ഭീകരവാദികളെ നിയന്ത്രിയ്ക്കാൻ പാക്കിസ്ഥാനു കഴിഞ്ഞില്ലെങ്കിൽ ഇന്ത്യ സഹായിയ്ക്കാമെന്ന് ഇമ്രാൻ ഖാനോട് ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. പാക്കിസ്ഥാന് ഒറ്റയ്ക്ക് ഭീകരവാദികളെ നിയന്ത്രിയ്ക്കാൻ കഴിയില്ല എങ്കിൽ ആവശ്യമെങ്കിൽ ഇന്ത്യയുടെ സഹായം തേടാമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിയ്ക്ക പാക്കിസ്ഥാനു നൽകാനിരുന്ന ധനസഹായം നിർത്തിയതിനെപ്പറ്റിയുള്ള പ്രതികരണത്തിൽ ഭീകരവാദികളെ അമർച്ചചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഇംറാൻ ഖാൻ പറഞ്ഞിരുന്നു. പക്ഷേ പാക്കിസ്ഥാൻ ഇരുപക്ഷത്തും നിന്ന് അമേരിയ്ക്കയെ പറ്റിയ്ക്കുകയാണെന്നാണ് അമേരിയ്ക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പറഞ്ഞത്.
അഫ്ഗാനിസ്ഥാൻ ഭീകരവാദികളായ താലിബാനെ നിയന്ത്രിയ്ക്കാനാവാതെ അമേരിയ്ക്കൻ സഹായം തേടിയതുപോലെ പാക്കിസ്ഥാനു ഭീകരവാദികളെ ഒറ്റയ്ക്ക് അമർച്ച ചെയ്യാനായില്ലെങ്കിൽ ഇന്ത്യൻ സഹായം തേടാവുന്നതേയുള്ളൂ എന്നാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് അറിയിയ്ക്കാനുള്ളത്. രാജ് നാഥ് സിംഗ് പറഞ്ഞു. ജമ്മൂകാശ്മീരിൽ പത്രപ്രവർത്തകരെ കാണുന്നതിനിടയിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
കഴിഞ്ഞ നാലരവർഷത്തിനിടയിൽ ഭീകരവാദ ആക്രമണങ്ങൾ കഴിയുന്നത്ര നാം അമർച്ചചെയ്തെന്ന് അദ്ദേഹം അറിയിച്ചു. കാശ്മീരിൽ മാത്രമാണ് പ്രധാന ഭീകരവാദ ആക്രമണങ്ങൾ നടന്നിട്ടുള്ളതെന്നും പക്ഷേ അവിടേയും സ്ഥിതി മെച്ചപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തികൾ സുരക്ഷിതമാണെന്നും ഭീകരവാദം വലിയ അളവിൽ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതുഭീകരവാദം വരും വർഷങ്ങൾക്കുള്ളിൽ പൂർണ്ണമായും ഇല്ലാതാക്കുമെന്നും രാജ് നാഥ് സിംഗ് അറിയിച്ചു. ഇടതുഭീകരവാദപ്രവർത്തനങ്ങളിൽ കഴിഞ്ഞ നാലുവർഷം കൊണ്ട് 60 ശതമാനം കുറവുണ്ടായെന്നും തൊണ്ണൂറു ജില്ലകളിൽ ശക്തികേന്ദ്രമുണ്ടാക്കിയിരുന്ന ഇടതുഭീകരവാദികൾ ഇന്ന് എട്ടോ ഒമ്പതോ ജില്ലകളിലേക്ക് ചുരുങ്ങിയെന്നും രാജ് നാഥ് സിംഗ് അറിയിച്ചു.
Discussion about this post