പേരൻപിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ അവാർഡ് കിട്ടാത്തതിൽ പ്രകോപിതരായ ആരാധകർ കേട്ടാലറയ്ക്കുന്ന തെറികളുമായി മോഹൻലാലിന്റെയും ജൂറി ചെയർമാൻ രാഹുൽ റവൈലിന്റെയും ഫേസ്ബുക്ക് പേജുകളിൽ അഴിഞ്ഞാടി. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് രാഹുൽ റാവൽ വിവരം മമ്മൂട്ടിയോട് ആരാഞ്ഞു. തന്റെ അറിവോടെയല്ല തെറി വിളി നടന്നതെന്നും താൻ സംഭവത്തിൽ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മമ്മൂട്ടി റാവലിനെ അറിയിച്ചു.
‘മിസ്റ്റർ മമ്മൂട്ടി,
അങ്ങേയറ്റം മോശമായ ഭാഷയിൽ എനിക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നു. താങ്കളുടെ ആരാധകർ എന്നവകാശപ്പെടുന്നവരാണ് ഇതിന് പിന്നിൽ. ജൂറിയുടെ തീരുമാനം അന്തിമമാണ്. അത് ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. താങ്കളുടെ ‘പേരൻപ്’ എന്ന ചിത്രം പ്രാദേശിക പാനൽ തന്നെ തള്ളിക്കളഞ്ഞതാണ്. അതു കൊണ്ട് തന്നെ അത് കേന്ദ്ര പാനലിന് പരിഗണിക്കാൻ കഴിയില്ല. അനാവശ്യമായ കാര്യത്തിന് വേണ്ടി താങ്കളുടെ ‘ഭക്തർ’ ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ല.’ റാവൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അതിന് മറുപടിയായി മമ്മൂട്ടി ഇപ്രകാരം കുറിച്ചു.
‘സോറി സർ,
താങ്കൾ പറഞ്ഞ കാര്യം എന്റെ അറിവോടെയല്ല. എങ്കിലും ഞാൻ താങ്കളോട് മാപ്പ് ചോദിക്കുന്നു.‘
എന്നാൽ, ഈ പോസ്റ്റുകൾക്ക് താഴെയും വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള കമന്റുകൾ സജീവമാണ്. രാഹുൽ റാവലിനെയും മോഹൻലാലിനെയും സുരേഷ് ഗോപിയെയുമൊക്കെ വ്യക്തിപരമായി ആക്ഷേപിക്കുന്ന കമന്റുകളുമായി ‘ആരാധകർ’ നിറഞ്ഞാടുകയാണ്.
ഇതിന് മുൻപും ആരാധകരുടെ പേരിൽ പല തവണ സമൂഹമാദ്ധ്യമങ്ങളിൽ മമ്മൂട്ടി അപമാനിതനായിട്ടുണ്ട്.
Discussion about this post