തിരുവനന്തപുരം: തികച്ചും അപ്രതീക്ഷിതമായിരുന്നു ഒ രാജഗോപാല്‍ എന്ന ബിജെപിയുടെ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ബഹുമാന്യനായ നേതാവ് അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയായത്. പതിനായിരത്തില്‍ താഴെ മാത്രം വോട്ടുകള്‍ ലഭിച്ച മുന്‍കാല ചരിത്രം പരിശോധിക്കുമ്പോള്‍ ബിജെപി സ്വഭാവികമായും നിര്‍ത്തേണ്ടിയിരുന്ന സ്ഥാനാര്‍ത്ഥി അത്ര പ്രമുഖനാകാനിടയില്ല എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.
എസ് ഗിരിജ, സി ശിവന്‍കുട്ടി എന്നി പേരുകളായിരുന്നു ജില്ല കമ്മറ്റി ആദ്യം നിര്‍ദ്ദേശിച്ചത്. കുറച്ച് കൂടി പ്രമുഖനായ ആള് വേണമെന്ന അഭിപ്രായത്തിന്മേല് വി.വി രാജേഷിന്റെ പേരും നിശ്ചയിക്കപ്പെട്ടു. ഇതില്‍ ശിീവന്കുട്ടി മത്സരിക്കുമന്നായിരുന്നു ഇന്നലെ ബിജെപി കേന്ദ്രങ്ങള്‍ നല്‍കിയിരുന്ന സൂചന.
എന്നാല്‍ ഇന്ന് ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തില്‍ ചിത്രം മാറി. അരുവിക്കരയില്‍ ബിജെപി ജയിക്കാനായി മത്സരിക്കണമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഇതിനായി ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന അഭിപ്രായവും ഉയര്‍ന്നു. കെ. സുരേന്ദ്രന്റെയും, ശോഭ സുരേന്ദ്രന്റെയും പേരുകള്‍ ഇ അവസരത്തില്‍ ഉയര്‍ന്നു. എന്നാല്‍ ഒടുവില്‍ ഒ രാജഗോപാലിനെ തന്നെ മത്സരിപ്പിക്കാന്‍ കോര്‍ കമ്മറ്റി തീരുമാനിക്കുകയായിരുന്നു.
പാര്‍ട്ടിയുടെ നിര്‍ദ്ദേശം ഒ രാജഗോപാല്‍ അംഗീകരിച്ചതോടെ അരുവിക്കരയില്‍ ശക്തമായ ത്രികോണമത്സരത്തിന് വേദിയൊരുങ്ങുമെന്ന് ഉറപ്പായി.
തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ രണ്ട് തവണ മത്സരിച്ച് ശക്തമായ പോരാട്ടം കാഴ്ച വെച്ചതാണ് രാജഗോപാലിനെ മത്സരിപ്പിക്കാനുള്ള പ്രധാന കാരണം. യുഡിഎഫ് സ്ഥാനാര്‍ത്ഥി അത്ര ശക്തനല്ലാത്ത സാഹചര്യത്തില്‍ ഒ രാജഗോപാലിന് ഏറെ സാധ്യതകളുണ്ടെന്ന വിലയിരുത്തലും ബിജെപിയ്ക്കുണ്ട്.
മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും, മോദിയുടെ കരിഷ്മയും കേരളത്തിലും വലിയ തോതിലുണ്ടെന്നാണ് ബിജെപി കരുതുന്നത്. ഇത് പൂര്‍ണമായും മുതലെടുത്താല്‍ രാജഗോപാലിലൂടെ അട്ടിമറി വിജയം സ്വന്തമാക്കാന്‍ കഴിയുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. മണ്ഡലത്തിന് പരിചിതന്‍ എന്ന ആനുകൂല്യവും രാജഗോപാലിന് തുണയാകും.
മണ്ഡലത്തിലെ നായര്‍ സമുദായ വോട്ടുകളും, ഹിന്ദുസംഘടനകളുടെ പിന്തുണയുമാകുമ്പോള്‍ വിജയം നേടാമെന്ന കണക്ക് കൂട്ടലിലാണ് ബിജെപിയ രാജേട്ടനിലൂടെ ഇത്തവണ ഇത് സാധ്യമാകുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റുന്നത് ഇടത് മുന്നണിയ്ക്കും യുഡിഎഫിനുമാണ്. കേരള രാഷ്ട്രീയം കലക്കി മീന്‍പിടിക്കാനുള്ള ഇടത് മുന്നണി ശ്രമവും, സഹതാപ തരംഗവും സാമുദായിക പിന്‍ബലവും വഴി വിജയം നേടാനുള്ള യുഡിഎഫ് നീക്കവും രാജഗോപാല്‍ വരുന്നതോടെ പിന്നോട്ടടിക്കും. കേന്ദ്രസര്‍ക്കാരിന്റെ വികസനവും മോദിയുടെ ഭരണനേട്ടവും പ്രചരണത്തില്‍ നിറയുമ്പോള്‍ ഇരുമുന്നണികള്‍ക്കും ഇതിനെ പ്രതിരോധിക്കാന്‍ ഏറെ ഊര്‍ജ്ജം ചിലവഴിക്കേണ്ടി വരും. അമിത് ഷായെ പോലുള്ള നേതാക്കള്‍ പ്രചരണത്തിലെത്തുന്നതോടെ വലിയ മുന്നേറ്റമുണ്ടാക്കാം എന്ന കണക്ക് കൂട്ടിലിലാണ് ബിജെപി.
യുഡിഎഫ് പ്രതീക്ഷ അര്‍പ്പിച്ച നായര്വോട്ടിന് പുറമെ എസ്എന്‍ഡിപിയുടെ പിന്തുണ കൂടി ലഭിച്ചാല്‍ അരുവിക്കരയിലെ ചിത്രം മാറും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി ശിവന്‍കുട്ടി മണ്ഡലത്തില്‍ പിടിച്ചത് ഏഴായിരം വോട്ടാണ്. കഴിഞ്ഞ ലോദസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗിരിജ ദേവി ഇതിന്റെ ഇരട്ടി വോട്ട് പിടിച്ചു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം ഏറെ മാറ്റമുണ്ടായി കേരള രാഷ്ട്രീയത്തില്‍ എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. മുപ്പതിനായിരത്തോളം അംഗങ്ങള്‍ ബിജെപിയ്ക്ക് മണ്ഡലത്തിലുണ്ട്. ഇത് പരിഗണിച്ചാല്‍ വോട്ട് ഇതിലും ഗണ്യമായി കൂടുമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.
1992 മുതല്‍ 2004 വരെ മദ്ധ്യപ്രദേശില്‍ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചിട്ടുള്ള രാജഗോപാല്‍ 1998ലെ വാജ്പേയി മന്ത്രിസഭയില്‍ റയില്‍വേ സഹമന്ത്രിയായിരുന്നു.
അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായത്. ദീന്‍ദയാല്‍ ഉപാധ്യായയില്‍ പ്രചോദിതനായ അദ്ദേഹം പഠനശേഷം ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിക്കപ്പെടുകയും ജനസംഘപ്രവര്‍ത്തകനായി മാറുകയായിരുന്നു.
1929 സെപ്റ്റംബര്‍ 15 ന് പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തില്‍ ഓലഞ്ചേരി വീട്ടില്‍ മാധവന് നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായിട്ടാണ് ജനനം.
2004 ലും 2014 ലും തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
Discussion about this post