കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന മനുഷ്യബോംബാക്രമണത്തിന്റെ പ്രധാന സൂത്രധാരൻ മുഹമ്മദ് അസ്സറുദ്ദീനെ എൻ ഐ എ അറസ്റ്റ് ചെയ്തു. ഐസിസിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് ഇയാളാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കോയമ്പത്തൂരിൽ ഏഴിടത്ത് നടത്തിയ റെയ്ഡിലാണ് ഇയാളെയും കൂട്ടരേയും അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം ഐസിസ് അനുയായികളായ മറ്റ് ആറുപേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, മറ്റു വാർത്താവിനിമയോപാധികൾ, പെൻഡ്രൈവുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയും റെയ്ഡിൽ പിടിച്ചെടുത്തതായി എൻ ഐ എ അറിയിച്ചു. ആയുധങ്ങളും പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഐസിസിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള വലിയ തെളിവുകളാണ് ലഭിച്ചിരിയ്ക്കുന്നത്. മുഹമ്മദ് അസ്സറുദ്ദീനേയും മറ്റുള്ളവരേയും ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കുമെന്നാണ് സൂചനകൾ.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ് ഡി പി ഐ എന്നീ സംഘടനകളുടെ നിയമവിരുദ്ധപ്രവർത്തനങ്ങളെപ്പറ്റിയുള്ള വിവരങ്ങളും എൻ ഐ എ യ്ക്ക് ലഭിച്ചതായാണറിയുന്നത്. മുഹമ്മദ് അസ്സറുദീൻ നടത്തിയിരുന്ന ഫെയിസ്ബുക്ക് പേജുകളേയും ഗ്രൂപ്പുകളേയും പറ്റിയും അതിലെ അംഗങ്ങളുടെ വിവരങ്ങളും ഓരോരുത്തരെപ്പറ്റിയുള്ള വിശദമായ തെളിവുകളും എൻ ഐ എ ശേഖരിച്ചുകഴിഞ്ഞു. ശ്രീലങ്കയിൽ മനുഷ്യബോംബായി 300ഓളം നിരപരാധികളെ കൊന്നൊടുക്കിയ സഹ്രാൻ ഹാഷിമിനേയും ഫെയിസ്ബുക്ക് വഴിയാണ് മുഹമ്മദ് അസറുദ്ദീൻ പരിചയപ്പെട്ടത്.
കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ വൻ ഭീകരാക്രമണ പദ്ധതികൾ ഇവർ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരങ്ങൾ. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടൂന്നതിനിടയിൽ പിടിയിലായ പാലക്കാട്ടുകാരൻ റിയാസ് അബൂബക്കറീന്റെ സഹായിയായിരുന്ന ഇബ്രാഹിം എന്ന ഷഹിൻ ഷാ, അക്രം സിന്ദ, എ സദ്ദാം ഹുസൈൻ എന്നിവരുൾപ്പെടെ ആറുപേർക്കെതിരെയാണ് എൻ ഐ എ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസുകൾ തെളിയുകയാണെങ്കിൽ ഇന്ത്യയിലൊപ്പം ശ്രീലങ്കയിലും കോടതികളിൽ ഇവർക്ക് വിചാരണയും ശിക്ഷയും നേരിടേണ്ടിവരും. ഇന്ത്യയും ശ്രീലങ്കയുമായി കുറ്റവാളികളെ കൈമാറാൻ കരാറുകൾ നിലനിൽക്കുന്നുണ്ട്. ഭീകരവാദമുൾപ്പെടെയുള്ള കേസുകളിൽ വധശിക്ഷ നടപ്പിലാക്കാൻ ശ്രീലങ്കൻ സർക്കാർ അടുത്തുതന്നെ തീരുമാനിയ്ക്കുമെന്നാണറിയുന്നത്. 76ൽ നിർത്തലാക്കിയ വധശിക്ഷ ശ്രീലങ്കൻ സർക്കാർ 2018ൽ തിരികെക്കൊണ്ടുവന്നിരുന്നു.
Discussion about this post