ഡൽഹി: ഐപിഎലിലെ നിലവിലെ ചാമ്പ്യൻമാരായ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്. നിർണായകമായ അവസാന മത്സരത്തിൽ ഡൽഹി ഡെയർഡെവിൾസിനോട് മുംബൈ 11 റൺസിനു പരാജയപ്പെട്ടു. നേരത്തെ തന്നെ ഡൽഹി പ്ലേ ഓഫിൽനിന്ന് പുറത്തായിരുന്നു.
ഡൽഹി ഉയർത്തിയ 174 റൺസ് പിന്തുടർന്ന മുംബൈ മൂന്നു പന്തുകൾ ബാക്കിനിൽക്കെ 163 റൺസിനു പുറത്തായി. ഓപ്പണർ ഇവിൻ ലെവിസും (48) ബെഞ്ചമിൻ കോളിൻ കട്ടിംഗും (37) മാത്രമാണ് മുംബൈ നിരയിൽ പോരാട്ടം നടത്തിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയും സന്ദീപ് ലമിച്ചനെയും ഹർഷാൽ പട്ടേലുമാണ് മുംബൈയെ തകർത്തത്. ക്യാപ്റ്റൻ രോഹിത് ശർമ (13), കെയ്റോൺ പൊള്ളാർഡ് (7), ഹാർദിക് പാണ്ഡ്യ (27) എന്നിവർക്ക് തിളങ്ങാനാവാതെപോയതും മുംബൈയുടെ പതനത്തിനു ആക്കംകൂട്ടി.
നേരത്തെ ഋഷഭ് പന്തിന്റെ കിടിലൻ അർധ സെഞ്ചുറിയുടെ കരുത്തിലാണ് ഡൽഹി ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. പന്ത് 44 പന്തിൽ നാല് സിക്സും നാലു ഫോറും പറത്തി 64 റൺസെടുത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച വിജയ് ശങ്കറും (43) ഡൽഹിയുടെ സ്കോർ ഉയർത്തി.
Discussion about this post