തിരുവനന്തപുരം; കേരളത്തില്‍ കൂടുതല്‍ മദ്യ ഉല്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. വടക്കന്‍ കേരളത്തില്‍ പുതുതായി രണ്ട് കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാനുള്ള അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് റിപ്പോര്‍ട്ട്. ഇതിന് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുകയാണ് എക്സൈസ് വകുപ്പും. ഈ മാസം 12 നാണ് കണ്ണൂര്‍ ജില്ലയിലെ വാരത്ത് അഞ്ചു ലക്ഷം കേയ്സ് ബീയര്‍ ഉല്പാദിപ്പിക്കാന് ശേഷിയുള്ള ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കേരളത്തില്‍ വില്‍ക്കുന്ന ബീയറിന്റെ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണ് കണ്ണൂരില്‍ ബ്രൂവറി തുടങ്ങുന്നതെന്നാണ് ഉത്തരവിലെ വിശദീകരണം.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബീയര്‍ പാര്‍ലറുകളായി മാറിയ 282 സ്ഥാപനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി ബാര്‍ ലൈസന്‍സ് നല്‍കിയിരുന്നു. മദ്യവില്പനയിലൂടെ ഓരോ വര്‍ഷവും സര്‍ക്കാരിന്റെ വരുമാനവും വര്‍ധിക്കുകയാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 – 15 വര്‍ഷം 8,277 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍ 2017 – 18 വര്‍ഷത്തെ വരുമാനം 11,024 കോടി രൂപയാണ്.
മദ്യ ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍, ലഹരി വർജനത്തിനുള്ള വിമുക്തി പദ്ധതിക്കായി അഞ്ചു കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചത്. വില്ക്കുന്നവര് തന്നെ മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലെ പോരായ്മ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും സര്‍ക്കാര്‍ തീരുമാനം മാറ്റിയിട്ടില്ല. വിമുക്തിയുടെ ഭാഗമായി എക്സൈസ് വകുപ്പിനു കീഴില്‍ ബെംഗളൂരുവിലെ നിംഹാന്‍സ് മാതൃകയില്‍ ഡീ അഡിക്ഷന് സെന്റര്‍ തുടങ്ങാന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ 40 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പുതുതായി രണ്ടു മദ്യ ഉല്പാദനശാലകള് തുറക്കാനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും വിഷയം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും എക്സൈസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post