കീവ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് കിരീടം. ലിവർപൂളിനെ 3-1ന് തകർത്താണ് റയലിന്റെ തുടർച്ചയായ മൂന്നാം കിരീടം. ഇരട്ടഗോൾ നേടിയ ഗാരെത് ബെയ്ൽ(64, 83), കരിം ബെൻസേമ(51) എന്നിവരുടെ മികവിലാണ് ലിവർപൂളിനെ തറപറ്റിച്ചത്. ലിവർപൂളിന്റെ ആശ്വാസഗോൾ സെനഗൽ താരം സാദിയോ മാനെ (55) നേടി. റയൽ പതിമൂന്നാം തവണയാണ് യൂറോപ്യൻ ചാമ്പ്യന്മാരാകുന്നത്.
ആദ്യ പകുതിയിൽ സൂപ്പർ താരം മുഹമ്മദ് സല പരിക്കേറ്റു പിന്മാറിയതാണ് ലിവർപൂളിന് തിരിച്ചടിയായത്. ഗോൾകീപ്പർ ലോറിസ് കറിയൂസിന്റെ ഇരട്ടപ്പിഴവും ഇംഗ്ലീഷ് ടീമിനെ തളർത്തി. ആദ്യപകുതിയിൽ ഗോൾവഴങ്ങാതെ ലിവർപൂൾ നിന്നു. രണ്ടാം പകുതിയിൽ കരിം ബെൻസേമയിലൂടെ റയൽ ആദ്യ വലകുലുക്കി. നാലു മിനിറ്റിന് ശേഷം മാനെയിലൂടെ ലിവർപൂൾ സമനില പിടിച്ചു. എന്നാൽ പകരക്കാരനായിറങ്ങിയ ബെയ്ലിന്റെ ഇരട്ടഗോൾ നേടിയതോടെ റയൽ കിരീടം ഉയർത്തി.
ഈ നൂറ്റാണ്ടിൽ ഹാട്രിക്ക് കിരീടം നേടുന്ന ടീമെന്ന ചരിത്ര നേട്ടമാണ് റയൽ സ്വന്തമാക്കിയത്. 1956 മുതൽ 60വരെ (അന്ന് യൂറോപ്യൻ കപ്പ്) റയൽ തുടർച്ചയായി കിരീടം നേടിയിരുന്നു. റയൽ കിരീട നേടത്തോടെ റൊണാൾഡോയും പുതിയ ചരിത്രം കുറിച്ചു. അഞ്ച് ചാന്പ്യൻസ് ലീഗ് കിരീടം നേടിയ ആദ്യ താരമായി ഈ പോർച്ചുഗീസുകാരൻ.
Discussion about this post