വെള്ളം തണുത്തുറഞ്ഞ് മഞ്ഞുകട്ടയാകുന്ന താപനിലയാണ് പൂജ്യം ഡിഗ്രി സെൽഷ്യസ്. അതിൽനിന്ന് 22 ഡിഗ്രി കുറഞ്ഞ തണുപ്പായാലോ? മഞ്ഞുകട്ട പോലും മരവിച്ചുപോകുന്ന ആ തണുപ്പിൽ ഇന്ത്യൻ ആർമിയും ഹിമാലയൻ സ്പോർട്സ് ആൻഡ് കൾച്ചറൽ ഡെവലപ്പ്മെന്റ് ഓർഗനൈസേഷനും ചേർന്ന് ദ്രാസ് പട്ടണത്തിൽ ഐസ് ഹോക്കി ടൂർണമെന്റ് സംഘടിപ്പിച്ചു. ലോകത്ത് മനുഷ്യവാസമുള്ള ഏറ്റവും തണുത്തുറഞ്ഞ രണ്ടാമത്തെ ഭൂപ്രദേശമാണ് ജമ്മു കാശ്മീർ സംസ്ഥാനത്തെ ലഡാക്കിലെ ഒരു പട്ടണമായ ദ്രാസ്.
ജനുവരി 28 മുതൽ ഫെബ്രുവരി നാലുവരെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ദ്രാസ് മേഖലയിൽ നിന്ന് ടൂർണമെന്റിൽ എട്ടു ടീമുകൾ പങ്കെടുത്തു. വർഷാവർഷം ഇന്ത്യൻ കരസേന സംഘടിപ്പിയ്ക്കുന്ന ഈ ഐസ് ഹോക്കി ടൂർണമെന്റിനു വർഷാവർഷം നാട്ടുകാരുടെ സഹകരണവും ഉത്സാഹവും കൂടിവരികയാണെന്ന് സേനാ വക്താവ് അറിയിച്ചു. ഈ ടൂർണമെന്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാർക്ക് ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും പരിശീലനം നൽകാൻ സേന സഹായിയ്ക്കുമെന്ന് ബ്രിഗേഡീയർ നവീദ് കുമാർ ഗോയൽ അറിയിച്ചു.
ഐസ് ഹോക്കി എന്നത് സാധാരണയായി പാശ്ചാത്യരാജ്യങ്ങളുടേ കുത്തകയാണ് അന്താരാഷ്ട്രവേദികളിൽ. കാനഡയിലെ ദേശീയ ശീതകാല കായികമത്സരമാണിത്. കാനഡ അമേരിക്ക, റഷ്യ, നോർഡിക് രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ഈ കളി ഏറ്റവും പ്രചാരത്തിലുള്ളത്. സാധാരണ ഹോക്കിപോലെ തന്നെയാണ് ഈ കളി എങ്കിലും ഒരു ഐസ് റിങ്കിൽ സ്കേറ്റ് ഷൂ ഉപയോഗിച്ച് തെന്നിനീങ്ങിയാണ് ഇത് കളിയ്ക്കുന്നത്, പന്തിനുപകരം പക് എന്ന റബർ ഡിസ്ക് ആണ് ഉപയോഗിയ്ക്കുന്നത്.
ദേശീയ ഐസ് ഹോക്കി ടീമിലെ സ്ത്രീ കായികതാരങ്ങൾ മുഴുവൻ ലഡാക്കിൽ നിന്നുള്ളവരാണ്. കൃത്രിമമായി ഐസ് റീങ്ക് ഉണ്ടാക്കേണ്ട കാര്യവും ഇവിടില്ല. എന്നാൽ ഈ മേഖലയിൽ ഇത്രയും വലിയ ടൂർണമെന്റുകൾ നടത്തണമെങ്കിൽ സേനയുടെ സഹായം ഇല്ലാതെ കഴിയുകയില്ല. ശീതകാലത്ത് ഈ പ്രദേശത്ത് ആൾക്കാർക്ക് സൗകര്യമൊരുക്കാനുള്ള സംവിധാനങ്ങൾ കരസേനയ്ക്ക് മാത്രമേ ഉള്ളൂ.
വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ടൂർണമെന്റ് നടത്താനാണ് തീരുമാനം. അന്താരാഷ്ട്രരംഗത്ത് പാശ്ചാത്യരാജ്യങ്ങൾ കുത്തകയാക്കിവച്ചിരിയ്ക്കുന്ന മത്സരയിനങ്ങളിൽ ലഡാക്കിലെ ചുണക്കുട്ടികൾ ഇനി ഇന്ത്യൻ ജേഴ്സിയണിഞ്ഞ് മത്സരിയ്ക്കാൻ ഭാരതീയ കരസേന സൗകര്യമൊരുക്കുകയാണ്.
Discussion about this post