അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് കോൺഗ്രസ് നിരത്തിയ ന്യായീകരണങ്ങൾ വിചിത്രവും പരിഹാസ്യവുമായിരുന്നു. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സിദ്ധാർത്ഥ ശങ്കർ റേ പറഞ്ഞത്, “കോൺഗ്രസ് വിഘടിച്ചാൽ ഇന്ത്യ വിഘടിക്കും, കോൺഗ്രസ് നശിച്ചാൽ ഇന്ത്യ നശിക്കും’ കോൺഗ്രസ്സിന്റെ ഭാവി ദുർബ്ബലമായാൽ ഇന്ത്യയുടെ ഭാവി ദുർബലമാകും ” എന്നായിരുന്നു. എന്നു വച്ചാൽ കോൺഗ്രസ് ആണ് ഭാരതം! കോൺഗ്രസിന്റെ അധ്യക്ഷൻ ഡി.കെ.ബറുവ അങ്ങേയറ്റത്തെ പടിയിൽ എത്തി നിന്നുകൊണ്ട് പറഞ്ഞു ” ഇന്ത്യക്ക് പ്രതിപക്ഷമില്ലാതെ പ്രവർത്തിക്കാൻ കഴിയും. ഇന്ത്യയുടെ ചരിത്രത്തിൽ പ്രതിപക്ഷം അപ്രസക്തമാകും.” ഇതെല്ലാം കേട്ട് കോൺഗ്രസുകാർ രാജ്യം മുഴുവൻ പാടി നടന്നത് ” ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ ” എന്നായിരുന്നു.
ഇതിലും വിചിത്രമായിരുന്നു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി എസ്.എ. ഡാങ്കേയുടെ വിശദീകരണം. ” വലതു പിന്തിരിപ്പൻ ഫാസിസ്റ്റു ശക്തികൾ അധികാരം പിടിച്ചെടുക്കാൻ നടത്തിയ പൈശാചിക ശ്രമത്തെ മുൻകൂട്ടി പരാജയപ്പെടുത്താൻ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിലൂടെ സാധിച്ചു. ” ഭാരതം എന്നൊക്കെ ആപത്തിൽ അകപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ കമ്മ്യൂണിസ്റ്റു പാർട്ടി ശത്രുപക്ഷത്തായിരുന്നു എന്നതിന്റെ ഒരു ഉദാഹരണമായിരുന്നു ഈ നിലപാട്. ചിത്രകാരൻ എം.എഫ്.ഹുസൈൻ ഇന്ദിരയെ ദുർഗയുടെ രൂപത്തിൽ ചിത്രീകരിച്ചു.
അടിയന്തിരാവസ്ഥയുടെ തുടർ നടപടിയായി പത്രസ്വാതന്ത്യം നിഷേധിച്ചു. പൊതു വാർത്താ ഏജൻസികളായിരുന്ന യു.എൻ.ഐ., പി.ടി.ഐ. തുടങ്ങിയവ കണ്ടു കെട്ടി. സമാചാർ എന്ന പേരിൽ പുതിയ ഏജൻസി തുടങ്ങി. എതിർത്ത പത്രങ്ങളെ നിരോധിച്ചു. കേസരി ആഴ്ചപ്പതിപ്പും ജന്മഭൂമി ദിനപത്രവും നിരോധിച്ചവയിൽ പെടും. ദേശാഭിമാനിയും മലയാള മനോരമയും മറ്റും നിരോധിക്കപ്പെടാത്തവയുടെ ഗണത്തിലും.
ഭരണഘടന ഇന്ദിരാഗാന്ധിക്ക് തോന്നിയപോലെ ഭേദഗതി ചെയ്തു. അതനുസരിച്ച് ഒരു കേസിന്റെ പേരിലും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാൻ പാടില്ല. പ്രധാനമന്ത്രി ആകുന്നതിനു മുമ്പും ശേഷവും ഉള്ള കാര്യങ്ങൾ പോലും അന്വേഷണ പരിധിയിൽ വരാൻ പാടില്ല. മതേതര രാജ്യം എന്നതും അപ്പോൾ എഴുതിച്ചേർത്തതാണ്. നാട്ടുകാർക്ക് കൊള്ളരുതാത്തതൊക്കെ ഇന്ദിരാഗാന്ധിക്ക് കൊള്ളാവുന്നതായി മാറി. നെഹ്റു കുടുംബത്തോട് അനുസരണയും അടിമത്ത മനസ്ഥിതിയും കാണിക്കാത്ത ജഡ്ജിമാരെ പിരിച്ചുവിട്ടു. ചെറിയ അശ്രദ്ധ കാണിച്ചവരെ തരംതാഴ്ത്തി. അടിമകളായ ജഡ്ജിമാരെ ഉയർന്ന പീoങ്ങളിൽ കുടിയിരുത്തി.
ആരെയും എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യാം. വിചാരണ കൂടാതെ ജയിലിലടക്കാം. കരിനിയമങ്ങൾ അതിനായി ചമച്ചു. Maintenance of Internal Security Act (MISA), Difence India Rule (DIR) തുടങ്ങിയവയുടെ പേരിൽ വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവും ഉള്ളവരെ മുഴുവൻ കല്ലറക്കുള്ളിൽ അടച്ചു. രണ്ടേ രണ്ട് സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന കോൺഗ്രസ് ഇതര സർക്കാരുകളെ പിരിച്ചുവിട്ടു – ഗുജറാത്തും തമിഴ്നാടുമായിരുന്നു അവ.
അവിടെയും അവസാനിച്ചില്ല നെഹ്രു കുടുംബത്തിന്റെ കടുംകൈകൾ. 1948 ൽ ഗാന്ധി വധത്തെ തുടർന്ന് ജവഹർലാൽ നെഹ്രു ചെയ്തതുപോലെ Rss വിരുദ്ധ പ്രചാരണം ആരംഭിച്ചു ഇന്ദിരാഗാന്ധി. 1975 ഡിസംബർ 31 ന് നടന്ന AICC യോഗത്തിൽ ന്യൂനപക്ഷ സെല്ലുകൾ ഉണ്ടാക്കി’ അവയുടെ പ്രത്യേകം യോഗം നടത്തി. ” ആർ.എസ്.എസ്സിനെ കരുതിയിരിക്കണം. അത് എല്ലായിടത്തും വ്യാപിച്ച് അണ്ടർ ഗ്രൗണ്ട് പ്രവർത്തനം നടത്തുകയാണ്. അങ്ങനെ എന്തെങ്കിലും കണ്ടാൽ സർക്കാരിനെ അറിയിക്കാൻ വൈകരുത്.”. ക്രിസ്ത്യൻ-മുസ്ലീം വിഭാഗങ്ങളിലെ തീവ്രവാദ വിഭാഗങ്ങളെ ഹിന്ദുക്കൾക്കെതിരെ തിരിച്ചുവിട്ട് വർഗീയത വളർത്താനുള്ള കോൺഗ്രസ് പാരമ്പര്യം കൂടുതൽ ശക്തമായി ഇന്ദിര ഉപയോഗിച്ചു.
അടിയന്തിരാവസ്ഥ എന്ന ഇന്ദിരാഗാന്ധിയുടെ ദുർഭൂതത്തെ നേരിടാൻ ജനാധിപത്യവിശ്വാസികൾ ഒന്നിച്ചു . അതിൽ കമ്മ്യൂണിസ്റ്റുകൾ ചേർന്നില്ല. ആന്തരികമായി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ബലത്തിൽ മറ്റ് ബഹുഭൂരിപക്ഷം കക്ഷികളും ലോക സംഘർഷസമിതിയുടെ കീഴിൽ അണിനിരന്നു. മൊറാർജി ദേശായി അധ്യക്ഷനും RSS പ്രചാരകൻ നാനാജി ദേശ്മുഖ് സെക്രട്ടറിയുമായി. അവർ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ അശോക് മേത്ത അധ്യക്ഷനും രവീന്ദ്രവർമ്മ സെക്രട്ടറിയുമായി. കേരളത്തിൽ ചുക്കാൻ പിടിച്ചത് അധ്യക്ഷനായ പ്രൊഫ.എം.പി.മന്മഥനും സെക്രട്ടറിയായ ശ്രീ.കെ.രാമൻപിള്ളയും ആയിരുന്നു.
കേരളത്തിൽ അടിയന്തിരാവസ്ഥക്കെതിരായ സത്യഗ്രഹത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചു കൊണ്ട് ആദ്യം കെ.രാമൻപിള്ളയും പിന്നീട് എം.പി.മന്മഥനും കമ്മ്യൂണിസ്റ്റ് നേതാവ് ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിനെ സമീപിച്ചെങ്കിലും പാർട്ടി സമരത്തിൽ പങ്കാളിയായില്ല. രാമൻപിള്ളയ കാണാൻ കൂടി തയ്യാറായില്ല കമ്മ്യൂണിസ്റ്റ് നേതാവ് . കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം നിലക്ക് സമരം നടത്തുമെന്ന് നമ്പൂതിരിപ്പാട് മന്മഥൻ സാറിനോട് നുണ പറയുകയും ചെയ്തു.
സത്യഗ്രഹത്തിനു മുന്നൊരുക്കം എന്ന നിലയിൽ ഭാരതമെമ്പാടും അണ്ടർ ഗ്രൗണ്ട് പ്രവർത്തനം ആരംഭിച്ചു. വിപുലമായ പ്രവർത്തന ശൃംഖല ഉണ്ടാക്കി.പ്രമുഖ നേതാക്കൾക്ക് രഹസ്യ നാമം കൽപ്പിച്ചു. വിവിധ വേഷങ്ങളിലും രൂപത്തിലും ഭാവം പകർന്നു. ഒളി പ്രവർത്തനം നടത്തുന്നവർക്കുള്ള രഹസ്യരേഖക്ക് സുദർശനം എന്ന പേരിട്ടു. ജയിലുകളിൽ കഴിയുന്നവർക്ക് വിവരം രഹസ്യമായി എത്തിക്കുന്നതിന് cellular എന്ന പേരിൽ രേഖകൾ വിതരണം നടത്തി. പൊതുജനങ്ങളുടെ ഇടയിൽ വിതരണം ചെയ്യാൻ കുരുക്ഷേത്രം എന്ന പേരിൽ ലഘുലേഖകൾ തയ്യാറാക്കി വിതരണം ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും സമാനമായ പ്രവർത്തനവും പ്രസിദ്ധീകരണവും സജ്ജീകരിച്ചു.
തയ്യാറെടുപ്പുകൾ അവിടെയും അവസാനിച്ചില്ല. വിദേശങ്ങളിൽ വിവിധ തരം പ്രചാരണ പ്രവർത്തനത്തിനുള്ള സംഘാടനം നടത്തി. Friends of India Society എന്ന പേരിൽ വിവിധ രാജ്യങ്ങളിൽ അറുപത് ശാഖകൾ തുടങ്ങി. അമേരിക്കയിൽ Indian Association of Democracy, ഇംഗ്ലണ്ടിൽ Free J P Campaign, ഇവ കൂടാതെ Alliance Against Fascist Dictatorship in India എന്ന പേരിലും വേദികൾ ഉണ്ടാക്കി. വിദേശങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഡോ: സുബ്രഹ്മണ്യം സ്വാമി, ജോർജ് ഫെർണാണ്ടസ്, രാം ജഠ്മലാനി തുടങ്ങിയവർ പുറത്തു കടന്നു.
Discussion about this post