ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിന് പഴുതടച്ച സുരക്ഷക്രമീകരണങ്ങള്‍ക്കായി ദിവസങ്ങള്‍ക്കു മുന്‍പെ പോലിസ് തയ്യാറെടുത്തിരുന്നു. എന്നാല്‍ തുലാമാസ പൂജയുടെ സമമായി പോലീസ് തന്ത്രങ്ങള്‍ പാളുന്ന സ്ഥിതിവിശേഷമാണ് ശബരിമലയില്‍ ഇത്തവണയും കണ്ടത്.
മാധ്യമങ്ങളക്ക് വിലക്കേര്‍പ്പെടുത്തി, നിലയ്ക്കലില്‍ നിന്ന് ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു, കുടിവെള്ളം നിര്‍ത്തലാക്കി, ഗസ്റ്റ് ഹൗസുകള്‍ പൂട്ടി താക്കോല്‍ സര്‍ക്കാര്‍ അധീനതയില്‍ സൂക്ഷിച്ചു, ബാത്ത്റൂമുകള്‍ അടച്ചിട്ടു, അന്നദാനം നിര്‍ത്തലാക്കി ഇത്തരത്തിലുള്ള സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ വിശ്വാസികളില്‍ പ്രകോപനം ഉണ്ടാക്കിയിരുന്നു. ഇക്കാരണത്താല്‍ തന്നെ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പഭക്തര്പോലും സര്‍ക്കാരിനെതിരെ അഭിപ്രായം പറയുന്ന സ്ഥിതിയുണ്ടായി.
തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് ചിത്തിര ആട്ടവിശേഷത്തിന് പഴുതടച്ച സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാക്കി വിവിധയിടങ്ങളിലേക്കായി എ.ഡി.ജി.പി.മാരുടെ നേരിട്ടുള്ള ചുമതലയില്‍ തന്നെ സുരക്ഷയൊരുക്കുകയും ചെയ്തു. എന്നിട്ടും പോലും ഭക്തരെ നിയന്ത്രിക്കാന്‍ പോലിസിനു സാധിച്ചില്ല .
ശബരിമല സന്നിധാനത്തുപോലും പോലീസിന് നിയന്ത്രണമില്ലാത്ത അവസ്ഥ വന്നുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ശബരിമലയിലെ നിയന്ത്രണം പോലീസിന് തന്നെയെന്നു മുഖ്യമന്ത്രിക്ക് ആവര്‍ത്തിച്ചു പറയേണ്ട സാഹചര്യവുമുണ്ടായി. ഇതേത്തുടര്‍ന്നാണ് മണ്ഡലകാല സുരക്ഷ സംബന്ധിച്ച് വിശദചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സന്നിധാനത്തിനു സമീപത്തുള്‍പ്പെടെ അതിസുരക്ഷാ മേഖലയായിരുന്നിട്ടും ചൊവ്വാഴ്ച സ്ത്രീകളെ തടഞ്ഞ സാഹചര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും മണ്ഡലകാല സുരക്ഷയുടെ കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കുക. മുഖ്യമന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.
Discussion about this post