ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും 28 ഉപഗ്രഹങ്ങളെ പി.എസ്.എല്‍.വി. സി-45 ഭ്രമണപഥത്തിലെത്തിച്ചു. ഐ.എസ്.ആര്.ഒ.യുടെ പടക്കുതിരയായ സി-45 റോക്കറ്റിലായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച രാവിലെ 9.30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ഇന്ത്യയുടെ എമിസാറ്റ്, അമേരിക്കയില്‍ നിന്നുള്ള 20 ഉപഗ്രഹങ്ങള്‍ ലിത്വാനിയയില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഉപഗ്രഹം എന്നിവയെയാണ് ഭ്രമണപഥത്തിലെത്തിച്ചത്.
എമിസാറ്റിന്റെ ഭാരം 436 കിലോഗ്രാം ആണ്. ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രം മെഷര്‍മെന്റാണ് ഉപഗ്രഹത്തിന്റെ ദൗത്യം. ഉപഗ്രഹങ്ങളെ ആദ്യമായി ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ചെന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത. റോക്കറ്റിന്റെ നാലാംഘട്ടത്തെ ആദ്യമായി പരീക്ഷണ തട്ടകമാക്കി മാറ്റുന്നുവെന്ന സവിശേഷതയുമുണ്ട്. നിലവില്‍ പി.എസ്.എല്‍.വി.വിക്ഷേപണത്തിന്റെ നാലാംഘട്ടത്തില്‍ ഉപഗ്രഹങ്ങള്‍ വേര്‍പെട്ടു കഴിഞ്ഞാല്‍ റോക്കറ്റ് ഭാഗം ബഹിരാകാശത്ത് ഉപേക്ഷിക്കാറാണ് പതിവ്. എമിസാറ്റ് ഒഴികെ ബാക്കിയുള്ളവ വാണിജ്യ വിക്ഷേപണങ്ങളാണ്.
കൗടില്യ എന്ന പേരിൽ രഹസ്യമായായിരുന്നു എമിസാറ്റിന്റെ നിർമാണം. ഡിഫൻസ് ഇലക്ട്രോണിക് റിസർച്ച് ലാബിലായിരുന്നു നിർമാണം നടന്നത്. അതിർത്തികളിൽ ഉള്ള ശത്രു രാജ്യങ്ങളുടെ റഡാറുകളിൽ നിന്നുള്ള വിവരങ്ങൾ ചോർത്തിയെടുത്ത് നൽകാനും കഴിയുന്ന എമിസാറ്റ് തീർത്തും പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. സ്പെയിൻ അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ളതാണ് മറ്റ് ഉപഗ്രഹങ്ങല്‍.
Discussion about this post