ലോർഡ്സ്: ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ആദ്യ സൂപ്പർ ഓവർ കണ്ട മത്സരത്തിൽ ഇംഗ്ലണ്ടിന് അത്യന്തം നാടകീയമായ വിജയം. ഇരു ടീമുകളും 241 റൺസ് അടിച്ച് സമനില പാലിച്ച മത്സരത്തിൽ സൂപ്പർ ഓവറും ടൈ. ഒടുവിൽ 22 ഫോറുകളുടെയും 2 സിക്സറുകളുടെയും അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിന് വിജയം.
1975 മുതലുള്ള കാത്തിരിപ്പ് സഫലം. ക്രിക്കറ്റിന്റെ ഉപജ്ഞാതാക്കളായ ഇംഗ്ലണ്ടിന് ഒടുവിൽ ലോകക്രിക്കറ്റിലെ കിരീടധാരണം. തലമുറകൾക്ക് സാദ്ധ്യമാകാതെ പോയത് ഒടുവിൽ ഒയിൻ മോർഗൻ എന്ന ഐറിഷ് വംശജനിലൂടെ കരഗതമാകുമ്പോൾ തുടർച്ചയായ രണ്ടാം ഫൈനലിലും കീവീസിന് കണ്ണീരോടെ മടക്കം. ഇനി നാല് വർഷത്തെ കാത്തിരിപ്പ്..!
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. ന്യൂസിലാൻഡിനായി ഓപ്പണർ ഹെൻട്രി നിക്കോൾസ് 55 റൺസെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥം 47 റൺസ് നേടി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച നായകൻ കെയ്ൻ വില്യംസൺ 30 റൺസുമായി മടങ്ങി. മാർട്ടിൻ ഗപ്ടിലും റോസ് ടെയ്ലറും നിരാശപ്പെടുത്തിയപ്പോൾ ന്യൂസിലാൻഡ് 241ൽ ഒതുങ്ങി.
ഇംഗ്ലണ്ട് ബൗളർമാർ ഭംഗിയായി പന്തെറിഞ്ഞു. ഈ ലോകകപ്പ് സ്വന്തമാക്കാനുറച്ച് ക്രിക്കറ്റിന്റെ മക്കയിൽ കളിക്കാനിറങ്ങിയ ആതിഥേയ ബൗളർമാരിൽ ലിയാം പ്ലങ്കറ്റും ക്രിസ് വോക്സും 3 വീതം വിക്കറ്റ് നേടിയപ്പോൾ ജോഫ്ര ആർച്ചറും മാർക് വുഡും ഓരോ വിക്കറ്റ് വീഴ്ത്തി.
ചരിത്രത്തിലേക്ക് 242 റൺസ് എന്ന ലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്കോർ 28ൽ നിൽക്കുമ്പോൾ ആറാമത്തെ ഓവറിൽ ജാസൺ റോയിയെ നഷ്ടമായി. തുടർന്ന് ജോണി ബെയർസ്റ്റോയും ജോ റൂട്ടും ചേർന്ന് ശ്രദ്ധയോടെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടു പോയി. 36 റൺസുമായി ബെയർസ്റ്റോ മടങ്ങി. 60 പന്തിൽ 59 റൺസുമായി ജോസ് ബട്ലർ ബെൻ സ്റ്റോക്സിനോടൊപ്പം 110 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
ബെൻ സ്റ്റോക്സ് എന്ന ഓൾ റൗണ്ടർ ബാറ്റ് കൊണ്ട് നടത്തിയ പ്രകടനത്തിന്റെ പേരിലാകും ഈ ലോകകപ്പ് ഫൈനൽ അറിയപ്പെടുക. 98 പന്തിൽ 84 റൺസുമായി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഇന്നിംഗ്സുകളിലൊന്ന് കാഴ്ചവെച്ച സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ വീരനായകനായി. ന്യൂസിലാൻഡ് നിരയിൽ ഏറ്റവും അനുഭവസമ്പത്തുള്ള ബൗളറായ ട്രെന്റ് ബോൾട്ടിന്റെ അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് വേണ്ടപ്പോൾ സ്റ്റോക്സ് നേടിയ രണ്ട് പടുകൂറ്റൻ സിക്സറുകൾ ഏകദിന ലോകകപ്പ് ഫൈനലിന്റെ ചരിത്രത്തിലെ ആദ്യത്തെ ടൈയ്ക്ക് കാരണമായി. അവസാന പന്തിൽ മാർക്ക് വുഡ് റണ്ണൗട്ടായപ്പോൾ ക്രിക്കറ്റ് ലോകം അവിശ്വസനീയതയോടെ മൂക്കത്ത് വിരൽ വെച്ചു.
ന്യൂസിലാൻഡ് ബൗളർമാരും ഫീൽഡർമാരും കൈമെയ് മറന്ന് പൊരുതി. ഈ ലോകകപ്പിൽ അസാമാന്യ വെഗത്തിൽ പന്തെറിഞ്ഞ ലോക്കി ഫെർഗൂസൻ 10 ഓവറിൽ 50 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജെയിംസ് നീഷാമിനും 3 വിക്കറ്റ് ലഭിച്ചു. 10 ഓവറിൽ 2 മെയ്ഡൻ അടക്കം 25 റൺസ് മാത്രം വഴങ്ങി കോളിൻ ഡി ഗ്രാൻഡ് ഹോം 1 വിക്കറ്റെടുത്തപ്പോൾ മാറ്റ് ഹെൻട്രിക്കും ഒരു വിക്കറ്റ് ലഭിച്ചു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസ് നേടി. 16 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡും 15 റൺസ് നേടിയെങ്കിലും ഫൈനലിൽ നേടിയ ബൗണ്ടറികളിൽ മുന്നിലുള്ള ഇംഗ്ലണ്ടിന് കിരീടം.
Discussion about this post