ടി ബിന്ദു
നിലക്കല്‍ സമരവും ശബരിമല ആചാര സംരക്ഷണ പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ പൊതുവായ ഒരു പ്രത്യേകത ശ്രദ്ധയില്‍ പെടും. മതേതതര നിലപാടുകളുടെ പേരില്‍ ഹിന്ദു ഏകീകരണത്തെ തടയാനുള്ള ഭരണപക്ഷ കക്ഷികളുടെ ഗൂഡനീക്കങ്ങള്‍ പഴയ കുപ്പിയിലെ വീഞ്ഞായി വീണ്ടും വീണ്ടും അവതരിപ്പിക്കപ്പെടുന്നു എന്നത്. നിലയ്ക്കലില്‍ കരുണാകരനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ശബരിമല ആചാരലംഘന വിഷയത്തില്‍ പിണറായി വിജയനാണ് മുഖ്യമന്ത്രി. നിലയ്ക്ക്ല് പ്രക്ഷോഭങ്ങളെ തടയിടാന്‍ അന്ന് കരുണാകരന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കിടങ്ങൂരിനെയാണ് വലവീശി പിടിച്ചതെങ്കില്‍ പിണറായി വിജയന് മുന്നില്‍ നിര്‍ത്തുന്നത് എസ്എന്‍ഡിപി യോഗത്തെയാണ്. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള എന്ന അന്നത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് എന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയിലേക്ക് അധികാരവര്‍ഗ്ഗത്തിന്റെ ദൃഷ്ടിയെത്തുമ്പോഴും എതിര് വശത്ത് ഹിന്ദു ഏകീകരണത്തിനായി നിലകൊണ്ടത് ആര്‍എസ്എസ് ഉള്‍പ്പെടുന്ന സംഘടനകളെന്നതും മറ്റൊരു സമാനതകളാണ്. അന്ന് ജയിച്ച ഹിന്ദു സമൂഹം ഇന്നും വിജയിക്കുമെന്നത് കൂടിയാകുമ്പോള്‍ എല്ലാ വിവേചനത്തിന്റെ മതിലുകളും തകര്‍ത്ത് ചരിത്രം ഹിന്ദു നവോത്്ഥാനത്തിലേക്ക് ചുവടുവെക്കും എന്നതായിരിക്കും ഇത്തവണത്തെ പരിണിതി.
നിലയ്ക്കലില്‍ നടന്നതും ശബരിമല വിഷയത്തില്‍ നടക്കുന്നതും
1983 മാര്‍ച്ചിലാണ് ശബരിമല പൂങ്കാവനത്തില്‍ പള്ളി സ്ഥാപിക്കാനുള്ള ഗൂഢാലോചന ക്രൈസ്തവ സംഘടനകള്‍ നടത്തുന്നതും, അടിസ്ഥാന രഹിതമായ അവകാശവാദങ്ങള്‍ക്ക് മേല്‍ പള്ളി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിക്കുന്നതും. അതിനെതിരെ ഹിന്ദു സംഘടനകള്‍ അന്ന് നടത്തിയ പ്രക്ഷോഭം കേരളീയ ചരിത്രത്തിലെ സാമാനതകളില്ലാത്ത ഹിന്ദു മുന്നേറ്റത്തിന്റെ തുടക്കം കൂടിയായി. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയും ഉപേന്ദ്രനാഥകുറുപ്പും ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു.
നിലക്കലില്‍ പള്ളിയറക്കാവ് ദേവീക്ഷേത്രം സാമൂഹ്യ വിരുദ്ധര്‍ ഡൈനാമിറ്റ് വച്ച് തകര്‍ത്ത സംഭവം പൊതു സമൂഹത്തെ അറിയിക്കുന്നത് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപ്പിള്ളയും ഉപേന്ദ്രനാഥ കുറുപ്പും ചേര്‍ന്നായിരുന്നു.അവര്‍ നേതൃത്വം ഏറ്റെടുത്ത് ഹിന്ദു നേതൃസമ്മേളനം വിളിച്ചാണ് ചെങ്കോട്ടുകോണം ആശ്രമ മഠാധിപതി സ്വാമി സത്യാനന്ദ സരസ്വതി ചെയര്‍മാനും കുമ്മനം രാജശേഖരന് ജനറല്‍ കണ്‍വീനറുമായി നിലക്കല്‍ കര്‍മ്മസമിതി നിലവില്‍ വരുന്നത്. സമരം ശക്തിയാര്ജിക്കുകയം അതിനെ അടിച്ചമര്‍ത്താനും പരാജയപ്പെടുത്താനുമുള്ള മുഖ്യമന്ത്രി കരുണാകരന്റെ ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തപ്പോള്‍ തന്റെ ആവനാഴിയിലെ ഏറ്റവും നീചമായ അസ്ത്രം എടുത്ത് സമരത്തിനെതിരെ പ്രയോഗിച്ചു. സാക്ഷാല്‍ കിടങ്ങൂരിനെ സ്വാധീനിച്ച് സമരത്തെ തള്ളിപറയിച്ച് സിങ്കപ്പൂര്‍ ഹൈകമ്മീഷണറായി അദ്ദേഹത്തെ നാട് കടത്തിയപ്പോള്‍ കരുണാകരന്റെ ലക്ഷ്യം ഒരു വെടിക്ക് രണ്ട് പക്ഷിയായിരുന്നു. നിലക്കല്‍ സമരം ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി തകര്‍ക്കുക, ശക്തമായ നേതൃത്വമുണ്ടായിരുന്ന എന്‍.എസ്.എസ്സിനെ തകര്‍ത്ത് തന്റെ വരുതിക്കാക്കുക.അതില്‍ എന്‍.എസ്സ്.എസ്സിനെ തകര്‍ക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചെങ്കിലും നിലക്കല്‍ സമരത്തിന് പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കരുണാകരന് കഴിഞ്ഞില്ല.
കേരളത്തില്‍ ആദ്യ കാലത്ത് എന്‍ജിനീയറിങ്ങ് കോളേജ് അടക്കം അനേകം കോളേജുകളും സ്കൂളുകളും തുടങ്ങി ശക്തമായ മുന്നേറ്റം നടത്തിയ നായര്‍ സമുദായത്തെ എണ്‍പതുകളുടെ ആദ്യം മുതല്‍ ഇന്ന് വരെ നിന്നിടത്ത് നിന്ന് കിതക്കാന്‍ വിധിച്ചത് കരുണാകരന്റെ ഈ ദുഷ്ട ബുദ്ധിയാണ്. തന്റെ വരുതിയില്‍ ഒതുങ്ങാത്ത നേതാവിനെ ഇല്ലാതാക്കി ഒരു പ്രബല ഹിന്ദു വിഭാഗത്തിന്റെ നട്ടെല്ല് ഒടിച്ച് ന്യൂനപക്ഷ പ്രീണനത്തില്‍ കരുണാകരന് ഒന്നാമനായി.
അത് പഴയ കഥ..ഇന്ന് ചരിത്രം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് കമ്മ്യൂണിസ്റ്റ് നേതാവായ മുഖ്യമന്ത്രി പിണറായി വിജയന്. അന്ന് കെ കരുണാകരന് ഈശ്വരവിശ്വാസിയായ മതേതരനെങ്കില് ഇന്ന് നിരീശ്വരവാദിയായ മതേതരനാണ് എന്നത് മാത്രമാണ് വ്യത്യാസം. ന്യൂനപക്ഷ പ്രീണനത്തില്‍ മറയില്ലാത്ത നിലപാടുകളായിരുന്നു ഇരുനേതാക്കള്‍ക്കും. ഒരു പരിധിവരെ അക്കാര്യത്തില്‍ കരുണാകരനെ കടത്തിവെട്ടും പിണറായി വിജയന്. ഹിന്ദു ഏകീകരണത്തെ കരുണാകരനേക്കാള്‍ കൂടുതല്‍ ഭയപ്പെടുന്ന ആളാണ് പിണറായി വിജയന്.
ഇപ്പോള്‍ നടക്കുന്ന വനിതാ മതിലിന്റെ സാഹചര്യങ്ങള്‍ നിലയ്ക്കല്‍ പ്രക്ഷോഭ സാഹചര്യങ്ങള്‍ക്ക് സമാനമാണ്. കഥാപാത്രങ്ങള്‍ പഴയത് വേഷം മാത്രം മാറിയിരിക്കുന്നു. പിണറായി വിജയനെന്ന മുഖ്യമന്ത്രിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശനുമാണ് അരങ്ങത്ത്.
ഞങ്ങള്‍ ഹിന്ദുക്കളല്ല, ശ്രീനാരായണീയരാണെന്ന് എണ്‍പതുകളുടെ ആദ്യം വിശാലഹിന്ദുസമ്മേളന കാലത്ത് പ്രഖ്യാപിച്ച സമുദായത്തെ താന്‍ നേതൃത്വം ഏറ്റെടുത്ത ശേഷം കേരളത്തിലെ ഉത്തമ ഹിന്ദു വിഭാഗമായി വളര്‍ത്തിയെടുക്കാന്‍ വെള്ളാപ്പള്ളി നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തില്‍ അദ്ദഹത്തിന് ശ്രേഷ്ഠമായ സ്ഥാനം ഉറപ്പാക്കി. കൊല്ലം എസ് എന്‍ കോളേജിന്റെ സുവര്‍ണ്ണ ജൂബിലിക്ക് അച്യുതാനന്ദന്റെ പാര്‍ട്ടി ഫത്വ ധിക്കരിച്ച് പ്രധാനന്ത്രി വാജ്പേയിയെ ക്ഷണിച്ച് കൊണ്ട് വന്ന് ലക്ഷ്യബോധം പ്രകടമാക്കിയ വെള്ളാപ്പള്ളി, കേരളത്തിലെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിനെതിരെ ശബ്ദം ഉയര്‍ത്തി. തീയ്യാടി മുതല്‍ നമ്പൂതിരിവരെയുള്ള ഹിന്ദു സമൂഹത്തിന്റെ ശക്തനായ വക്താവും അതിലൂടെ മുഴുവന്‍ ഹിന്ദു വിഭാഗങ്ങളുടെയും പ്രിയങ്കരനായ നേതാവും ആയി അദ്ദേഹം മാറി. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് രാഷ്ടീയ തൊട്ട് കൂടായ്മയുടെ പര്യായമായി മാറിയ നരേന്ദ്ര മോദിയെ ശിവഗിരിയില്‍ ക്ഷണിച്ച് കൊണ്ട് വരാന്‍ ധീരത കാണിച്ച വെള്ളാപ്പിള്ളി സ്വാഭാവികമായും കേരളത്തിലെ ന്യൂനപക്ഷ നിയന്ത്രിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. കേരളത്തിലെ ഹിന്ദുനവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലങ്ങള്‍ രാഷ്ട്രീയമായി മുതലാക്കി അവരെ വോട്ട് ബാങ്കാക്കി വച്ചിരുന്ന ഇടത് പക്ഷത്തിന് വെള്ളാപ്പള്ളിയുടെ ധീരമായ നേതൃത്വം ഭീഷണി തന്നെയായിരുന്നു. ഹിന്ദു ഏകീകരണണെന്ന കാലഘട്ടത്തിന്റെ അനിവാര്യതയിലേക്ക് സമൂഹത്തെ കൈപിടിച്ച് നടത്താന്‍ വെള്ളാപ്പള്ളി നടേശന് കഴിയുമെന്ന ശുഭാപ്തി വിശ്വാസം ഉയര്‍ന്നിരുന്നു.
എന്നാല്‍ കേരളീയ സമൂഹത്തിന് ഇനിയും മനസിലാകാത്ത ചതി പ്രയോഗത്തിലൂടെ നവോത്ഥാന മതിലിന്റെ ചെയര്മാന് സ്ഥാനം വെള്ളാപ്പള്ളിയുടെ തലയില്‍ വച്ച് പിണറായി ചെയ്യുന്നത് കരുണാകരന് നിലയ്ക്കല്‍ സമരകാലത്ത് കളിച്ച അതേ തറ പണി തന്നെയാണ്. വെള്ളാപ്പള്ളിയുടെ നേതൃത്വ ശക്തി തകര്‍ത്ത്, എസ്എന്‍ഡിപി യെ ക്ഷീണിപ്പിക്കുകയാണ് ഗൂഡനീക്കം. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി വരുമ്പോള്‍ വനിതാ മതില് കാണിച്ച് കേരളത്തിലെ സ്ത്രീകള്‍ ആചാരലംഘനത്തിന് തയ്യാറാണെന്ന് സമര്‍ത്ഥിക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നതെന്നാണ് ചില വിലയിരുത്തലുകള്‍. ഗുരുദേവന്റെ അനുഗ്രഹത്താല്‍ സുപ്രീം കോടതി വിധി വന്ന അന്ന് മുതല്‍ യോഗ നാദം മാസികയിലൂടെയും അല്ലാതെയും സുപ്രീം കോടതി വിധി തെറ്റാണെന്നും, ആചാരലംഘനത്തിന് എസ്എന്‍ഡിപി എതിരാണെന്നും കേരളത്തിലെ ജാതി മത വര്‍ഗീയതക്ക് ഇടത് വലത് മുന്നണികളാണ് കാരണക്കാരെന്നും വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു. മതിലിന്റെ നായകസ്ഥാനത്തിരുന്ന് തന്നെ ഇത്തരമൊര് നിലപാട് തള്ളിപറയാന്‍ സംഘടനാ സമര്‍ദ്ദം കൊണ്ട് വെള്ളാപ്പള്ളിയ്ക്ക് കഴിയുന്നില്ല. കോടിയേരിയും പിണറായിയും ശബരിമലയിലെ വിധിക്ക് അനുകൂലമായാണ് മതിലെന്ന് പറയുമ്പോള്‍ അതുമായി ഒരു ബന്ധവും മതിലിനില്ലെന്ന് പ്രഖ്യാപിച്ച് വെള്ളാപ്പിള്ളി വൈരുദ്ധ്യാതിഷ്ടിത വാദത്തില്‍ കക്ഷിയാകുന്നു.
തിരുത്താന്‍ ഇനിയും സമയമുണ്ട് എന്നത് കാലം വെള്ളാപ്പള്ളിയെന്ന നവോത്ഥാന നേതാവിന് മുന്നില്‍ വെക്കുന്ന കാരുണ്യമാണ്. ക്ഷേത്രങ്ങളും വിശ്വാസങ്ങളും തകര്‍ക്കാനുള്ള ഗൂഡനീക്കങ്ങളെ കുറിച്ച് സമുദായത്തെ സദാ ബോധവത്ക്കരിച്ചു കൊണ്ടിരുന്നത് വെള്ളാപ്പള്ളി തന്നെയാണ്. എസ്എന്‍ഡിപി അണികള്‍ വനിതാ മതിലിനോട് മുഖം തിരിക്കുന്നത് കാണുമ്പോള്‍ കര്‍മ്മ രംഗത്ത് വെള്ളാപ്പള്ളി എന്ന നേതാവ് ( വ്യക്തിയല്ല)വിജയിക്കുന്നുവെന്ന് തന്നെയാണ് അര്‍ത്ഥം.
നിലയ്ക്കലായാലും, ശബരിമലയായാലും ഹിന്ദു ഏകീകരണത്തെ തടയാനുള്ള ദുഷ്ലാക്കുകള് നടന്നു കൊണ്ടേയിരിക്കും. പക്ഷേ ഇത്തരം എതിര്‍പ്പുകള്‍ വിശ്വാസസമൂഹത്തെ എന്നും ശക്തിപ്പെടുത്തിയിട്ടേ ഉള്ളു എന്നതാണ് ചരിത്രം. തോല്ക്കുന്നത്് എന്നും ഒറ്റുകാരും, ഭീരുക്കളുമാണെന്നതും അടിവരയിടണം.
Discussion about this post