കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാന്‍ രാജിസന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ രാഹുല്‍ രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, മന്മോഹന് സിങ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രാജിയെ എതിര്‍ത്തു. കോണ്‍ഗ്രസ് നേതൃത്വവും രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയാല്‍ രാഹുലിന് അധ്യക്ഷ സ്ഥാനത്ത് തുടരേണ്ടി വരും.
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുൻ പ്രധാനമന്ത്രി മന്മോഹന് സിങും വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് വർക്കിങ് കമ്മിറ്റി യോഗത്തിലേക്ക് എത്തിയില്ല.
2014 നേക്കാള്‍ ഏതാനും സീറ്റുകള്‍ മാത്രം കൂടുതല്‍ നേടാനെ രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസിന് സാധിച്ചുള്ളൂ. ആകെയുള്ള 543 സീറ്റുകളില്‍ 52 സീറ്റുകളില്‍ മാത്രമാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. കഴിഞ്ഞ തവണ ഇത് 44 ആയിരുന്നു.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉണ്ടായിരുന്നെങ്കിലും കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മാത്രമല്ല, പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. 45,000 ത്തിലേറെ വോട്ടുകള്‍ക്കാണ് രാഹുല്‍ അമേഠിയില്‍ തോറ്റത്. 2014 ല്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് രാഹുല്‍ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയാണ് ഇത്തവണ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ച് അമേഠി പിടിച്ചടക്കിയത്. ഇതും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.
Discussion about this post