ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ഭാരതത്തിനു വൻ വിജയം.ചൈനയുടെ എതിർപ്പ് മറികടന്ന് ജയ്ഷ് എ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ പേരെടുത്ത് പറഞ്ഞ് പുൽവാമാ ഭീകരാക്രമണത്തെ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ അതിശക്തമായി അപലപിച്ചു.
വർഷങ്ങളായി ചൈന പാക്കിസ്ഥാനുവേണ്ടി സംരക്ഷിയ്ക്കുന്ന ജയ്ഷ് എ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ ചെയ്തികളും ചൈനയുടെ ഉറ്റ തോഴനായ പാകിസ്ഥാൻ എന്ന ഭീകരരാഷ്ട്രത്തിന്റെ ചതിയും മാനവരാശിയോട് തന്നെ ചെയ്തിട്ടുള്ള വഞ്ചനയും ലോകജനതയ്ക്ക് മുന്നിലെത്തിയ്ക്കാൻ അവസാനം ഭാരതത്തിന്റെ ശ്രമങ്ങൾക്ക് കഴിഞ്ഞിരിയ്ക്കുകയാണ്.
ജമ്മു കാശ്മീരിൽ ജയ്ഷ് എ മുഹമ്മദ് നടത്തിയ നീചവും നിന്ദ്യവുമായ ചാവേർ ബോംബാക്രമണത്തെ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ ഏറ്റവും ശക്തമായ വാക്കുകളോടെ അപലപിയ്ക്കുന്നു എന്നും ഈ ആക്രമണത്തിന്നിരയായവരോടും പരിക്കേറ്റവരോടും മരണപ്പെട്ടവരുടെ ബന്ധുക്കളോടും സർവോപരി ഭാരതീയ ജനതയോടും ഭാരതീയ ഗവണ്മെന്റിനോടും ആഴമേറിയ സഹതാപവും അനുശോചനങ്ങളും അറിയിയ്ക്കുന്നു എന്നുമാണ് പ്രസ്താവനയിൽ ഉള്ളത്.
ഈ ദുരന്തത്തിൽ നിന്ന് പെട്ടെന്ന് കരകയറാൻ കഴിയട്ടെ എന്ന് കരുതുന്നെന്നും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ അറിയിച്ചു. എല്ലാ രീതിയിലുള്ള ഭീകരവാദവും അന്താരാഷ്ട്രസുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണെന്നും സെക്യൂരിറ്റി കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്രനയതന്ത്രമേഖലയിൽ ഭാരതത്തിന്റെ ചരിത്രവിജയമാണ് ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ പാസ്സാക്കിയ ഈ പ്രസ്താവന. പാകിസ്ഥാൻ എന്ന ഭീകരരാഷ്ട്രത്തിന്റെ വഞ്ചന ലോകരാഷ്ട്രങ്ങൾ തിരിച്ചറിഞ്ഞുവരുന്നതിന്റെ തെളിവായി ഇത് കണക്കാക്കപ്പെടുന്നു.
ചൈനയും നേരത്തേ ഈ ഭീകരാക്രമണത്തിനെ അപലപിച്ചിരുന്നു. എന്നാൽ ജയ്ഷ് എ മൊഹമ്മദ് എന്നോ മസൂദ് അസ്ഹർ എന്നോ പേരെടുത്ത് പറയാൻ ചൈന തയ്യാറായില്ല.
Discussion about this post