ബംഗലൂരു: കർണ്ണാടക നിയമസഭാ സ്പീക്കറായി വിശ്വേശ്വർ ഹെഗ്ഡെ കഗേരി തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകണ്ഠേനയാണ് അദ്ദേഹത്തെ സ്പീക്കറായി തിരഞ്ഞെടുത്തത്. കർണ്ണാടക നിയമസഭയിലെ 22ആമത് സ്പീക്കറാണ് അദ്ദേഹം.
മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സഭയിൽ ഭൂരിപക്ഷം തെളിയിച്ചതിനെ തുടർന്ന് മുൻ സ്പീക്കർ കെ ആർ രമേശ് കുമാർ രാജി വെച്ചിരുന്നു. തുടർന്നായിരുന്നു സ്പീക്കർ തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്സ് -ജെഡിഎസ് സഖ്യം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ഇത് അവർക്കിടയിലെ ഭിന്നതയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.
സിർസിയിലെ എം എൽ എയാണ് കഗേരി. തികഞ്ഞ സ്വയം സേവകനായ കഗേരി എബിവിപിയിലും സജീവമായിരുന്നു. കഗേരിയുടെ സംഘ പരിവാർ പാരമ്പര്യത്തെക്കുറിച്ച് സഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും സംസാരമുണ്ടായപ്പോഴാണ് കഗേരി തന്റെ സംഘ പാരമ്പര്യം തുറന്ന് പറഞ്ഞത്.
1994 മുതൽ തുടർച്ചയായി ആറ് തവണ എം എൽ എയാണ് കഗേരി. 1994-99 കാലഘട്ടത്തിലും അദ്ദേഹം നിയമസഭാ സ്പീക്കറായിരുന്നു.
Discussion about this post