പടിഞ്ഞാറൻ ത്രിപുര മണ്ഡലത്തിലെ 168 പോളിംഗ് ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കി. ഏപ്രിൽ 11 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അസാധുവാക്കിയത്. ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12 ന് ഇവിടെ റീപോളിംഗ് നടത്തും. ലോക്സഭ തെരഞ്ഞെടുപ്പിനിടെ മണ്ഡലത്തിൽ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുമായി കോൺഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു.
ഇതിനെത്തുടർന്ന് മണ്ഡലത്തിന്റെ ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ, വരണാധികാരി, പ്രത്യേക നിരീക്ഷകൻ എന്നിവരുടെ റിപ്പോർട്ടുകൾ പരിശോധിച്ചാണ് കമ്മിഷൻ റീപോളിംഗ് നിർദേശിച്ചത്. ഏപ്രിൽ 11 ന് വോട്ടെടുപ്പ് നടന്ന 1679 ബൂത്തുകളിൽ 774 എണ്ണത്തിൽ റീപോളിംഗ് നടത്തണമെന്നായിരുന്നു സിപിഎമ്മും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നത്.
ബഹുഭൂരിപക്ഷം വോട്ടർമാരേയും സ്വതന്ത്രമായി വോട്ട് ചെയ്യാൻ അനുവദിച്ചിരുന്നില്ലെന്നും റീപോളിംഗ് നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സിപിഎം സെക്രട്ടറി ഗൗതം ദാസ് പറഞ്ഞു.
Discussion about this post