തെരഞ്ഞെടുപ്പ് പരസ്യപ്രചാരനത്തിന്റെ സമയം വെട്ടിക്കുറച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്ക്കെതിരെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . കമ്മീഷനിൽ മുഴുവൻ ആർ എസ് എസുകാരാണെന്നും ,ആർ എസ് എസിന്റെ ആളുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉള്ളതെന്നും,അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ചതെന്നുമാണ് മമതയുടെ വാദം .
സംസ്ഥാനത്തെ പൊലീസ് സേനയെ ഇരുട്ടില്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവര്‍ത്തിച്ചത്. തീര്‍ത്തും ഏകപക്ഷീയമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പെരുമാറുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നല്കിയ ഒരൊറ്റ പരാതിയില്‍ പോലും കമ്മീഷന് നടപടിയെടുത്തിട്ടില്ല.
ബിജെപിക്ക് വേണ്ടിയാണ് കമ്മീഷന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ബിജെപി പശ്ചിമബംഗാളില്‍ പ്രചാരണം പൂര്‍ത്തിയാക്കിയത് കൊണ്ടാണ് ഇങ്ങനെയൊരു നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചതെന്നും മമത പറഞ്ഞു .
അമിത് ഷായുടെ ‘ജയ് ശ്രീറാം’ റാലിയിൽ അക്രമങ്ങൾ അരങ്ങേറിയ സാഹചര്യത്തിലാണ് അസാധാരണ നീക്കത്തിലൂടെ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം തെര. കമ്മീഷൻ ഒരു ദിവസം വെട്ടിക്കുറച്ചത്. ഭരണഘടനയുടെ 324 വകുപ്പ് പ്രകാരം, തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി പ്രകാരം ഇന്ന് രാത്രി 10 മണി വരെയേ പരസ്യപ്രചാരണം നടത്താൻ കഴിയൂ. നാളെയും മറ്റന്നാളും നിശ്ശബ്ദപ്രചാരണമായിരിക്കും. കനത്ത സുരക്ഷയും മണ്ഡലങ്ങളിൽ ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ട സിഐഡി ഡിജി രാജീവ് കുമാറിനെ കമ്മീഷൻ സ്ഥലം മാറ്റിയിരുന്നു. രാജീവ് കുമാറിനോട് ഇന്ന് ഹാജരാകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ പരാതിയിൽ ആഭ്യന്തര, ആരോഗ്യകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അത്രി ഭട്ടാചാര്യയെയും തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതായി ബംഗാള്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു.
മെയ് 19-ന് പശ്ചിമബംഗാളിലെ അവസാനഘട്ട തെരഞ്ഞെടുപ്പിൽ 9 സീറ്റുകളാണ് ജനവിധിയെഴുതുക. ഇതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് സംഘർഷഭരിതമായിരുന്നു. പലയിടത്തും ബൂത്ത് പിടിച്ചെടുക്കലും അക്രമങ്ങളും അരങ്ങേറിയതായി ആരോപണങ്ങളും പരാതിയും ഉയർന്നു.
Discussion about this post