സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയുമായ പി.കെ. കുഞ്ഞനന്തന് എല്‍.ഡി.എഫ്. സര്‍ക്കാര്‍ പരോള്‍ നല്‍കിയത് വഴിവിട്ട്. ആയിരക്കണക്കിന് അപേക്ഷകള്‍ നിലനില്‍ക്കെ കുഞ്ഞനന്തനുമാത്രം അധിക പരോള്‍ അനുവദിച്ചു.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 193 ദിവസം കുഞ്ഞനന്തന് ജയിലിന് പുറത്തായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയെ അറിയിച്ചത്. ഒരു വര്‍ഷമോ അതില്‍ അധികമോ കാലത്തേക്ക് ശിക്ഷിക്കപ്പെട്ട സത്സ്വഭാവിയായ തടവുകാരെയാണ് പരോളിന് പരിഗണിക്കുക. ശിക്ഷയുടെ മൂന്നില്‍ ഒരു ഭാഗമോ രണ്ട് വര്‍ഷമോ ഏതാണോ കുറവ് അത്രയും അനുഭവിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പരിഗണിക്കൂ.
ടി.പി. കേസില്‍ കുഞ്ഞനന്തനെ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് പരോള്‍ ലഭിക്കാതിരുന്ന കുഞ്ഞനന്തന് എല്‍. ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറിയ തൊട്ടടുത്ത മാസം ജൂണില്‍തന്നെ ആദ്യ പരോള്‍ ലഭിച്ചു.
2016-ല്‍ ആറുതവണയും 2017-ല്‍ എട്ടുതവണയും പരോള്‍ അനുവദിച്ചു. 2017-ലെ എട്ടു പരോളില്‍ മൂന്ന് സാധാരണ പരോളും അഞ്ച് അടിയന്തര പരോളുമാണ് നല്‍കിയത്. 10 ദിവസത്തിലധികമുള്ള അടിയന്തര പരോളില്‍ പോയി മടങ്ങിവന്ന്, ആറുമാസം തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞാല്‍ മാത്രമേ അടുത്ത സാധാരണ പരോളിന് അര്‍ഹതയുള്ളൂ. ഇത് മറികടക്കാന്‍ അടിയന്തര പരോളുകള്‍ കുഞ്ഞനന്തന് 10 ദിവസമായി പരിമിതപ്പെടുത്തുകയും സാധാരണ പരോള്‍ 15 ദിവസത്തേക്ക് നീട്ടിയെടുക്കുകയും ചെയ്തു.
കൂഞ്ഞനന്തന്റെ ആദ്യ പരോള്‍ പോലീസിന്റെയും പ്രൊബേഷണറി ഓഫീസറുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മേധാവിയാണ് നല്‍കിയത്. ഇതിനുശേഷമുള്ളവ ജയില്‍ സൂപ്രണ്ടും. ആദ്യ പരോളില്‍ പോയി കൃത്യമായി മടങ്ങിയെത്തിയാല്‍ സൂപ്രണ്ടിന് തുടര്പരോള് നല്കാന് വ്യവസ്ഥയുണ്ട്. ചട്ടത്തിലെ ഈ വ്യവസ്ഥയാണ് ഉപയോഗപ്പെടുത്തിയത്. മറ്റ് പലവ്യവസ്ഥകളും തമസ്കരിക്കുകയും ചെയ്തു.
Discussion about this post