IN FACEBOOK
ചെങ്ങന്നൂരില്‍ പ്രളയ ദുരന്തം മറയാക്കി തന്റെ പച്ചക്കറിക്കട പട്ടാപ്പകല്‍ കൊള്ളയടിച്ചു എന്ന് ശശികുമാര്‍ എന്ന വ്യക്തി വീഡിയോ ഇട്ടിരുന്നത് പലരും ശ്രദ്ധിച്ചിരുന്നല്ലോ. എന്റെ അടുത്ത സുഹ്രുത്തുക്കളായ ഇടതുപക്ഷ അനുയായികളുള്‍പ്പെടെ പലരും ‘ഇത് വാസ്തവമാകാന്‍ ഇടയുണ്ടോ?’ എന്ന് സംശയം പ്രകടിപ്പിക്കുകയും മറ്റു ചിലര്‍ ‘അയാളുടെ സംസാര രീതിയും ബോഡി ലാംഗ്വെജും കണ്ടാല്‍ പറയുന്നത് സത്യമാണെന്നേ തോന്നൂ’ എന്നും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വാര്‍ത്ത സത്യമെങ്കില്‍ അത് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥയുടെ അതി ദാരുണമായ ഒരു നേര്‍ച്ചിത്രമാകും എന്നതുകൊണ്ട് സുഹ്രുത്തുക്കളുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ മൂന്നുപേര്‍ – അഭിലാഷ് ശ്രീധരന്, ജിതിന് മോഹന്‍ ദാസ്, ഞാന്‍ – മിനിയാന്ന് ഞായറാഴ്ച്ച ചെങ്ങന്നൂര്‍ ചെന്ന് ശശിയോടും കുടുംബാംഗങ്ങളോടും അടുത്ത് താമസിക്കുന്നവരോടും സംസാരിച്ചു. ഇതിനേക്കാള്‍ ദയനീയമായി കൊള്ളയടിക്കപ്പെട്ട് ആത്മഹത്യയുടെ മുനമ്പിലെത്തി നില്ക്കുന്ന രാജന് (രാജശേഖരക്കുറുപ്പ്, ശ്രീനന്ദനം, ബുധനൂര്‍, കോടഞ്ചിറ പഞ്ചായത്ത്) എന്ന കടയുടമയേയും സന്ദര്‍ശ്ശിച്ച് വിവരങ്ങള്‍ ക്രുത്യമായി ശേഖരിച്ചു. ( മൂന്നാമത് ഒരു കടകൂടി കൊള്ളചെയ്യപ്പെട്ടു എന്ന് അറിഞ്ഞെങ്കിലും – പഴയാറ്റിലമ്പലം കഴിഞ്ഞ് സണ്‍ ഡേ സ്കൂളിനടുത്ത് തൈത്തറയില്‍ രാജു എന്നയാളുടെ കട – അവിടെ ജലനിരപ്പ് താഴ്ന്നിട്ടില്ല എന്ന് കേട്ടതുകൊണ്ട് അങ്ങോട്ട് പോയില്ല.)
ഞങ്ങള്‍ മനസ്സിലാക്കിയത്. ശ്രീ. ശശികുമാര്‍ ഒരു മുന്‍ സൈനികനാണ്. സൈനിക സേവനത്തിനിടയ്ക്ക് ഇദ്ദേഹത്തിന് ഒരു തവണ ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. പഞ്ചായത്ത് റെക്കമെന്‍ഡ് ചെയ്ത് അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ശശിക്ക് പരിസ്ഥിതി പ്രവര്‍ത്തനത്തിനുള്ള ‘വന മിത്ര’ ‘പ്രക്രുതി മിത്ര’ എന്നീ അവര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സമൂഹ്യപ്രവര്ത്തനത്തിന്റെ ഭാഗമായി വ്യാജമദ്യ വില്‍പ്പനയ്ക്കും മയക്കുമരുന്ന് വില്‍പ്പനയ്ക്കും എതിരെ നിലപാടുകളെടുക്കുകയും പരാതി അയയ്ക്കുകയും ചെയ്തതുമുതല് നാട്ടിലെ ചുരുക്കം ചില രാഷ്ട്രീയക്കാരുടെ നീരസത്തിന് പാത്രമായിട്ടുമുണ്ട്. കൂടാതെ വഴിയോര കച്ചവടക്കാരുടെ ഒരു സംഘടനയില്‍ അംഗമാകണം എന്ന് പറഞ്ഞ് ഒരു രാഷ്ട്രീയ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ശശികുമാര്‍ അതിന് തയ്യാറായില്ല. ഇതും രാഷ്ട്രീയക്കാരുടെ വൈരാഗ്യത്തിന് കാരണമായി. ഒരു പെട്ടി ഓട്ടോ റിക്ഷയും ഒരു മഹീന്ദ്ര റോഡ് കിങ്ങും ശശികുമാറിന് സ്വന്തമായി ഉണ്ട്.
തമിഴ് നാട്ടില്‍ നിന്ന് മഹീന്ദ്ര റോഡ് കിങ്ങില്‍ സവാളയുള്പ്പെടെയുള്ള പച്ചക്കറി പലചരക്ക് സാധനങ്ങള്‍ ഹോള്‍ സെയില്‍ വാങ്ങി നാട്ടിലെത്തിച്ച് റീട്ടെയില്‍ കടക്കാര്‍ക്ക് നല്‍കുകയും കുറേ സാധനങ്ങള്‍ വഴിയോര കച്ചവടമായി പടുത കെട്ടിയ ഓട്ടോറിക്ഷയില്‍ കൊണ്ടു നടന്ന് വില്‍ക്കുകയുമാണ് ശശികുമാറിന്റെ പതിവ്. ഈ വാഹനങ്ങള്‍ ഇയാളുടെ താമസ സ്ഥലത്ത് വരെ കൊണ്ടുവരാവുന്ന രീതിയില്‍ ഇയാളുടെ വീടിന് മുന്നിലൂടെ പന്ത്രണ്ട് അടി വീതിയില്‍ പഞ്ചായത്ത് റോഡ് ഉണ്ടായിരുന്നു. ഒന്നു രണ്ടു മാസം മുന്‍പ് ഇയാളുടെ വീടിന് എതിര് വശം താമസിക്കുന്ന ഗള്ഫുകാരന് ഈ റോഡിന്റെ വീതി അഞ്ചടിയായി കുറച്ച് റോഡിലേക്കിറക്കി വച്ച് അയാളുടെ ചുറ്റുമതില്‍ കെട്ടി.
ശശികുമാര്‍ വഴിയോര കച്ചവടത്തിന് പോയിരുന്ന സമയം നോക്കിയാണ് മതില് കെട്ടല്‍ നടന്നത്. (മതിലിന്റെ ഫോട്ടോ താഴെ കമന്റില്‍.) ഇദ്ദേഹത്തിന്റെ ഭാര്യയും മകളും മകനും മതില് കെട്ടുന്നതിന് തടസ്സം പറഞ്ഞു. അവരെ അയല്‍ക്കാരനും പണിക്കാരായി കൊണ്ടുവന്ന ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ചുറ്റിക കൊണ്ട് ചെവിക്കടിയേറ്റ മകന്റെ ചെവി മുറിഞ്ഞ് തൂങ്ങി. അവര്‍ ദൂരെയായിരുന്ന ശശികുമാറിനെ ഫോണ്‍ ചെയ്തു. ശശി പോലീസിനെ ഫോണില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയില്ല. പത്തുമിനിറ്റ് കഴിഞ്ഞിട്ടും പോലീസ് സ്ഥലത്തെത്തിയില്ലെന്നറിഞ്ഞ ശശികുമാര്‍ മൊബയിലില്‍ ‘സിറ്റിസണ്‍ സേഫ്റ്റി’ എന്ന ആപ് ഉപയോഗിച്ച് പൊലീസിന്റെ ഏതോ ഒരു സംവിധാനത്തില്‍ വീണ്ടും വിവരമറിയിച്ചു. എന്നിട്ട് വീട്ടിലേക്ക് ചെന്നു. അപ്പൊഴേക്കും പൊലീസ് എത്തിയിട്ടുണ്ടായിരുന്നു. ഒന്നു രണ്ടുപേരെ ജീപ്പ്പില്‍ കയറ്റി കൊണ്ടുപോയെങ്കിലും പോലീസിന്റെ നിലപാട് റോഡ് കയ്യേറ്റക്കാരന് അനുകൂലമായിരുന്നു. 12 അടി പഞ്ചായത്ത് റോഡിന്റെ വീതി അഞ്ചടിയായി കുറച്ച് മതില് കെട്ടിത്തീര്‍ത്തു. (ഇടയ്ക്ക് പറയട്ടെ,, അടുത്തിയിടെ ഒരു മുറി വാടകയ്ക്കെടുത്ത് ശശികുമാര്‍ അവിടെ കച്ചവടം തുടങ്ങിയിരുന്നു – ഐ.റ്റി.ഐ ജങ്ങ്ഷന് അടുത്ത് ബിവറെജസിന് 50 മീറ്റര്‍ അകലെയാണ് കട.)
രണ്ടു ദിവസം കഴിഞ്ഞ് കച്ചവടം ചെയ്തുകൊണ്ടിരുന്ന ശശികുമാറിനെ പോലീസുകാര്‍ സ്റ്റേഷനില്‍ വിളിച്ചുകൊണ്ടു പോയി. ശശികുമാര്‍ പറയുന്നത് ശരിയാണെങ്കില്‍ ‘ഞങ്ങള്‍ സ്ഥലത്തുവന്നില്ലെന്ന് പറഞ്ഞ് നീ മുകളില്‍ പരാതി കൊടുക്കും അല്ലേടാ?’ എന്ന് ചോദിച്ച് പോലീസ് ശശികുമാറിനെ മര്‍ദ്ദിച്ചു. ‘എന്നെ അകാരണമായി മര്‍ദ്ദിക്കരുത്, ഇന്‍ഡ്യയുടെ അതിര്‍ത്തി കാത്ത സൈനികനാണ് ഞാന്‍’ എന്ന രീതിയില്‍ ശശി മറുപടി പറഞ്ഞത് പൊലീസിനെ വീണ്ടും ചൊടിപ്പിച്ചു. മൊബയിലില്‍ പോലും ആരെയും ബന്ധപ്പെടാന്‍ അനുവദിക്കാതെ രണ്ടു ദിവസം സ്റ്റേഷനിലിട്ടിട്ട് മൂന്നാം ദിവസം ‘പൊലീസ് സ്റ്റേഷനില്‍ കയറി പൊലീസിനെ മര്‍ദ്ദിച്ചു’ എന്ന് കേസ് ചാര്‍ജ്ജ് ചെയ്ത് കോടതി 21 ദിവസം റിമാന്‍ഡ് ചെയ്തു. പുറത്തുവന്നിട്ട് ഒന്നു രണ്ടാഴ്ച്ചയേ ആയുള്ളു. (തന്നെ റിമാന്‍ഡ് ചെയ്ത ജഡ്ജി റിമാന്‍ഡിന് മുന്‍പും അതിന് ശേഷവും തന്റെ കടയില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങാറ് എന്ന് ശശികുമാര്‍ പറയുന്നു. )
പമ്പ കവിഞ്ഞ് വെള്ളം കയറിയ രാത്രി മുതല്‍ തുടര്‍ച്ചയായി മൂന്നുദിവസം റ്റൗണിന്റെ പലഭാഗത്തുനിന്നും സുഹ്രുത്തുക്കള്‍ ഫോണില്‍ വിളിച്ച് ശശിയോട് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരേക്കുറിച്ച് വിവരം നല്കി. ശശിയും ചങ്ങാതിമാരും രാത്രിയും പകലും വ്യത്യാസമില്ലാതെ റോഡ് കിങ്ങില്‍ കഴിയുന്നത്ര പേരെ വീടുകളില്‍ നിന്ന് രക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചു. വലിയ റ്റയറുകളുള്ളതുകൊണ്ട് വെള്ളം ഉയര്‍ന്നെങ്കിലും റോഡ് കിങ്ങിന് പല ഇടങ്ങളിലും വെള്ളം കയറിയ റോഡുകളിലൂടെ പോയി ആളുകളെ രക്ഷിക്കാന്‍ കഴിഞ്ഞു. റോഡ് കിംഗ് പോകാന്‍ സാധ്യമല്ലാത്ത ലെവലിലേക്ക് വെള്ളം ഉയര്‍ന്നപ്പോള്‍ പരിചയക്കാരന്റെ റ്റിപ്പര്‍ കടം വാങ്ങി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. അപ്പോഴേക്കും റ്റിപ്പറും ഓടാത്തത്ര വെള്ളം ഉയര്‍ന്നു. പിന്നെ ബോട്ടുകള്‍ വന്നു.
ഉത്രാടത്തിന്റെ തലേന്ന് (ഓഗസ്റ്റ് 23) ശശിയും സഹായിയായ പയ്യനും കൂടി കട തുറന്നു. രവിലെ 10 മണിയോടെ ഒരാള്‍ വന്ന് 10 കിലോ ചേന വാങ്ങി. പണം നല്‍കാതെ ബൈക്കില്‍ കയറി ‘ദുരിതാശ്വാസ ക്യാമ്പിലേക്കാ. ഗോപി വരച്ചോ’ എന്നും പറഞ്ഞ് ഓടിച്ച് പോയി. വൈകിട്ട് മറ്റൊരാള്‍ വന്ന് 10 ചേന (ഇത്തവണ 10 കിലോയല്ല, 10 ചേന) വാങ്ങി. അതിനും പണം കൊടുക്കാതെ ‘ക്യമ്പിലേക്കാ’ എന്ന് പറഞ്ഞ് കൊണ്ടുപോയി. സഹായി പയ്യന് ‘ഇങ്ങനെ കൊണ്ടുപോകാനാണെങ്കില് നമ്മളെന്തിനണ്ണാ ഇനി തുറന്നു വയ്ക്കുന്നത്, നമുക്ക് കടയടക്കാം’ എന്ന് പറഞ്ഞു. ‘വേണ്ടടാ , നാളെ ഉത്രാടമല്ലേ? മറ്റ് ഇടത്തൊന്നും കടകള്‍ തുറന്നിട്ടുമില്ല, നമ്മള് അടച്ചാല്‍ അത്യവശ്യക്കാര്‍ പിന്നെ എന്തുചെയ്യും?’ എന്ന് മറുപടി പറഞ്ഞു. സന്ധ്യയ്ക്ക് ഏഴുമണിയോടെ ‘വെണ്മണിയില് ഒരു കല്യാണത്തിനാണ്’ എന്ന് പറഞ്ഞ് ഒരാള്‍ കുറേ സാധനങ്ങള്‍ വാങ്ങി. അത് മുഴുവന്‍ പൊതിഞ്ഞ് പാക്ക് ചെയ്ത് ബില്ല് കൂട്ടി ‘9360 രൂപ, അതിന് 9,300 തന്നാല്‍ മതി’ എന്ന് പറഞ്ഞു. അതുവരെ കടയില്‍ ആ ഒരു അപരിചിതനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. പൈസ എടുക്കാന്‍ എന്ന മട്ടില്‍ അയാള്‍ പുറത്തേക്കിറങ്ങി. ഒന്നുകൂടി കൂട്ടി തെറ്റില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു ശശി.
ഇതിനിടയില്‍ നിശ്ശബ്ദരായി അഞ്ചുപേര്‍ തനിക്കു പിറകില്‍ കടയില്‍ കയറിയത് അറിഞ്ഞതേയില്ല. പെയ്മെന്റിന് വെയ്റ്റ് ചെയ്യുമ്പോഴാണ് പെട്ടെന്ന് പിന്നില്‍ ഒരാള്‍ ചാക്കുകളുമായി വന്നിരുന്ന മറ്റുള്ളവരോട് ‘അതു വാരെടാ, ഇത് വാരെടാ’ എന്നൊക്കെ പറയുന്നത് കേട്ടത്. ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ സ്ഥലം രാഷ്ട്രീയക്കാരനും അയാളുടെ പിണിയാളുകളും ചേര്‍ന്ന് കട കൊള്ള ചെയ്യുകയാണ്. ‘നിങ്ങളെന്താ ഈ കാണിക്കുന്നേ?’ എന്നും ചോദിച്ച് ചാടിയെണീച്ച ശശിയെ തള്ളി രണ്ടുചാക്കുകള്ക്കിടയിലേക്ക് വീഴിച്ചു. രഷ്ട്രീയക്കാരന്റെ ശിങ്കിടിയായി ജൂബാ ഇട്ട ഒരുത്തനുണ്ടായിരുന്നു. പലിശയ്ക്ക് കടം മേടിച്ചാണ് ശശി ചരക്കെടുക്കുന്നത്. ഓരോ ദിവസവും കച്ചവടം കഴിയുമ്പോള്‍ പറ്റുന്നിടത്തോളം തുക തിരികെ കൊടുക്കാറുണ്ട്. അന്ന് 19,000 രൂപ സഹായി പയ്യനേക്കൊണ്ട് എണ്ണിച്ച് തിട്ടപ്പെടുത്തി ഒരു വീഞ്ഞപ്പെട്ടിയിലെ ഡ്രോവറില്‍ ഇട്ടുവച്ചിരുന്നതാണ്. ജൂബാക്കാരന്‍ ഡ്രോ തുറന്ന് (ഡ്രോയും വീഞ്ഞപ്പെട്ടിയും താഴെ കമന്റില്‍ വെളുത്തുള്ളിക്കൂടിനടുത്ത്) ആ പണം ജൂബയുടെ പോക്കറ്റിലിട്ട് നാലഞ്ച് ചാക്കുകളിലെ കൊള്ളമുതലും ആ 19,000 രൂപയുമായി പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നാലഞ്ച് സ്കൂട്ടറുകളില്‍ സ്ഥലം വിട്ടു. ശശി കടയടച്ച് അവര്‍ക്കു പിറകേ സമീപത്തെ അങ്ങാടിക്കല്‍ തെക്ക് ഗവ. ഹായ് സ്കൂളിലെ റിലീഫ് ക്യാമ്പിലെത്തി. അവിടെ നിന്ന രണ്ട് യുവാക്കളായ പോലീസുകാരോട് ‘ക്യാമ്പ് ഓഫീസര്‍ എവിടെയാണ്? എന്റെ കട മുഴുവന്‍ കൊള്ളയടിച്ച് ഇങ്ങോട്ടാണ് കൊണ്ടുപോന്നത്’ എന്ന് പറഞ്ഞു. ഇത് ശ്രദ്ധിച്ച് സ്ഥലം രാഷ്ട്രീയക്കാരനും ഗുണ്ടകളും അടുത്ത് തന്നെ നില്‍പ്പുണ്ടായിരുന്നു. ഇതുകേട്ട് ഉടനെ തെറിവിളിച്ചുകൊണ്ട് ശശിയെ അടിക്കാനായി കയ്യോങ്ങിക്കൊണ്ട് രാഷ്ട്രീയക്കാരനും അയാളുടെ ഒരു ശിങ്കിടിയും പാഞ്ഞടുത്തു. പക്ഷേ ആ പോലീസുകാര്‍ക്ക് സത്യം പെട്ടെന്ന് മനസ്സിലായി. അവരിലൊരാള്‍ കയ്യുമുയര്‍ത്തി ആക്രോശിച്ചുവന്ന ശിങ്കിടിയുടെ കഴുത്തിനു പിടിച്ച് പിറകോട്ട് ഒന്നു തള്ളി. ‘അടിയും ഇടിയും ഒന്നും ഇവിടെ നടപ്പില്ല’ എന്ന് പറഞ്ഞു. അയാള്‍ വേച്ച് വേച്ച് പിറകോട്ട് പോയി. (നമ്മുടെ ചെറുപ്പക്കാരായ പോലീസുകാര്‍ ഭാവി സമൂഹത്തേക്കുറിച്ച് നമുക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്). രാഷ്ട്രീയക്കാരനെ അവര്‍ പിറകോട്ട് തള്ളിയില്ല. പക്ഷേ ശിങ്കിടിക്ക് കിട്ടിയ ട്രീറ്റ്മന്റ് കണ്ടപ്പോള്‍ അയാളുടെ തല്ലാനോങ്ങിയ കൈ താനേ താണു. എന്നിട്ട് പോലീസുകാര്‍ ശശിയോട് പറഞ്ഞു. ‘ഞങ്ങള്ക്കിത്രയൊക്കെയേ ചെയ്യാനാവുള്ളു. ഈ സമയം കൊണ്ട് ചേട്ടനിവിടന്ന് രക്ഷപ്പെട്ട് എവിടെയെങ്കിലും ചെന്ന് പരാതി നല്‍കൂ.’ ശശി നേരേ കണ്ട്രോള് റൂമില്‍ പോയി നോക്കി. റെസ്ക്യു നടക്കുന്ന സമയമായതുകൊണ്ടാകാം. അവിടം വിജനമായിരുന്നു. പിന്നെ ശശി മുനിസിപ്പല്‍ ചെയര്മാന് ജോണ്‍ മുളങ്കാട്ടിലിനെ വിളിച്ചു. ( സംഭവം ശരിയാണെങ്കില്‍ ഈ കോള്‍ ശശിയുടെ കോള്‍ ലിസ്റ്റില്‍ കാണണം) ‘ എന്തുചെയ്യാനാ? ആ മതിലിന്റെ വിഷയത്തില്‍ നീ പൊലീസ് സ്റ്റേഷനില്‍ പോയിട്ട് പൊലീസിനെ തല്ലിയെന്ന് നിന്റെ പേരില്‍ കേസ് ആയില്ലേ? ‘ എന്ന് ചോദിച്ചു. ഹതാശനായി ശശി തിരിച്ച് വീട്ടില്‍ വന്ന് സംഭവം പറഞ്ഞ് ഫെയ്സ് ബുക്കില്‍ വീഡിയോ ഇട്ടു.
(ഏതായാലും തപാല്‍ വഴിയെങ്കിലും പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കണമെന്ന് ഉപദേശിച്ച് ഞങ്ങള്‍ രാജന്റെ കടയിലേക്ക് നീങ്ങി. അത് നാളെ മറ്റൊരു പോസ്റ്റ് ആക്കാം.)
പിന്നെ ‘ഇത് സംഭവിച്ചത് ‘ഇന്ന’ പാര്‍ട്ടിയുടെ സ്വഭാവം അങ്ങനായതുകൊണ്ടാണ്. ഞങ്ങളുടെ പാര്‍ട്ടിയാണെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നു,’ എന്ന് തുടങ്ങുന്ന അവകാശവാദങ്ങള്‍ ഈ പോസ്റ്റിനു കീഴില്‍ ഒഴിവാക്കുക. ഏത് പാര്‍ട്ടിയായാലും ഇന്നത്തെ കേരളത്തില്‍ ആ പാര്‍ട്ടിയില്‍ ഇതുപോലെ കുറേ സാമൂഹ്യ വിരുദ്ധരുണ്ടാവും. അവര്‍ ഏത് പാര്‍ട്ടിയിലായാലും അതത് പാര്‍ട്ടികളും പൊതുസമൂഹവും അവരെ തിരിച്ചറിയുകയും മാറ്റി നിര്‍ത്തുകയും വേണം.
https://www.facebook.com/photo.php?fbid=10156622076513630&set=a.10153060671968630&type=3&theater
Discussion about this post