ഓളം പേരെക്കുറിച്ച് വിവരമില്ലെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു. കാല്ലത്ത് 25 പേരും വിഴിഞ്ഞത്ത് അഞ്ച് പേരും തിരിച്ചെത്തി.
മാലിയില്‍ നിന്ന് തൂത്തുക്കുടിയിലേയ്ക്കു വന്ന ഉരു വിഴിഞ്ഞത്ത് മുങ്ങിക്കൊണ്ടിരിക്കുന്നു. എട്ടു തൊഴിലാളികളുണ്ട്. കേരളത്തില്‍ നിന്ന് 18ഉം തമിഴ്നാട്ടില്‍ നിന്നും ഒരു ബോട്ടും കാണാതായതായി നാവിക സേന അറിയിച്ചു.
വേളി സെന്റ് ആന്‍ഡ്രൂസ് പള്ളിക്ക് സമീപം ബോട്ട് കരക്കടിഞ്ഞു. ഇതിലുണ്ടായിരുന്നവരേക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കൊല്ലത്ത് അഞ്ചുപേരും വിഴിഞ്ഞത്ത് അഞ്ചു പേരും തിരിച്ചെത്തി.
തിരുവനന്തപുരത്തെ പൂന്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ കാണാതായിരിക്കുന്നത്. വിഴിഞ്ഞത്തു നിന്ന് കടലില്‍ പോയ ആറ് ബോട്ടുകളും നൂറിലേറെ വള്ളങ്ങളും കാണാതായി. നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഡോണിയര്‍ വിമാനങ്ങളും ഇന്നലെ മുതല്‍ തിരച്ചില്‍ രംഗത്തുണ്ട്. കോസ്റ്റ് ഗാര്‍ഡും തിരച്ചിലിന് ഇറങ്ങിയിട്ടുണ്ട്.
കടലില്‍ ഭീകരാന്തരീക്ഷമാണെന്ന് രക്ഷപ്പെട്ട മുത്തപ്പന്, ശെല്വന് എന്നിവര്‍ പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല, കന്യാകുമാരിയില്‍ നിന്നുള്ള ബോട്ടുകാരാണ് തന്നെ കൊല്ലം തീരത്തെത്തിച്ചതെന്ന് ശെല്വന് പറഞ്ഞു. കനത്ത കാറ്റും മഴയുമാണ്, മറ്റുള്ളവരേക്കുറിച്ച് ഒന്നുമറിയില്ലെന്നും അവര്‍ പറഞ്ഞു.
കടലില്‍ പലരും നീന്തിപ്പോകുന്നത് കണ്ടതായി വിഴിഞ്ഞത്ത് തിരിച്ചെത്തിയവര്‍ പറഞ്ഞു. അഞ്ചുപേരാണ് വിഴിഞ്ഞത്ത് രാവിലെ തിരിച്ചെത്തിയത്. കടലിലേക്ക് ആര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നും അവര്‍ പറഞ്ഞു.
പലരേയും രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികള്‍ തന്നെയാണ്. അതിനാല്‍ തങ്ങളേക്കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പൂന്തുറയില്‍ കാണാതായവരുടെ ബന്ധുക്കള്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന് നേവിയുടെ വിമാനവും എത്തിയിട്ടുണ്ട്. 20 ബോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ പുറപ്പെട്ടു. അതേസമയം ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയത് ഇന്നലെ ഉച്ചയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തൊഴിലാളികള്‍ കപ്പലിലേക്ക് വരാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്തുനിന്ന് പോയ ഏഴ് വള്ളങ്ങള്‍ തിരിച്ചെത്തിയിട്ടില്ല. നാവിക-വ്യോമസേനകള്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നേവിയുടെ യുമുന കപ്പല്‍ കൊല്ലം തീരത്ത് എത്തിയിട്ടുണ്ട്. നാളെ രാവിലെ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. പൂന്തുറയിലെ കടല്‍ക്ഷോഭ പ്രദേശങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട സംഘമാണ് മത്സ്യതൊഴിലാളി മേഖലയില്‍ സന്ദര്‍ശനം നടത്തിയത്.
വിഷയത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവരോട് സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങണമെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സ്ഥിതി അതീവ ഗുരുതരമാണ് അടിയന്തര നടപടികള്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ കൈകൊള്ളണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരെയും കുറ്റപ്പെടുത്താന്‍ ഈ അവസരം വിനിയോഗിക്കുന്നില്ലെന്നും വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചുഴലിക്കാറ്റ് വരുന്നത് സംബന്ധിച്ച മുന്നറിയിപ്പ് നല്കുന്നതില് ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച സംഭവിച്ചു. ഹൈദ്രാബാദില്‍ നിന്ന് ദേശീയസമുദ്ര ഗവേഷണ കേന്ദ്രം നല്കിയ ജാഗ്രത നിര്‍ദ്ദേശം അവഗണിച്ചു. 29ന് ഉച്ചയ്ക്ക് 2.30നായിരുന്നു ഫാക്സ് വഴി സന്ദേശം അയച്ചത്. എന്നാല്‍ ഫിഷറീസിനോ പോലീസിനോ ഈ വിവരം അതോറിറ്റി കൈമാറിയില്ല. ഗുരുതര വീഴ്ചയാണ്ദുരന്തനിവാരണ അതോറിറ്റിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.
മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികളും വ്യക്തമാക്കി.
Discussion about this post