ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അടുത്തടുത്ത ദിവസങ്ങളിൽ 3 അക്രമസംഭവങ്ങളിലാണു സിപിഎം പാർട്ടി പ്രതിസ്ഥാനത്തായത്. രാഷ്ട്രീയ എതിരാളികൾക്കു മുതലെടുപ്പു നടത്താനുള്ള അവസരം അണികളുടെ ഭാഗത്തു നിന്നുണ്ടായതിൽ പാർട്ടിക്കുള്ളിൽ അമർഷമുണ്ട്.
പെരിയ ഇരട്ടക്കൊലക്കേസ് രാഷ്ട്രീയ എതിരാളികൾ തെരഞ്ഞെടുപ്പു വിഷയമാക്കിയതിന്റെ ക്ഷീണം മാറുംമുൻപാണു തലശ്ശേരിയിൽ മുൻ സിപിഎം നേതാവും വടകര ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായ സി.ഒ.ടി. നസീർ ആക്രമിക്കപ്പെട്ടത്. കണ്ടാലറിയാവുന്ന 3 സിപിഎമ്മുകാരെ പ്രതിചേർത്താണു കേസ്.
വോട്ടവകാശം വിനിയോഗിച്ചതിന്റെ പേരിൽ പിലാത്തറയിൽ കെ.ജെ. ഷാലറ്റിന്റെയും യുഡിഎഫ് ബൂത്ത് ഏജന്റ് വി.ടി.വി. പത്മനാഭന്റെയും വീടുകൾക്കു നേരെ ബോംബെറിഞ്ഞ സംഭവത്തിലും സിപിഎം ആണ് പ്രതിസ്ഥാനത്ത്. ബോംബെറിഞ്ഞതു സിപിഎമ്മുകാരാണെന്നു ഷാലറ്റ് പറയുന്നില്ലെങ്കിലും യുഡിഎഫ് ബൂത്ത് ഏജന്റ് നൽകിയ മൊഴി സിപിഎമ്മിന് എതിരാണ്.
റീപോളിങ് ദിവസം വോട്ടു ചെയ്തു മടങ്ങാനൊരുങ്ങിയ ഷാലറ്റിനു നേരെ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി സംഘടിച്ചിരുന്നു. ഇതു കണക്കിലെടുക്കുമ്പോൾ ബോംബെറിഞ്ഞതിന്റെ ഉത്തരവാദിത്തത്തിൽ നിന്നു പാർട്ടിക്ക് ഒഴിഞ്ഞുമാറുക എളുപ്പമല്ല. തന്റെ വോട്ട് മറ്റാരോ ചെയ്തതിനെതിരെ ഷാലറ്റ് നൽകിയ പരാതിയെ തുടർന്നാണു പിലാത്തറ ബൂത്തിൽ റീപോളിങ് വേണ്ടി വന്നത്.
ജനങ്ങൾക്കു ഹിതകരമല്ലാത്ത ഒന്നിലും പാർട്ടി പ്രവർത്തകർ ഇടപെടാൻ പാടില്ലെന്നു നായനാർ അനുസ്മരണച്ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. അന്നു രാത്രിയാണു ഷാലറ്റിന്റെയും പത്മനാഭന്റെയും വീടുകൾക്കു നേരെ ബോംബേറുണ്ടായതവോട്ടവകാശം വിനിയോഗിച്ചുവെന്നതിന്റെ പേരിൽ ഒരു സ്ത്രീയുടെ വീട് ആക്രമിച്ചതിൽ പ്രതിസ്ഥാനത്തു നിൽക്കേണ്ടി വരുന്നതിന്റെ നാണക്കേടു കൂടി പിന്നീടു വന്നുചേർന്നു. .കണ്ണൂരിൽ അടുത്തടുത്ത് മൂന്ന് അക്രമങ്ങൾ; തലയൂരാനാവാതെ സിപിഎം
Discussion about this post